ലോകകപ്പിൽ ക്വാർട്ടറിൽ പോർച്ചുഗലിനെ തകർത്ത് മൊറോക്കൻ പടയോട്ടം. ഏകപക്ഷീയമായ ഒരു ഗോളിനാണ് പറങ്കിപ്പടയെ മൊറോക്കോ തോൽപ്പിച്ചത്. 42 ആം മിനിറ്റിൽ യൂസഫ് എൻ നെസറിയാണ് മൊറോക്കോയ്ക്കായി ഗോൾ നേടിയത്. അമ്പത്തിയൊന്നാം മിനുട്ടിൽ കൃസ്റ്റ്യാനോ ഇറങ്ങിയിട്ടും പോർച്ചുഗലിനെ രക്ഷിക്കാനായില്ല.
Youssef En-Nesyri: Rocketman 🚀🇲🇦 pic.twitter.com/EHuCnFFqEf
— FIFA World Cup (@FIFAWorldCup) December 10, 2022
ലോകകപ്പിന്റെ സെമിഫൈനൽ ഘട്ടത്തിലെത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമാണ് മൊറോക്കോ. സെനഗൽ, ഘാന, കാമറൂൺ, തുടങ്ങിയ ടീമുകൾ ക്വാർട്ടർ വരെ എത്തിയെങ്കിലും സെമിയിൽ എത്തിയിരുന്നില്ല.
ലോകകപ്പിൽ നിന്നു മാഞ്ഞുപോകുമായിരുന്ന ആഫ്രിക്കൻ വൻകരയുടെ മേൽവിലാസം തിരിച്ചു പിടിച്ചാണ് മോറോക്കോയുടെ വരവ്. പ്രീ ക്വാർട്ടറിൽ ശക്തരായ സ്പെയിനിനെ തകർത്ത് എത്തിയ മൊറോക്കൻ പടയ്ക്ക് മുന്നിൽ കൃസ്റ്റ്യാനോ റൊണോൾഡോയും അടിപതറി. ഏതാനും മുന്നേറ്റങ്ങൾ പോർച്ചുഗലിന്റെ ഭാഗത്തു നിന്നുണ്ടായെങ്കിലും കൃത്യമായ പ്രതിരോധത്തിലൂടെ മൊറോക്കൻ ടീം അതിനെ മറികടന്നു. ഗോള്‍കീപ്പര്‍ യാസ്സിന്‍ ബോനോയുടെ പ്രകടനവും ഇതിനൊപ്പം ചേർത്തു പറയേണ്ടതാണ്. അറ്റ്ലസ് സിംഹങ്ങൾ എന്ന വിളിപ്പേര് അന്വർത്ഥമാക്കുന്ന പ്രകടനമാണ് ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ മൊറോക്കോ കാഴ്ച്ചവെച്ചത്.
അവസാന ലോകകപ്പ് കളിക്കുന്ന കൃസ്റ്റ്യാനോയുടെ കരഞ്ഞു കൊണ്ടുള്ള മടക്കം ഖത്തർ ലോകകപ്പിലെ മായാത്ത കാഴ്ച്ചകളിൽ ഒന്നാകും. അവസാന മിനുട്ടിൽ പെപെയുടെ ഹെഡ്ഡർ പോർച്ചുഗലിന് പ്രതീക്ഷ നൽകിയെങ്കിലും പുറത്തുപോയതോടെ പരാജിതരായി പോർച്ചുഗൽ മടങ്ങി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.