കശ്മീര്‍ പ്രീമിയര്‍ ലീഗിനെ ചൊല്ലി ഇന്ത്യ-പാക് ക്രിക്കറ്റ് ബോര്‍ഡ് തര്‍ക്കം; ലീഗില്‍ കളിക്കുന്നവര്‍ക്കെതിരെ നിലപാട് കടുപ്പിച്ച് ബി സി സി ഐ
കശ്മീര്‍ പ്രീമിയര്‍ ലീഗിനെ ചൊല്ലി ഇന്ത്യ-പാക് ക്രിക്കറ്റ് ബോര്‍ഡ് തര്‍ക്കം; ലീഗില്‍ കളിക്കുന്നവര്‍ക്കെതിരെ നിലപാട് കടുപ്പിച്ച് ബി സി സി ഐ
നേരത്തെ കശ്മീര്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗമാകുന്നതില്‍ നിന്നും ബി സി സി ഐ തന്നെ തടയുന്നുവെന്ന് ആരോപിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഹെര്‍ഷല്‍ ഗിബ്സ് രംഗത്തെത്തിയിരുന്നു.
കശ്മീര്‍ ക്രിക്കറ്റ് ലീഗിനെചൊല്ലി ഇന്ത്യ- പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡുകള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. പാകിസ്ഥാന് അധീന കശ്മീരില്‍ നടക്കുന്ന കശ്മീര്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന താരങ്ങള്‍ക്ക് ഇന്ത്യയില്‍ കളിക്കുവാന്‍ വിലക്ക് നേരിടേണ്ടി വരുമെന്ന ബി സി സി ഐയുടെ അറിയിപ്പിനെ തുടര്‍ന്നാണ് രണ്ട് ക്രിക്കറ്റ് ബോര്‍ഡുകളും തമ്മില്‍ തര്‍ക്കം ഉടലെടുത്തത്.
ഇത് സംബന്ധിച്ച് മുന്നറിയിപ്പ് ബി സി സി ഐ മറ്റ് ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് അനൗദ്യോഗികമായി കൈമാറിയതായാണ് റിപ്പോര്‍ട്ടുകള്‍. കശ്മീര്‍ പ്രീമിയര്‍ ലീഗില്‍ മത്സരിക്കുന്ന താരങ്ങളെ ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കുന്നതില്‍ നിന്നും മറ്റ് കായികപരമായ പ്രവൃത്തികള്‍ ചെയ്യുന്നതില്‍ നിന്നും വിലക്കുമെന്നാണ് ബി സി സി ഐയുടെ മുന്നറിയിപ്പ്. അതേസമയം പാകിസ്ഥാന് പ്രീമിയര്‍ ലീഗുമായി സഹകരിക്കുന്ന താരങ്ങളോട് യാതൊരു വിധ പ്രശ്നങ്ങളുമില്ലെന്നും പാക് അധീന കശ്മീരിന്റെ പേരിലുള്ള ക്രിക്കറ്റ് ലീഗില്‍ മത്സരിക്കുന്ന താരങ്ങളായിരിക്കും ഇന്ത്യയില്‍ നടപടി നേരിടേണ്ടി വരികയെന്നും ബി സി സി ഐ വ്യക്തമാക്കിയിട്ടുണ്ട്.
ദേശീയതാല്പര്യത്തെ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് ബി സി സി ഐ പറയുന്നു. നേരത്തെ കശ്മീര്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗമാകുന്നതില്‍ നിന്നും ബി സി സി ഐ തന്നെ തടയുന്നുവെന്ന് ആരോപിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹെര്‍ഷല്‍ ഗിബ്സ് രംഗത്തെത്തിയിരുന്നു. കശ്മീര്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിന് ബി സി സി ഐ ഭീഷണിപ്പെടുത്തുകയാണെന്നാണ് ഹെര്‍ഷല്‍ ഗിബ്സ് പറഞ്ഞത്.
Completely unnecessary of the @BCCI to bring their political agenda with Pakistan into the equation and trying to prevent me playing in the @kpl_20 . Also threatening me saying they won’t allow me entry into India for any cricket related work. Ludicrous 🙄
ബി സി സി ഐ രാഷ്ട്രീയ അജണ്ഡ കൊണ്ടുവന്ന് താന്‍ കശ്മീര്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നത് തടയുന്നുവെന്നായിരുന്നു ഗിബ്സിന്റെ ട്വീറ്റ്. ഗിബ്സിന്റെ ട്വീറ്റിന് പിന്നാലെ ബി സി സി ഐയെ വിമര്‍ശിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡും രംഗത്ത് വന്നിരുന്നു. ഓഗസ്റ്റ് ആറിന് മുറാദാബാദില്‍ ആരംഭിക്കുവാനിരിക്കുന്ന ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്താല്‍ തന്നെ ഇന്ത്യയിലേക്ക് ക്രിക്കറ്റിനായി പ്രവേശിപ്പിക്കില്ലെന്ന് ബി സി സി ഐ അറിയിച്ചുവെന്നാണ് ഗിബ്സ് പറയുന്നത്. ബി സി സി ഐ ഇത്തരത്തില്‍ മറ്റു ബോര്‍ഡുകളിന്മേലും സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്‍ പാക്കിസ്ഥാന് താരം റഷീദ് ലത്തീഫും പറഞ്ഞിരുന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.