ഒഡീഷയിൽ വനിതാ ക്രിക്കറ്റ് താരം കാട്ടിൽ മരിച്ച നിലയിൽ; ക്രിക്കറ്റ് അസോസിയേഷനെതിരെ കുടുംബം
- Published by:Naseeba TC
- news18-malayalam
Last Updated:
ജനുവരി പത്ത് മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു
ഒഡീഷയിൽ വനിതാ ക്രിക്കറ്റ് താരത്തിന്റെ ദുരൂഹമരണത്തിൽ ക്രിക്കറ്റ് അസോസിയേഷനെതിരെ ആരോപണവുമായി കുടുംബം രംഗത്ത്. രാജശ്രീ സ്വയിൻ (22) ആണ് മരിച്ചത്. കഴിഞ്ഞ ജനുവരി പത്ത് മുതൽ രാജശ്രീയെ കാണാനില്ലായിരുന്നു. പിന്നീട് ഗുരുദിജാട്ടിയ പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട കാട്ടിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തി.
പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. രാജശ്രീയ്ക്കായുള്ള തിരച്ചിലിനിടയിൽ പൊലീസ് സ്കൂട്ടറും ഹെൽമെറ്റും നേരത്തേ കണ്ടെത്തിയിരുന്നു. ഒഡീഷയിലെ പുരി ജില്ല സ്വദേശിയാണ് രാജശ്രീ.
ക്രിക്കറ്റ് ട്രെയിനിങ് ക്യാമ്പിൽ പങ്കെടുത്ത 25 അംഗ ടീമിൽ രാജശ്രീയും ഭാഗമായിരുന്നു. എന്നാൽ, ഫൈനൽ ടീമിൽ ഇടംനേടാൻ ആയില്ല. തുടർന്ന് രാജശ്രീ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ജനുവരി പതിനൊന്ന് മുതലാണ് രാജശ്രീയെ കാണാതായതെന്ന് മാതാവ് പറയുന്നു.
advertisement
കട്ടക്കിൽ സെലക്ഷൻ ക്യാമ്പിൽ പങ്കെടുക്കാനാണ് മകൾ എത്തിയതെന്നും ഇവിടെ പാലസ് ഹോട്ടലിലാണ് താമസിച്ചിരുന്നതെന്നും അമ്മ വ്യക്തമാക്കി. പത്ത് ദിവസത്തെ സെലക്ഷൻ ക്യാമ്പിനു ശേഷം മികച്ച പ്രകടനം നടത്തിയിട്ടും മകളെ മനപൂർവം ഫൈനൽ ടീമിൽ നിന്ന് ഒഴിവാക്കി.
കടുത്ത മാനസിക വിഷമത്തിലായ മകൾ സഹോദരിയെ ഇക്കാര്യം വിളിച്ച് അറിയിച്ചിരുന്നു. ഓൾ റൗണ്ടറായ രാജശ്രീ ക്യാമ്പിൽ മികച്ച പ്രകടനമാണ് നടത്തിയത്. എന്നിട്ടും ടീമിൽ ഇടംനേടാത്തതിനെ കുറിച്ച് മകൾ തന്നോടും പറഞ്ഞിരുന്നുവെന്നും മാതാവ് പറയുന്നു.
advertisement
മകളെ കാണാതായതിനു ശേഷം സംഘാടകർ തങ്ങളെ വിവരം അറിയിച്ചില്ലെന്നും പെൺകുട്ടിയുടെ അമ്മ ആരോപിക്കുന്നു. അങ്ങോട്ട് വിളിച്ച് അന്വേഷിച്ചപ്പോഴാണ് രാജശ്രീയെ കാണാനില്ലെന്ന കാര്യം പറയുന്നത്.
രാജശ്രീയെ കാണാതാകുന്ന ദിവസം രാവിലെ ഒമ്പത് മണിക്ക് തന്നെ വിളിച്ചിരുന്നതായി സഹോദരി പറയുന്നു. മികച്ച താരമായിരുന്നിട്ടും ടീമിൽ ഇടം നൽകാത്തതിനെ കുറിച്ച് കരഞ്ഞുകൊണ്ടായിരുന്നു പറഞ്ഞത്. സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ കട്ട് ചെയ്ത് പോയി. തുടർന്ന് അമ്മയെ വിളിച്ച് കാര്യം പറഞ്ഞു, രാജശ്രീയെ വിളിക്കാനും ആവശ്യപ്പെട്ടു. എന്നാൽ ഇതിനു ശേഷം രാജശ്രീയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും സഹോദരി പറഞ്ഞു.
advertisement
കൂട്ടുകാരേയും സംഘാടകരേയുമെല്ലാം വിളിച്ച് അന്വേഷിച്ചെങ്കിലും രാജശ്രീ ഹോട്ടലിൽ തിരിച്ചെത്തിയിട്ടില്ലെന്നായിരുന്നു പറഞ്ഞത്. പെൺകുട്ടിയുടേത് ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനമെങ്കിലും കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഒഡീഷ ക്രിക്കറ്റ് അസോസിയേഷനാണ് മരണത്തിന് പിന്നിലെന്നും കുടുംബം ആരോപിക്കുന്നു. എന്നാൽ സെലക്ഷൻ പ്രക്രിയയിൽ നിന്ന് രാജശ്രീയെ മനപൂർവം ഒഴിവാക്കിയതല്ലെന്ന് ഒസിഎ സിഇഒ സുബ്രത് ബെഹ്റ വ്യക്തമാക്കി. മുൻ റെക്കോർഡുകൾ അടിസ്ഥാനമാക്കിയാണ് ടീമിനെ തിരഞ്ഞെടുത്തത്. 25 പേരിൽ രാജശ്രീയും ഉണ്ടായിരുന്നു. എന്നാൽ, അടുത്ത റൗണ്ടിലേക്കുള്ള 16 പേരിൽ ഇടം നേടാൻ രാജശ്രീക്ക് ആയില്ല. ടീമിൽ ഇടം ലഭിക്കാത്തതിന്റെ പേരിൽ താരങ്ങൾ ഇത്തരം കടുംകൈ ചെയ്യരുതെന്നും സുബ്രത് ബെഹ്റ പറഞ്ഞു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 14, 2023 4:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഒഡീഷയിൽ വനിതാ ക്രിക്കറ്റ് താരം കാട്ടിൽ മരിച്ച നിലയിൽ; ക്രിക്കറ്റ് അസോസിയേഷനെതിരെ കുടുംബം