ദാരിദ്ര്യത്തെ 'ക്ലീൻബൗൾഡ്' ചെയ്ത് ഇന്ത്യൻ ജഴ്സിയണിഞ്ഞ ടി. നടരാജൻ; തമിഴ്നാട്ടിൽ നിന്നുള്ള ബൗളറുടെ അവിശ്വസനീയ ജീവിതം ഇങ്ങനെ
- Published by:Rajesh V
- news18-malayalam
Last Updated:
ഐപിഎല്ലിലെ മികച്ച പ്രകടനത്തിന് ശേഷം ഇപ്പോള്‍ നടക്കുന്ന ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച നടരാജൻ, കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ ഇന്ത്യൻ വിജയത്തിലും നിർണായക പങ്ക് വഹിച്ചു.
വെള്ളിയാഴ്ച ടി നടരാജൻ എന്ന ഇന്ത്യൻ ബൗളർ ആദ്യ രാജ്യാന്തര ടി20 വിക്കറ്റ് നേടിയപ്പോൾ സോഷ്യൽമീഡിയയാകെ സന്തോഷം കൊണ്ട് ഇളകിമറിഞ്ഞു. തമിഴ്നാട്ടിലെ സേലത്തിൽ നിന്ന് 36 കിലോമീറ്റർ അകലെയുള്ള ചിന്നപ്പംപട്ടിയിൽ നിന്ന് ഓസ്ട്രേലിയ വരെ വന്നുനിൽക്കുന്ന നടരാജന്റെ ജീവിതം ആയിരക്കണക്കിന് യുവാക്കൾക്ക് പ്രചോദനമാണ്. ഓരോ തവണയും ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുന്ന ഫീനിക്സ് പക്ഷിയെ പോലെയായിരുന്നു നടരാജന്റെ ജീവിതം.
ആദ്യം വില്ലനായത് സംശയകരമായ ബൗളിങ് ആക്ഷൻ, പിന്നീട് എൽബോയിലെ ശസ്ത്രക്രിയ, ഒരു മത്സരം പോലും കളിക്കാതെ മൂന്ന് ഐപിഎൽ സീസണുകളിൽ പുറത്തിരുന്നത് തുടങ്ങിയ പ്രതിബന്ധങ്ങളെയെല്ലാം മറികടന്നാണ് സുഹൃത്തുക്കൾ 'നട്ടു' എന്ന് വിളിക്കുന്ന നടരാജന്റെ വളർച്ച. ഇന്ത്യക്കായി കളിച്ച ആദ്യ രണ്ട് മത്സരങ്ങളിലും ടീമിന്റെ വിജയത്തിൽ നിർണായക പങ്കാണ് നടരാജൻ വഹിച്ചത്. ഐപിഎല്ലിനിടെ ഓസ്ട്രേലിയയിലെ ടി20 പര്യടനത്തിനുള്ള ടീമിലേക്കാണ് നടരാജനെ സെലക്ടർമാർ തെരഞ്ഞെടുത്തത്. എന്നാൽ പരിക്കിനെ തുടർന്ന് നവദീപ് സൈനി പുറത്തായതോടെ അവസാന ഏകദിനത്തിൽ നടരാജന് ഇടംകിട്ടി. ആ അരങ്ങേറ്റ മത്സരത്തിൽ രണ്ട് വിക്കറ്റും ടി20യിലെ ആദ്യ മത്സരത്തിൽ 30 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റുകളും നേടി. രണ്ടുമത്സരങ്ങളിലും ഇന്ത്യ വിജയിക്കുകയും ചെയ്തു.
advertisement
ദാരിദ്ര്യത്തോട് പടപൊരുതിയ കൗമാരം
സേലത്തിലെ ചിന്നപ്പംപ്പട്ടി ഗ്രാമത്തിൽ ദരിദ്രരായ തങ്കരശുവിന്റെയും ശാന്തയുടെയും അഞ്ചുമക്കളിൽ മൂത്തമകനായി ജനനം. തങ്കരശു ഒരു നെയ്ത്തുകേന്ദ്രത്തിൽ ജോലിചെയ്യുമ്പോൾ ശാന്ത അവരുടെ ചെറിയ വാസസ്ഥലത്തിന് സമീപം ചെറിയ ഫാസ്റ്റ് ഫുഡ് ഷോപ്പ് നടത്തി. വർഷങ്ങൾക്കുശേഷം, തങ്കരശു തറിയിൽ ജോലി ചെയ്യുന്നത് നിർത്തി ഭാര്യയോടൊപ്പം ഫാസ്റ്റ് ഫുഡ് ഷോപ്പിൽ ഒപ്പം കൂടി. ഇതിപ്പോഴും തുടരുന്നു.
advertisement
ചിന്നപ്പംപ്പട്ടിയിലെ സർക്കാർ സ്കൂളിൽ പഠിക്കുമ്പോഴും ഗ്രാമത്തിലും പരിസരത്തുമുള്ള മൈതാനങ്ങളിൽ നടരാജൻ കളിച്ചുനടന്നു. 11 വയസ്സുള്ളപ്പോൾ ക്രിക്കറ്റ് കളിച്ചുതുടങ്ങിയ നടരാജൻ ചിന്നപ്പംപ്പട്ടി ക്രിക്കറ്റ് ക്ലബ് നടത്തിയിരുന്ന ജയപ്രകാശിന്റെ കണ്ണിലുടക്കി. അന്ന് മുതൽ അദ്ദേഹം നടരാജനെ ഒപ്പം കൂട്ടി.
“ഞാൻ പന്തെറിയുന്ന വേഗത കണ്ടെത്തിയ ആദ്യത്തെ വ്യക്തി അദ്ദേഹമാണ്. ക്രിക്കറ്റ് പിന്തുടരാൻ എന്നെ അനുവദിക്കണമെന്ന് മാതാപിതാക്കളെ ബോധ്യപ്പെടുത്താനും അദ്ദേഹം വീട്ടിലെത്തി. എന്നെ പരിപാലിക്കുമെന്ന് അദ്ദേഹം അവർക്ക് ഉറപ്പ് നൽകി”- നടരാജൻ ഒരു വീഡിയോയിൽ പറയുന്നു.
advertisement
ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ വളർച്ച മന്ദഗതിയിലായിരുന്നു, പക്ഷേ സ്ഥിരതയുള്ളതായിരുന്നു. ചെന്നൈയിൽ നാലാം ഡിവിഷൻ ക്രിക്കറ്റ് കളിച്ചാണ് നടരാജൻ ആരംഭിച്ചത്. രഞ്ജി ട്രോഫി സർക്യൂട്ടിൽ തമിഴ്‌നാടിനെ പ്രതിനിധീകരിച്ച് 2015 ജനുവരിയിൽ തന്റെ ആദ്യ ടൂർണമെന്റ് കളിച്ചു. എന്നാൽ ബൗളിങ് ആക്ഷനെ കുറിച്ച് എതിരാളികൾ സംശയം ഉയര്‍ത്തിയത് തിരിച്ചടിയായി. ആ ടൂർണമെൻറ് കഴിഞ്ഞയുടനെ ഒരു വർഷത്തെ കാലയളവ് മാനസികമായി കഠിനമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. തന്റെ ബൗളിങ് ആക്ഷൻ ശരിയാക്കാനും ശാരീരികവും മാനസികവുമായ കരുത്താർജിക്കാനും പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കാനും അദ്ദേഹത്തിന് കഠിനമായി പരിശ്രമിക്കേണ്ടിവന്നു.
advertisement
ടിഎൻപിഎല്ലിലെ വിജയം
ഈ സമയത്താണ് തമിഴ്‌നാട് പ്രീമിയർ ലീഗ് (ടിഎൻപിഎൽ) അനുഗ്രഹമായി വന്നത്. ടിഎൻപിഎല്ലിന്റെ 2016 പതിപ്പിൽ ദിണ്ടിഗൽ ഡ്രാഗൺസ് ടീമിന്റെ ഭാഗമായി ലൈക്ക കോവൈ കിംഗ്സിലേക്ക് പോകുന്നതിനുമുമ്പ് അദ്ദേഹം 2017 സീസണിലും ദിണ്ടിഗൽ ഡ്രാഗൺസിനൊപ്പമുണ്ടായിരുന്നു.
2018 ടിഎൻപിഎൽ പതിപ്പിൽ, കരൈക്കുടി കാലായിസിനെതിരായ എലിമിനേറ്ററിൽ ലൈക കോവൈ കിംഗ്സിനായി 14 റൺസ് പ്രതിരോധിച്ചതിന് ശേഷം നടരാജൻ പ്രശസ്തിയിലേക്ക് ഉയർന്നു. സൂപ്പർ ഓവറിൽ നടരാജന്റെ മികച്ച ബൗളിംഗ് കാരണം ടീം അഞ്ച് റൺസിന് ജയിച്ചു. കിറുകൃത്യമായി യോർക്കർ എറിയാനുള്ള അദ്ദേഹത്തിന്റെ കഴിവ് അദ്ദേഹത്തിന് ‘യോർക്കർ കിംഗ്’ എന്ന പേരും നേടിക്കൊടുത്തു.
advertisement
ഐപിഎൽ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 2017 പതിപ്പിൽ കിംഗ്സ് ഇലവൻ പഞ്ചാബ് അദ്ദേഹത്തെ 3 കോടി രൂപയ്ക്ക് തെരഞ്ഞെടുത്തു. അവിടെ അദ്ദേഹത്തിന്റെ പ്രകടനത്തെക്കുറിച്ച് എഴുതാൻ ഒന്നുമില്ല. ഇടതുകൈമുട്ടിന് ശസ്ത്രക്രിയ നടത്തേണ്ടിവന്നു, അങ്ങനെ വർഷം മുഴുവൻ അത് നഷ്ടമായി. ഒടുവിൽ ഐപിഎല്ലിന്റെ 2018 പതിപ്പിൽ 40 ലക്ഷം രൂപയ്ക്ക് സൺറൈസേഴ്‌സ് ഹൈദരാബാദ് അദ്ദേഹത്തെ തെരഞ്ഞെടുത്തു.
ബൗളിംഗ് ഇതിഹാസം മുത്തയ്യ മുരളീധരന്റെയും ഭുവനേശ്വർ കുമാറിനെപ്പോലുള്ള കുറച്ച് സീനിയേഴ്സിന്റെയും നിരീക്ഷണത്തിലാണ് നടരാജൻ ബെഞ്ചിലെ സമയംചെലവഴിച്ചത്. കഴിവുകൾ വികസിപ്പിക്കാൻ ഈ അവസരം നടരാജൻ ഉപയോഗപ്പെടുത്തി. 2020 ലെ ഐപിഎൽ പതിപ്പിൽ ഇത് തെളിഞ്ഞു.
advertisement
സേലത്തെ കുടുംബം
“ഞങ്ങൾ കുടുംബത്തിൽ അഞ്ച് പേർ - രണ്ട് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും. നടരാജൻ അന്നയാണ് മൂത്തവൻ. മൂത്ത സഹോദരി വിവാഹിതയാണ്, ”നടരാജന്റെ രണ്ടാമത്തെ സഹോദരി തമിളരസി പറയുന്നു. ഇളയ സഹോദരി ഫാഷൻ ഡിസൈനിംഗ് പഠിക്കുമ്പോൾ താനും മറ്റ് സഹോദരൻ ശക്തിയും പഠനം പൂർത്തിയാക്കിയതായി തമിളരസിയെ ഉദ്ധരിച്ച് ദി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്യുന്നു.
കോളേജിൽ പഠിക്കുമ്പോൾ അദ്ദേഹം രഞ്ജി ട്രോഫിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഞങ്ങളുടെ ഗ്രാമത്തിനും കുടുംബത്തിനും വളരെ അഭിമാനവും സന്തോഷവുമായിരുന്നു. കാലത്തിനനുസരിച്ച് ആ സന്തോഷം വർധിച്ചു,-അവർ പറയുന്നു. 2016ൽ കുടുംബം ചിന്നപ്പംപ്പട്ടിയിലെ ഒരു വലിയ മൂന്ന് കിടപ്പുമുറി വീട്ടിലേക്ക് മാറി, തന്റെ വരുമാനം ഉപയോഗിച്ച് നടരാജൻ അവർക്കായി നിർമ്മിച്ചതായിരുന്നു ഇത്. സഹോദരി തിലകവതിയെ വിവാഹം കഴിക്കാൻ മാതാപിതാക്കളെ സഹായിക്കുകയും സഹോദരങ്ങൾക്ക് അവർ ആഗ്രഹിക്കുന്നതെന്തും പഠിക്കാൻ പൂർണ്ണ സ്വാതന്ത്ര്യം നൽകുകയും ചെയ്തു.
നടരാജനും തന്റെ സഹപാഠിയായ പവിത്രയുമായി പ്രണയത്തിലാവുകയും മാതാപിതാക്കളുടെ സമ്മതത്തോടെ അവളെ വിവാഹം കഴിക്കുകയും ചെയ്തു. ഈ ദമ്പതികൾക്ക് അടുത്തിടെ ഒരു പെൺകുഞ്ഞ് ജനിച്ചു. നടരാജൻ ഇപ്പോഴും കുഞ്ഞിനെ നേരിട്ട് കണ്ടിട്ടില്ല. വീഡിയോ കോളിൽ മാത്രമാണ് അണ്ണൻ തന്റെ മകളെ കണ്ടിട്ടുള്ളത്-തമിളരസി പറയുന്നു.
ക്രിക്കറ്റ് അക്കാദമി
നടരാജന് എക്കാലവും ഒരുപാട് കടപ്പെട്ടിരിക്കുന്ന ഒരാളാണ് ജയപ്രകാശ്. അദ്ദേഹത്തോടുള്ള സ്നേഹത്തിന്റെ സൂചകമായി നടരാജൻ എല്ലാ ജേഴ്സികളിലും 'ജെപി' എന്നെഴുതിയത് കാണാം. നടരാജന്റെ ഇടത് കൈത്തണ്ടയിൽ ‘ജെ.പി’ എന്ന് പച്ചകുത്തിയിട്ടുമുണ്ട്.
നടരാജനും ജയപ്രകാശും ചേർന്ന് ഗ്രാമത്തിൽ ഒരു ക്രിക്കറ്റ് അക്കാദമി ആരംഭിച്ചു. സമീപ ഗ്രാമങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് സൗജന്യമായി ക്രിക്കറ്റ് പരിശീലനം നൽകുന്നു. അക്കാദമിയിൽ നിന്ന് ടിഎൻപിഎല്ലിൽ കളിക്കാൻ കുറച്ച് കളിക്കാരെ തെരഞ്ഞെടുത്തു. ചെപ്പോക് സൂപ്പർ ഗില്ലീസിനായി 2019 ടിഎൻപിഎല്ലിൽ തന്റെ ആദ്യ അഞ്ച് വിക്കറ്റ് നേടിയ ജി പെരിയസ്വാമി അക്കാദമിയിലെ വിദ്യാർഥികളിൽ ഒരാളാണ്. ഏഴാം ക്ലാസ് കഴിഞ്ഞ് പെരിയസ്വാമി സ്കൂളിൽ നിന്ന് ഇറങ്ങിയപ്പോൾ, നടരാജനും ജയപ്രകാശും മറ്റ് കുറച്ചുപേരും അദ്ദേഹത്തിന്റെ വീട്ടിൽ പോയി ക്രിക്കറ്റ് ഒരു കരിയറായി തുടരാൻ അനുവദിക്കണമെന്ന് മാതാപിതാക്കളെ ബോധ്യപ്പെടുത്തി.
നടരാജനെ വളരെക്കാലമായി അറിയുന്ന അഭിനവ് മുകുന്ദ്, പേസറുടെ കായിക പ്രേമം അപാരമാണെന്ന് പറയുന്നു. തന്റെ ഗ്രാമത്തിൽ നിന്നും വരുന്ന ധാരാളം കുട്ടികളെ പിന്തുണയ്ക്കാൻ അദ്ദേഹത്തിന് കഴിയും. അത് അദ്ദേഹം ചെയ്യുന്ന ഒരു വലിയ കാര്യമാണ്. കളിയെ അവൻ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് ഇത് കാണിക്കുന്നു.- അഭിനവ് മുകുന്ദ് പറയുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 06, 2020 3:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ദാരിദ്ര്യത്തെ 'ക്ലീൻബൗൾഡ്' ചെയ്ത് ഇന്ത്യൻ ജഴ്സിയണിഞ്ഞ ടി. നടരാജൻ; തമിഴ്നാട്ടിൽ നിന്നുള്ള ബൗളറുടെ അവിശ്വസനീയ ജീവിതം ഇങ്ങനെ