ഇന്ത്യൻ ഭാഷകളിലുള്ള വാർത്തകളറിയാൻ ഉപഭോക്താക്കൾ ഏറ്റവും കൂടുതലുപയോഗിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം യൂട്യൂബാണെന്ന് റിപ്പോർട്ട്. വാർത്തകളറിയാൻ 93 ശതമാനം ആളുകളും ഉപയോഗിക്കുന്ന ഡിജിറ്റൽ മാധ്യമം യൂട്യൂബാണെന്നാണ് ഗൂഗിൾ ന്യൂസ് ഇനീഷ്യേറ്റീവ് വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്. മാർക്കറ്റിംഗ്, ഡാറ്റ അനലിറ്റിക്‌സ് കമ്പനിയായ കാന്തറിന്റെ പങ്കാളിത്തത്തോടെയാണ് പഠനം നടത്തിയത്.
ഒരു ഇന്ത്യൻ ഉപഭോക്താവ് ഓൺലൈനിൽ വാർത്തകളറിയാൻ ശരാശരി 5.05 ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിൽ ഒന്നാം സ്ഥാനത്ത് യൂട്യൂബ് ആണെങ്കിൽ രണ്ടാം സ്ഥാനത്തുള്ളത് സോഷ്യൽ മീഡിയ (88 ശതമാനം) ആണ്. മെസഞ്ചർ ആപ്പുകളാണ് (82 ശതമാനം) ഇതിനു തൊട്ടുപിന്നിലുള്ളത്. ഇന്ത്യൻ ഭാഷകളിലുള്ള വാർത്തകളറിയാനാഗ്രഹിക്കുന്ന 45 ശതമാനം ഓൺലൈൻ ഉപയോക്താക്കൾ വിവിധ വെബ്‌സൈറ്റുകളളെയും ആപ്പുകളെയും ആശ്രയിക്കുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
Also Read- പാസ്‌വേഡുകൾക്ക് പകരം കൂടുതൽ സുരക്ഷയുള്ള പാസ് കീയുമായി ഗൂഗിൾ
വ്യത്യസ്ത സ്ഥലങ്ങളിലെ ഉപഭോക്താക്കൾക്ക് വ്യത്യസ്ത മുൻഗണനകളാണ് ഉള്ളതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. വിനോദം, കുറ്റകൃത്യങ്ങൾ, ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾ എന്നിവയ്ക്കാണ് പൊതുവേ വായനക്കാർ കൂടുതലെങ്കിലും മലയാളം ഉപഭോക്താക്കളിൽ കൂടുതലും അന്താരാഷ്ട്ര വാർത്തകളും വിദ്യാഭ്യാസ സംബന്ധമായ വാർത്തകൾക്കും മുൻഗണന നൽകുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ബംഗാളി വായനക്കാർ കൂടുതലും കായിക വാർത്തകൾ ഇഷ്ടപ്പെടുന്നവരാണ്.
“ഇന്ത്യൻ ഭാഷകളിലുള്ള വാർത്തകൾ കേൾക്കുന്ന ഉപഭോക്താക്കളിൽ കൂടുതൽ പേർക്കും സങ്കീർണമായ വിഷയങ്ങളോട് താത്പര്യം കുറവാണ് എന്നായിരുന്നു മുൻപുണ്ടായിരുന്ന പൊതു ധാരണ. എന്നാൽ ആ ചിന്താഗതി ഇല്ലാതാക്കുന്നതാണ് പുതിയ പഠനം. ഇത് പ്രസാധകർക്കും പരസ്യദാതാക്കൾക്കും വലിയ അവസരങ്ങളാണ് തുറന്നു നൽകുന്നത്”, കാന്തറിലെ ബി 2 ബി ആൻഡ് ടെക്നോളജി ഡയറക്ടർ ബിശ്വപ്രിയ ഭട്ടാചാരി പറഞ്ഞു.
ഡിജിറ്റൽ ന്യൂസ് റീഡർമാരിൽ ഏഴിൽ ഒരാൾ (15 ശതമാനം) ഓൺലൈനായി വാർത്തകളറിയാൻ പണം നൽകാൻ തയ്യാറാണ് എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
Also Read- ഗ്രൂപ്പിലേക്ക് ആരെയൊക്കെ പ്രവേശിപ്പിക്കാം? പുതിയ ഗ്രൂപ്പ് അഡ്മിൻ സെറ്റിംഗ്സ് അപ്‌ഡേറ്റുമായി വാട്സാപ്പ്
“ഡിജിറ്റൽ വാർത്താ പ്രസാധകർക്ക് ഉപഭോക്താക്കളുമായി കൂടുതൽ നന്നായി ഇടപഴകാൻ സാധിക്കും. അതിലൂടെ ഈ മേഖലയിൽ വളർച്ചക്കുള്ള പുതിയ വഴികൾ തുറക്കാനുള്ള സാധ്യതയുമുണ്ട്,” ഗൂഗിൾ ഇന്ത്യയുടെ കൺട്രി ഹെഡും വൈസ് പ്രസിഡന്റുമായ സഞ്ജയ് ഗുപ്ത ന്യൂസ് 18 നോട് പറഞ്ഞു. ”വളർന്നു വരുന്ന ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ എന്ന നിലയിൽ, ഉപഭോക്താക്കൾക്ക് ആധികാരികവും വിശ്വസനീയവും ഉയർന്ന നിലവാരമുള്ളതുമായ ഉള്ളടക്കം നൽകേണ്ടതുണ്ട്”, അദ്ദേഹം കൂട്ടിച്ചേർത്തു.
റിപ്പോർട്ട് തയ്യാറാക്കുന്നതിനായി കാന്തർ ഗ്രൂപ്പ് ഇന്ത്യയിലെ 16 നഗരങ്ങളിലായി 64-ലധികം കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. 2022 നവംബർ മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ രാജ്യത്തെ 14 സംസ്ഥാനങ്ങളിലായുള്ള 43 നഗരങ്ങളിലായി 4,600-ലധികം വ്യക്തിഗത അഭിമുഖങ്ങളും ഇവർ നടത്തി.
ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡ, മലയാളം, മറാഠി, തമിഴ്, തെലുങ്ക് എന്നീ എട്ട് ഭാഷകളാണ് റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പതിനഞ്ചു വയസിനു മുകളിലുള്ള പുരുഷന്മാരെയും സ്ത്രീകളെയുമാണ് പഠനത്തിനായി സമീപിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.