ടെക് ഭീമനായ മെറ്റ പതിനായിരത്തോളം തസ്തികകൾ വെട്ടികുറക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാർച്ചിൽ പ്രഖ്യാപിച്ച പിരിച്ചുവിടലിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടന്നതായി റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി ബിസിനസ്സ്, ഓപ്പറേഷൻസ് യൂണിറ്റുകളിലുടനീളമുള്ള നിരവധി ജോലികൾ മെറ്റ വെട്ടിക്കുറച്ചു. ഇന്ത്യയിലെ രണ്ട് മുൻനിര എക്സിക്യൂട്ടീവുകളായ മാർക്കറ്റിംഗ് ഡയറക്ടർ അവിനാഷ് പന്തും, ഡയറക്ടറും മീഡിയ പാർട്ണർഷിപ്പ് മേധാവിയുമായ സാകേത് ഝാ സൗരഭും പിരിച്ച് വിട്ടവരിൽ ഉൾപ്പെട്ടതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇവർ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.
അതേസമയം മാർക്കറ്റിംഗ്, സൈറ്റ് സെക്യൂരിറ്റി, എന്റർപ്രൈസ് എഞ്ചിനീയറിംഗ്, പ്രോഗ്രാം മാനേജ്‌മെന്റ്, കണ്ടന്റ് സ്ട്രാറ്റജി, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് തുടങ്ങിയ ടീമുകളിൽ പ്രവർത്തിക്കുന്ന നിരവധി ജീവനക്കാർ തങ്ങളെ പിരിച്ചുവിട്ടതായി ലിങ്ക്ഡ്ഇന്നിൽ പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. ലിങ്ക്ഡ്ഇൻ പോസ്റ്റുകൾ പ്രകാരം സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്ക് വിവിധ യൂണിറ്റുകളിൽ വൻതോതിൽ ജീവനക്കാരെ വെട്ടിക്കുറച്ചു എന്നാണ് മനസിലാക്കുന്നത്.
Also read-Bank holidays | അടുത്ത മാസം 12 ദിവസം ബാങ്കുകൾക്ക് അവധി; ജൂണിലെ ബാങ്ക് അവധി ദിനങ്ങൾ
ഈ വർഷം ആദ്യം 11,000ലധികം ജീവനക്കാരെയാണ് കമ്പനി പിരിച്ച് വിട്ടത്. ഒരുപക്ഷെ അതിന് ശേഷം രണ്ടാം ഘട്ട കൂട്ട പിരിച്ചുവിടലുകൾ പ്രഖ്യാപിക്കുന്ന ആദ്യത്തെ വലിയ ടെക് കമ്പനിയായി മെറ്റ മാറിയിരിക്കുകയാണ്. ചെലവ് ചുരുക്കലിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെയും ഭാഗമായി S&P 500 സൂചികയിലെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കമ്പനികളിൽ ഒന്നായി മെറ്റ മാറിയിരുന്നു.
മെറ്റാ ചീഫ് എക്‌സിക്യൂട്ടീവ് മാർക്ക് സക്കർബർഗ് മാർച്ചിൽ പറഞ്ഞത് കമ്പനിയുടെ രണ്ടാം റൗണ്ടിലെ പിരിച്ചുവിടലുകളുടെ ഭൂരിഭാഗവും മൂന്ന് “ഘട്ടങ്ങളായി” മാസങ്ങൾക്കുള്ളിൽ നടക്കുമെന്നായിരുന്നു. മിക്കവാറും ഇത് മെയ് മാസത്തിൽ അവസാനിക്കും. ചില ചെറിയ നടപടികൾ അതിനുശേഷവും തുടർന്നേക്കാം എന്നും അദ്ദേഹം പറഞ്ഞിരുന്നു.
Also read- UPIയ്ക്ക് ശേഷം ഇന്ത്യൻ സാങ്കേതികരംഗത്ത് ഏറ്റവും വലിയ മുന്നേറ്റമായി ONDC
ഏപ്രിലിൽ ഏകദേശം 4,000 ജീവനക്കാർക്ക് ജോലി നഷ്‌ടപ്പെട്ടിരുന്നു. ഏറ്റവും പുതിയ പിരിച്ചുവിടലിൽ ഡബ്ലിനിലെ അന്താരാഷ്ട്ര ആസ്ഥാനത്തെ ഏകദേശം 490 ജീവനക്കാരെയോ ഏകദേശം 20% ത്തോളം വരുന്ന ഐറിഷ് തൊഴിലാളികളെയോ ബാധിക്കുമെന്ന് മെറ്റ അറിയിച്ചു. ഉയർന്ന പണപ്പെരുപ്പവും പകർച്ചവ്യാധിയുടെ സമയത്ത് ലഭിച്ച ഇ-കൊമേഴ്‌സ് ഡിജിറ്റൽ പരസ്യങ്ങൾ കമ്പനികൾ പിൻവലിച്ചതും മാസങ്ങളായി കുറഞ്ഞു വരുന്ന വരുമാന വളർച്ചയുമാണ് മെറ്റയുടെ ഈ നടപടികൾക്ക് പിന്നിൽ.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിന് ശേഷം മെറ്റ നടത്തുന്ന മൂന്നാമത്തെ പിരിച്ചുവിടലാണിത്. 2022 സെപ്റ്റംബറില്‍ കമ്പനി 11,000 ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചിരുന്നു. അതിന് പിന്നാലെ, ഈ വര്‍ഷം മാര്‍ച്ചില്‍ 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്നും ടെക് ഭീമന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇലോണ്‍ മസ്‌കില്‍ നിന്ന് വ്യത്യസ്തമായി പിരിച്ചുവിടപ്പെടുന്ന തൊഴിലാളികള്‍ക്ക് കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കുമെന്ന് സുക്കര്‍ ബര്‍ഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. മെറ്റയില്‍ നിന്നും പുറത്തു പോകുന്ന ജീവനക്കാര്‍ക്ക് 16 ആഴ്ച്ചത്തെ അടിസ്ഥാന ശമ്പളവും ജോലി ചെയ്ത വര്‍ഷങ്ങളിലെ രണ്ടാഴ്ച്ചത്തെ അധിക ശമ്പളവും നല്‍കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.