ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ രാജ്യത്തെ സ്ത്രീകള്‍ക്കായി നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്. മഹിള സമ്മാന്‍ ബചത് പത്ര എന്ന പേരിലറിയപ്പെടുന്ന നിക്ഷേപ പദ്ധതിയുടെ കാലാവധി രണ്ട് വര്‍ഷമാണ്. 2025 മാര്‍ച്ച് വരെയുള്ള കാലയളവിലേക്കാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സ്ത്രീകള്‍ക്ക് ഈ പദ്ധതി പ്രകാരം രണ്ട് ലക്ഷം രൂപ വരെ നിക്ഷേപിക്കാനാകും. 7.5 ശതമാനമാണ് പലിശ നിരക്ക്.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി ആരംഭിച്ചത്. മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപ പദ്ധതികളിലും പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുക 15 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ മന്ത്ലി ഇൻകം അക്കൗണ്ട് സ്കീമിന്റെ പരമാവധി നിക്ഷേപത്തിന്റെ പരിധിയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
ഒരാളുടെ പേരിലുള്ള അക്കൗണ്ടിന്റെ നിക്ഷേപ പരിധി 4.5 ലക്ഷം രൂപയില്‍ നിന്ന് 9 ലക്ഷം രൂപയായി ഉയര്‍ത്തി. ജോയിന്റ് അക്കൗണ്ടുകള്‍ക്ക് 9 ലക്ഷത്തിൽ നിന്ന് മുതല്‍ 15 ലക്ഷം രൂപയായി നിക്ഷേപ പരിധി വര്‍ധിപ്പിച്ചതായും ധനമന്ത്രി അറിയിച്ചു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശരിയായ ദിശയിലെന്ന് നിര്‍മല സീതാരാമന് പറഞ്ഞു. ലോകത്തിലെ അഞ്ചാമത്തെ വലിയ ശക്തിയായി ഇന്ത്യ മാറി.
രാജ്യം തിളങ്ങുന്ന ഭാവിയിലേക്ക് മുന്നേറുകയാണെന്നും ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നന്നും ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് 7 ശതമാനത്തിലെത്തുമെന്നും ധനമന്ത്രി പറഞ്ഞു. അമൃതകാലത്തെ ആദ്യ ബജറ്റ് എന്നാണ് നിര്‍മല സീതാരാമന് ഈ വര്‍ഷത്തെ ബജറ്റിനെ വിശേഷിപ്പിച്ചത്. ഏഴു ഭാഗങ്ങളായാണ് ഇത്തവണത്തെ ബജറ്റിനെ തിരിച്ചിരിക്കുന്നത്. ഇത് അമൃതകാലത്ത് സപ്തര്‍ഷികളെപ്പോലെ രാജ്യത്തെ നയിക്കുമെന്നും ബജറ്റ് അവതരണവേളയില്‍ ധനമന്ത്രി പറഞ്ഞു.
Also read- Budget 2023| ഈ ബജറ്റിൽ വില കൂടുന്നത് എന്തിനൊക്കെ; വില കുറയുന്നവ ഏതൊക്കെ?
നൂറാം വാര്‍ഷികത്തിലെ ഇന്ത്യ ലക്ഷ്യമിട്ടുള്ള ബജറ്റാണ് ഇത്തവണത്തേതെന്നും ധനമന്ത്രി പറഞ്ഞു. 2047 ഓടെ അരിവാള്‍ രോഗം ഇല്ലായ്മ ചെയ്യുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. 2023 ലെ ബജറ്റ് പ്രസംഗത്തിലാണ് പ്രഖ്യാപനം. പുതിയ പദ്ധതി പ്രകാരം ആദിവാസി മേഖലകളിലെ രോഗബാധിത പ്രദേശങ്ങളില്‍ 40 വയസ്സ് വരെയുള്ള 70 ദശലക്ഷം ആളുകളെ പരിശോധിക്കും. രോഗത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്താനും സര്‍ക്കാര്‍ ശ്രമിക്കും.
157 നഴ്സിങ് കോളേജുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള 50 വര്‍ഷത്തെ പലിശ രഹിത വായ്പ ഒരുവര്‍ഷത്തേയ്ക്കുകൂടി നീട്ടി. സര്‍ക്കാരുമായുള്ള ഡിജിറ്റല്‍ ഇടപാടിന് പാന്‍ അടിസ്ഥാന രേഖയാക്കും. നഗരവികസനത്തിന് 10,000 കോടി രൂപ പ്രഖ്യാപിച്ചു. 50 പുതിയ വിമാനത്താവളങ്ങളും ഹെലിപോര്‍ട്ടുകളും വരുമെന്നും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്.
ആദിവാസി മേഖലയില്‍ 748 ഏകലവ്യ മോഡല്‍ സ്കൂളുകള്‍ തുടങ്ങുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. മൂലധന നിക്ഷേപം പത്ത് ലക്ഷം കോടിയായി ഉയര്‍ത്തും. പിഎം ആവാസ് യോജനയ്ക്ക് 69000 കോടി രൂപയും അനുവദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.