ബ്രസീലിനെ ഷൂട്ടൗട്ടിൽ തകർത്ത് ക്രൊയേഷ്യ ലോക കപ്പ് സെമിയിൽ

Last Updated:

ഷൂട്ടൗട്ടിൽ 4-2നാണ് ബ്രസീലിനെ ക്രൊയേഷ്യ തകർത്തത്

ദോഹ: ആദ്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ ബ്രസീലിനെ ഷൂട്ടൗട്ടിൽ തകർത്ത് ക്രൊയേഷ്യ സെമിയിൽ കടന്നു.  ഷൂട്ടൗട്ടിൽ 4-2നാണ് ബ്രസീലിനെ ക്രൊയേഷ്യ തകർത്തത്. ക്രൊയേഷ്യയ്ക്കായി നിക്കോളാ വ്ലാസിച്ച്, ലോവ്‌റോ മയർ, ലൂക്കാ മോഡ്രിച്ച്, മിസ്‌ലാവ് ഓർസിച്ച് എന്നിവർ ലക്ഷ്യം കണ്ടു. ബ്രസീലിനായി കാസമിറോ, പെഡ്രോ എന്നിവർ ലക്ഷ്യം കണ്ടെങ്കിലും ആദ്യ കിക്കെടുത്ത റോഡ്രിഗോയുടെ ഷോട്ട് ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക്ക് ലിവാക്കോവിച്ച് തടുത്തിട്ടു. നാലാം കിക്കെടുത്ത മാർക്വീഞ്ഞോസിന്റെ ഷോട്ട് പോസ്റ്റിൽത്തട്ടി തെറിച്ചതോടെ ബ്രസീൽ പുറത്തേക്ക്.
നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയും എക്സ്ട്രാ ടൈമിൽ ഇരു ടീമുകളും ഓരോ ഗോളടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. ലോകകപ്പിൽ ക്രൊയേഷ്യയുടെ മൂന്നാം സെമിയാണിത്. 1998ൽ മൂന്നാം സ്ഥാനം നേടിയ ക്രൊയേഷ്യ, 2018 ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനോടു തോറ്റ് രണ്ടാം സ്ഥാനത്തായി.
സെമിയിലേക്ക് നടന്നുകയറിയ ബ്രസീലിനെതിരെ മത്സരം അവസാനിക്കാന്‍ മൂന്ന് മിനിറ്റ് ബാക്കി നില്‍ക്കെ ക്രൊയേഷ്യ സമിനില ഗോള്‍ നേടുകയായിരുന്നു.
അധികസമയത്തിന്റെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു നെയ്മറുടെ ഗോൾ. ക്രൊയേഷ്യന്‍ പ്രതിരോധ താരങ്ങളെ ഓരോന്നോരോന്നായി വെട്ടിയുഴിഞ്ഞ് ഒടുവില്‍ ഗോള്‍കീപ്പറേയും മറികടന്ന് നെയ്മറുടെ കാലുകളില്‍ നിന്ന് പന്ത് വല തൊട്ടപ്പോള്‍ ബ്രസീല്‍ ആരാധകര്‍ ആവേശംകൊണ്ട് തുള്ളിച്ചാടി. എന്നാൽ 117ാം മിനിറ്റിൽ ബ്രൂണോ പെട്രോവിച്ച് ക്രൊയേഷ്യക്കായി സമനില ഗോള്‍ നേടി.
advertisement
നേരത്തെ നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോളടിച്ചില്ല. ആദ്യ പകുതിയില്‍ ബ്രസീലിനെ ക്രൊയേഷ്യ പിടിച്ചുനിര്‍ത്തി.രണ്ടാം പകുതിയില്‍ ബ്രസീലിന്റെ കളി മാറി. നിരന്തരം ക്രൊയേഷ്യന്‍ ഗോള്‍മുഖത്തേക്ക് ഇരച്ച് കയറി ആക്രമണം നടത്തിയെങ്കിലും ഗോള്‍ മാത്രം അകന്ന് നിന്നു.
56ാം മിനിറ്റില്‍ റഫീന്യയെ പിന്‍വലിച്ച് ആന്റണിയെ കളത്തിലിറക്കിയതോടെ ബ്രസീലിന്റെ മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ച കൂടി. എന്നാല്‍ ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ ഡൊമിനിക് ലിവാകോവിച്ചും പ്രതിരോധനിരയും ബ്രസീലിന് ഗോള്‍ നിഷേധിച്ചുകൊണ്ടിരുന്നു.
ബ്രസീലിയന്‍ നീക്കങ്ങളുടെ മുനയൊടിച്ചത് നിരവധി തവണയാണ്. പ്രത്യാക്രമണത്തിലൂടെ നല്ല നീക്കങ്ങള്‍ നടത്താനും ക്രൊയേഷ്യക്ക് മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും കഴിഞ്ഞിരുന്നു
advertisement
ആദ്യ പകുതിയിൽ ബ്രസീലിനെ വിറപ്പിക്കുന്ന പ്രകടനമാണ് ക്രൊയേഷ്യ പുറത്തെടുത്തത്. ആവശകരമായി പുരോഗമിച്ച ആദ്യപകുതിയിൽ ഇരു ടീമുകൾക്കും ഗോളൊന്നും നേടാനായില്ല. മത്സരത്തിൽ ഇരു ടീമുകൾക്കും ചില മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. 12ാം മിനിറ്റിൽ ക്രൊയേഷ്യയ്‌ക്ക് ലഭിച്ച സുവർണാവസരം പാഴായി. വലതുവിങ്ങിലൂടെ ജോസിപ് ജുരാനോവിച്ച് നടത്തിയ അതിവേഗ മുന്നേറ്റമാണ് ക്രൊയേഷ്യയെ ഗോളിന് അടുത്തെത്തിച്ചത്. ജുരാനോവിച്ചിൽനിന്ന് പന്തു സ്വീകരിച്ച് ബ്രസീൽ ബോക്സ് ലക്ഷ്യമാക്കി പസാലിച്ച് കൊടുത്ത തകർപ്പൻ ക്രോസിന് ഇവാൻ പെരിസിച്ചിന് കാലുവയ്ക്കാനാകാതെ പോയത് നേരിയ വ്യത്യാസത്തിലായിരുന്നു. പിന്നാലെ അലിസന്റെ പിഴവിൽനിന്ന് ലഭിച്ച പന്തുമായി ലൂക്കാ മോഡ്രിച്ച് നടത്തിയ മുന്നേറ്റവും ഗോളിലെത്താതെ പോയി.
advertisement
മത്സരം 20 മിനിറ്റു പിന്നിട്ടതിനു പിന്നാലെ തുടർച്ചയായി ക്രൊയേഷ്യൻ ഗോൾമുഖത്ത് ബ്രസീൽ സാന്നിധ്യമറിയിച്ചു. നെയ്മറും വിനീഷ്യസ് ജൂനിയറും റിച്ചാർലിസനും ചേർന്ന് ഇടതുവിങ് കേന്ദ്രീകരിച്ച് നടത്തിയ മുന്നേറ്റങ്ങളാണ് ബ്രസീലിന്റെ ആക്രമണങ്ങൾക്ക് ജീവൻ നൽകിയത്. 26ാം മിനിറ്റിൽ ക്രൊയേഷ്യൻ താരം ജുരാനോവിച്ചിന്റെ അപകടകരമായ മുന്നേറ്റം തടയാനുള്ള ശ്രമത്തിനിടെ അപകടകരമായി ഫൗൾ ചെയ്ത ഡാനിലോയ്ക്ക് റഫറി മഞ്ഞക്കാർഡ് നൽകി.
ദക്ഷിണ കൊറിയയെ തോൽപ്പിച്ച അതേ ടീമിനെയാണ് ഇന്നും ബ്രസീൽ കളത്തിലിറക്കിയത്. മറുവശത്ത്, ജപ്പാനെ വീഴ്ത്തിയ ക്രൊയേഷ്യൻ ടീമിൽ രണ്ടു മാറ്റങ്ങളുണ്ട്. അസുഖം ഭേദമായി തിരിച്ചെത്തിയ സോസ ആദ്യ ഇലവനിൽ ഇടംപിടിച്ചു. ബാരിസിച്ചിനു പകരമാണിത്. പെട്കോവിച്ചിനു പകരം പസാലിച്ചും ആദ്യ ഇലവനിൽ ഇടംപിടിച്ചു.
advertisement
ആവേശകരമായ പ്രീക്വാർട്ടർ പോരാട്ടത്തിൽ ദക്ഷിണ കൊറിയയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ചാണ് ബ്രസീൽ ക്വാർട്ടറിലെത്തിയത്. മറുവശത്ത് ക്രൊയേഷ്യയാകട്ടെ, പൊരുതിക്കളിച്ച ജപ്പാനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ക്വാർട്ടറിൽ കടന്നത്. ഗോൾകീപ്പർ ലിവാക്കോവിച്ചിന്റെ തകർപ്പൻ സേവുകളാണ് പ്രീക്വാർട്ടറിൽ ക്രൊയേഷ്യയെ രക്ഷിച്ചത്.
രണ്ടാം പകുതിയിൽ നിരന്തര ആക്രമണങ്ങളുമായി ക്രൊയേഷ്യൻ ഗോൾമുഖം ബ്രസീൽ വിറപ്പിച്ചെങ്കിലും ഗോൾ മാത്രം വന്നില്ല. ഗോളി ഡൊമിനിക് ലിവാകോവിച്ചിന്റെ സൂപ്പർ സേവുകളാണ് ടീമിന്റെ രക്ഷക്കെത്തിയത്. ഗോളെന്ന് തോന്നിച്ച അഞ്ചോളം ഷോട്ടുകളാണ് ലിവാകോവിച്ച് തട്ടിയകറ്റിയത്. ക്രൊയേഷ്യൽ വല ലക്ഷ്യമാക്കി ടാർഗറ്റിലേക്ക് എട്ടു ഷോട്ടുകളാണ് ബ്രസീൽ തൊടുത്തത്.
advertisement
55ാം മിനിറ്റിൽ നെയ്മറിന്റെ ഷോട്ട് ഗോളി തട്ടിയകറ്റി. 56ാം മിനിറ്റിൽ റാഫിന്യക്ക് പകരം ആന്‍റണി കളത്തിലിറങ്ങി. ക്രൊയേഷ്യ പ്രതിരോധത്തിലേക്ക് വലിഞ്ഞു. ബ്രസീൽ മുന്നേറ്റങ്ങളെല്ലാം ക്രൊയേഷ്യയുടെ പ്രതിരോധത്തിൽ തട്ടി വിഫലമായി. ആക്രമണം കടുപ്പിക്കാനായി 64ാം മിനിറ്റിൽ വിനീഷ്യസിനെ പിൻവലിച്ച് റോഡ്രിഗോയും കളത്തിൽ. 66ാം മിനിറ്റിൽ ലൂകാസ് പക്വേറ്റയുടെ ഗോളിനുള്ള ശ്രമം ക്രൊയേഷ്യൻ ഗോളി തട്ടിയകറ്റി.
72ാം മിനിറ്റിൽ ക്രൊയേഷ്യ രണ്ടു മാറ്റങ്ങൾ വരുത്തി. 76ാം മിനിറ്റിൽ ബ്രസീൽ മുന്നേറ്റം. ബോക്സിനുള്ളിൽ റിച്ചാർലിസൺ നൽകിയ പന്ത് സ്വീകരിച്ച് നെയ്മർ പോസ്റ്റിലേക്ക് തൊടുത്ത ഷോട്ട് ഗോളി തട്ടിയകറ്റി. 80ാം മിനിറ്റിൽ പക്വേറ്റയുടെ ഷോട്ട് ഗോളി കൈയിലൊതുക്കി. അവസാന മിനിറ്റുകളിൽ ഗോളിനായി ബ്രസീൽ കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോൾ മാത്രം വന്നില്ല.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ബ്രസീലിനെ ഷൂട്ടൗട്ടിൽ തകർത്ത് ക്രൊയേഷ്യ ലോക കപ്പ് സെമിയിൽ
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement