കോവിഡ് ചികിത്സയ്ക്ക് വായ്പയുമായി പൊതുമേഖലാ ബാങ്കുകള്‍; 25,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ നൽകും
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ശമ്പളക്കാര്‍ക്കും ശമ്പളക്കാരല്ലാത്തവര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലളിതമായ നടപടിക്രമങ്ങളിലൂടെ വായ്പ നല്‍കാനാണ് തീരുമാനമെന്ന് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ രാജ് കിരണ്‍ റായ് അറിയിച്ചു.
മുംബൈ: കോവിഡ് ചികിത്സയ്ക്ക് വായ്പ നൽകാനുള്ള പദ്ധതിയുമായി രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ. ചികിത്സയ്ക്കായി 25,000 രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെയാണ് പേഴ്‌സണല്‍ ലോൺ ആയി അനുവദിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ശമ്പളക്കാര്‍ക്കും ശമ്പളക്കാരല്ലാത്തവര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലളിതമായ നടപടിക്രമങ്ങളിലൂടെ വായ്പ നല്‍കാനാണ് തീരുമാനമെന്ന് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ രാജ് കിരണ്‍ റായ് അറിയിച്ചു. ഇതോടൊപ്പം വ്യക്തികളുടെ നിലവിലുള്ള വായ്പകള്‍ പുനക്രമീകരിച്ചു നല്‍കാന്‍ ഏകീകൃതമായ പ്രക്രിയകളും മാനദണ്ഡങ്ങളും ഏര്‍പ്പെടുത്തും.
കോവിഡ് പ്രതിസന്ധി നേരിടാൻ റിസർവ് ബാങ്ക് പ്രഖ്യാപിച്ച അടിയന്തര വായ്പാപദ്ധതികൾ നടപ്പാക്കിത്തുടങ്ങിയതായും ഐ.ബി.എ വ്യക്തമാക്കി. കോവിഡ് വായ്പയിൽ പണലഭ്യതയനുസരിച്ച് ഓരോ ബാങ്കിലും പലിശ നിരക്കിൽ വ്യത്യാസമുണ്ടാകും. എസ്.ബി.ഐ. യിൽ 8.5 ശതമാനമായിരിക്കും പലിശ നിരക്കെന്ന് ചെയർമാൻ ദിനേശ് ഖാര പറഞ്ഞു.
അഞ്ചുവർഷമാണ് വായ്പാ കാലാവധി. കോവിഡ് വായ്പകൾക്ക് മുൻഗണനാ വായ്പകളുടെ പരിഗണന ലഭിക്കുമെന്ന് ഐ.ബി.എ. ചെയർമാൻ രാജ് കിരൺ റായ് പത്രസമ്മേളനത്തിൽ അറിയിച്ചു.
advertisement
കോവിഡ് ചികില്‍സയ്ക്കായി നല്‍കുന്ന വായ്പകള്‍ക്ക് സാധാരണയിലും കുറഞ്ഞ നിരക്കിലുള്ള പലിശയായിരിക്കും ബാധകം. ആറു മാസം മോറട്ടോറിയത്തോടെ 60 മാസം വരെ കാലാവധിയുള്ള പേഴ്‌സണല്‍ ലോണുകളാണ് ചില പൊതുമേഖലാ ബാങ്കുകള്‍ ഇപ്പോള്‍ നല്‍കി വരുന്നത്. 8.5 ശതമാനമാണ് ഇവയുടെ നിരക്ക്. പ്രോസസിങ് ചാര്‍ജ് ഇളവുണ്ട്. ബാങ്ക് അക്കൗണ്ട് വഴി കഴിഞ്ഞ ഒരു വര്‍ഷമെങ്കിലും ശമ്പളമോ പെന്‍ഷനോ വാങ്ങിയിട്ടുള്ളവര്‍, നിലവിലെ വായ്പാ ഉപഭോക്താക്കള്‍, ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്ന മറ്റ് അക്കൗണ്ട് ഉടമകള്‍ എന്നിവര്‍ക്കാണ് നിലവിലുള്ള പദ്ധതി പ്രകാരം പല ബാങ്കുകളും കോവിഡ് ചികില്‍സയ്ക്ക് വായ്പ നല്‍കുന്നത്.
advertisement
Also Read കോവിഡ് മരണം: സംസ്ഥാനത്ത് അനാഥരായത് 42 കുട്ടികൾ; മാതാപിതാക്കളിൽ ഒരാളെ നഷ്ടമായത് 980 കുട്ടികൾക്ക്
ആരോഗ്യ മേഖലയ്ക്കായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച എമർജൻസി ക്രെഡിറ്റ് ലൈൻ ഗാരന്റി സ്കീമിൽ (ഇ.സി.എൽ.ജി.എസ്.) ഉൾപ്പെടുത്തി ആശുപത്രികൾക്കും നഴ്സിങ് ഹോമുകൾക്കും ഓക്സിജൻ പ്ലാന്റും വൈദ്യുതി ബാക്കപ്പ് സംവിധാനവും ഒരുക്കുന്നതിന് രണ്ടുകോടി രൂപവരെ അടിയന്തര ബിസിനസ് വായ്പയായി അനുവദിക്കും. 7.5 ശതമാനം നിരക്കിലുള്ള ഈ വായ്പ അഞ്ചുവർഷംകൊണ്ട് തിരിച്ചടച്ചാല്‍ മതിയാകും.
advertisement
കൂടാതെ, ആരോഗ്യമേഖലയിൽ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ആശുപത്രികൾ, നഴ്സിങ് ഹോമുകൾ, ക്ലിനിക്കുകൾ, ലാബുകൾ, പതോളജി ലാബുകൾ തുടങ്ങിയവയ്ക്ക് വായ്പകൾ നൽകും. മെട്രോ നഗരങ്ങളിൽ പരമാവധി 100 കോടിയും ടയർ-1 നഗരങ്ങളിൽ 20 കോടിയും ടയർ-2 മുതൽ ടയർ നാല് വരെയുള്ള കേന്ദ്രങ്ങളിൽ പത്തുകോടി രൂപ വരെയുമാണ് വായ്പ അനുവദിക്കുക. കുറഞ്ഞ പലിശ നിരക്കിൽ പത്തുവർഷ കാലാവധിയിലുള്ളതാണ് ഈ വായ്പകൾ.
advertisement
സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ 25 കോടി രൂപ വരെയുള്ള വായ്പകൾ റിസർവ് ബാങ്ക് നിർദേശ പ്രകാരം പുനഃക്രമീകരിക്കുന്നതിന് നടപടി തുടങ്ങിയതായി എസ്.ബി.ഐ. ചെയർമാൻഅറിയിച്ചു. പത്തുലക്ഷം രൂപ വരെയുള്ള വായ്പകൾ, പത്തുലക്ഷം മുതൽ പത്തുകോടി രൂപ വരെയുള്ള വായ്പകൾ, അതിനു മുകളിലുള്ള വായ്പകൾ എന്നിങ്ങനെ മൂന്നായി തിരിച്ചായിരിക്കും നടപടികൾ. പുനഃക്രമീകരണത്തിന് അർഹരായവരുടെ പട്ടിക ബാങ്ക് ശാഖകൾക്ക് നൽകും. ഉപഭോക്താക്കളെ എസ്.എം.എസ്. മുഖേനയും വിവരമറിയിക്കും. അപേക്ഷാ ഫോമും അപേക്ഷിക്കേണ്ട രീതിയും ബാങ്കുകളുടെ വെബ്സൈറ്റുകളിൽ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 31, 2021 8:09 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
കോവിഡ് ചികിത്സയ്ക്ക് വായ്പയുമായി പൊതുമേഖലാ ബാങ്കുകള്‍; 25,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ നൽകും


