കാത്തിരിപ്പ് അവസാനിക്കുന്നു; കായംകുളത്തുകാർക്ക് സിനിമ കാണാൻ ഇനി 3 സ്ക്രീൻ മൾട്ടിപ്ലക്സ്
Last Updated:
40,000 ചതുരശ്രയടി വിസ്തീർണത്തിൽ മൂന്ന് തിയറ്ററുകളും വ്യാപാര സ്ഥാപനങ്ങളും അടങ്ങുന്ന സമുച്ചയമാണ് സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ നിർമിക്കുന്നത്
കായംകുളത്തെ സിനിമാ പ്രേമികൾ കാത്തിരുന്നത് മതി. ഏറെ വൈകാതെ ഇനി മൾട്ടിപ്ലക്സിൽ സിനിമ കാണാം. മൂന്ന് തിയറ്ററുകൾ അടങ്ങിയ മൾട്ടിപ്ലക്സ് നിർമിക്കുന്നതിന് കിഫ്ബി പദ്ധതിയിൽ നിന്ന് 15.03 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. തിയറ്ററുകൾ ഇല്ലാതായ കായംകുളം ജനതയുടെ മോഹമാണ് ഇതോടെ യഥാർഥ്യമാകുന്നതെന്ന് എംഎല്‍എ യു പ്രതിഭ പറഞ്ഞു. തിയറ്ററിന്റെ ശിലാസ്ഥാപനം ഈ മാസം 25ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
40,000 ചതുരശ്രയടി വിസ്തീർണത്തിൽ മൂന്ന് തിയറ്ററുകളും വ്യാപാര സ്ഥാപനങ്ങളും അടങ്ങുന്ന സമുച്ചയമാണ് സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ നിർമിക്കുന്നത്. 152 ഇരിപ്പിടങ്ങളുള്ള രണ്ട് തിയറ്ററും 200 ഇരിപ്പിടങ്ങളുള്ള ഒരു തിയറ്ററുമാണ് ഒരുക്കുന്നത്. അത്യാധുനിക രീതിയിലുള്ള 4K പ്രോജക്ഷൻ, ഡോൾബി അറ്റ്‌മോസ് സൗണ്ട്, മൾട്ടി ലെവൽ അക്കൗസ്റ്റിക് ഇന്റീരിയർ, ത്രിമാനചിത്രങ്ങൾ പ്രദർശിപ്പിക്കാൻ കഴിയുന്നതരത്തിലുള്ള സിൽവർ സ്‌ക്രീൻ, പുഷ്ബാക്ക് ചെയറുകൾ, റാമ്പ്, ലിഫ്റ്റ് സംവിധാനം, വിശാലമായ പാർക്കിങ് സംവിധാനം എന്നിവയാണ് ഒരുക്കുന്നത്.
advertisement
കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് പടിഞ്ഞാറ് ഭാഗത്ത് നഗരസഭ വിട്ടുനൽകിയ 77 സെന്റ് സ്ഥലത്താണ് തിയറ്റർ സമുച്ചയം നിർമിക്കുന്നത്. 2012 ലാണ് ഇവിടെ മൾട്ടി പ്ലക്‌സ് തിയറ്ററിന് അനുമതി ലഭിച്ചത്. നഗരസഭ സ്ഥലം വിട്ടുനൽകുന്നതിലുണ്ടായ കാലതാമസത്തെ തുടർന്ന് മൂന്നുവർഷം നഷ്ടപ്പെട്ടു. പിന്നീട് തിയറ്റർ കോംപ്ലക്‌സിനായി നഗരസഭ 77 സെന്റ് സ്ഥലം വിട്ടുനൽകി. തുടർന്നാണ് സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ നടപടികൾ തുടങ്ങിയത്.
advertisement
സ്ഥലം വിട്ടുനൽകിയതിന് പാട്ടത്തുകയായി ഓരോ വർഷവും ചലച്ചിത്ര വികസന കോർപറേഷൻ എട്ടു ലക്ഷംരൂപ വീതം നഗരസഭയ്‌ക്ക് നൽകും. മൂന്നുവർഷം കൂടുമ്പോൾ പത്തുശതമാനം വർധയും നൽകണം. വാണിജ്യസ്ഥലത്തിന് കെഎസ്എഫ്ഡിസിക്ക് ലഭിക്കുന്ന വാടകയുടെ 30 ശതമാനം തുക നഗരസഭയ്ക്ക് കൈമാറുന്നതുമാണ്. വാണിജ്യസ്ഥലത്ത് സ്ഥാപിക്കുന്ന പരസ്യങ്ങളുടെ വരുമാനവും ഇതേ തോതിൽ പങ്കുവെക്കും. ഇതിനു പുറമെ വിനോദ നികുതി, പ്രദർശന നികുതി എന്നിവയും നഗരസഭയ്‌ക്ക് ലഭിക്കും.
Location :
First Published :
February 18, 2019 7:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കാത്തിരിപ്പ് അവസാനിക്കുന്നു; കായംകുളത്തുകാർക്ക് സിനിമ കാണാൻ ഇനി 3 സ്ക്രീൻ മൾട്ടിപ്ലക്സ്


