IND vs ENG | ഷര്‍ദുലിനും പന്തിനും അര്‍ദ്ധസെഞ്ച്വറി; ഇംഗ്ലണ്ടിനെതിരെ 300 കടന്ന് ഇന്ത്യന്‍ ലീഡ്
IND vs ENG | ഷര്‍ദുലിനും പന്തിനും അര്‍ദ്ധസെഞ്ച്വറി; ഇംഗ്ലണ്ടിനെതിരെ 300 കടന്ന് ഇന്ത്യന്‍ ലീഡ്
ഏഴ് ഫോറും, ഒരു സിക്സും സഹിതമാണ് ഷര്‍ദുല്‍ 60 റണ്‍സ് നേടിയത്.
News18
Last Updated :
Share this:
ഓവല്‍ ടെസ്റ്റില്‍ നാലാം ദിനത്തില്‍ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുകയാണ്. ആദ്യ സെഷനില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും പിന്നീട് ക്രീസിലൊരുമിച്ച റിഷഭ് പന്തും ഷര്‍ദുല്‍ താക്കൂറും ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ മുന്നോട്ട് നയിക്കുകയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 435 എന്ന നിലയിലാണ്. ഇന്ന് രവീന്ദ്ര ജഡേജ (17), അജിങ്ക്യ രഹാനെ (പൂജ്യം), ക്യാപ്റ്റന്‍ വിരാട് കോഹ്ലി (44) റിഷഭ് പന്ത് (50), ഷര്‍ദുല്‍ താക്കൂര്‍(60) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
270/3 എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് രവീന്ദ്ര ജഡേജയുടെ (17) വിക്കറ്റാണ് ആദ്യം നഷ്ടമായത്. നാലാം ദിനത്തില്‍ കോഹ്ലിയും ജഡേജയും കൂടി ചേര്‍ന്ന് ശ്രദ്ധയോടെ ഇന്ത്യന്‍ ഇന്നിങ്സിനെ മുന്നോട്ട് നയിക്കുന്നതിനിടെയാണ് ജഡേജ പുറത്തായത്. മത്സരത്തില്‍ ക്രിസ് വോക്സ് എറിഞ്ഞ 101-ാം ഓവറിലെ രണ്ടാം പന്തില്‍ ജഡേജ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു. നാലാം വിക്കറ്റില്‍ കോഹ്ലിയുമൊത്ത് 59 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയതിന് ശേഷമാണ് ജഡേജ മടങ്ങിയത്.
ജഡേജയ്ക്ക് പിന്നാലെ വന്ന രഹാനെ ശ്രദ്ധയോടെയാണ് തുടങ്ങിയതെങ്കിലും, പരമ്പരയില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന താരം ഇത്തവണയും നിരാശപ്പെടുത്തി. ജഡേജ പുറത്തായി ഓരോവറിന് ശേഷം പിന്നാലെ രഹാനെയും മടങ്ങുകയായിരുന്നു. ക്രിസ് വോക്സ് തന്നെയാണ് രഹാനെയും പുറത്താക്കിയത്. വിക്കറ്റിന് മുന്നില്‍ കുരുങ്ങി. പൂജ്യത്തിനാണ് താരം പുറത്തായത്. ഇതോടെ കളിയുടെ ഗതി ഇംഗ്ലണ്ടിന് അനുകൂലമായി തിരിഞ്ഞു. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന കോഹ്ലിയെയും ഇംഗ്ലണ്ട് വൈകാതെ മടക്കി. മൊയിന്‍ അലിയുടെ പന്തില്‍ സ്ലിപ്പില്‍ ക്രെയ്ഗ് ഓവര്‍ടണിന് ക്യാച്ച് നല്‍കിയാണ് കോഹ്ലി പുറത്തായത്. 96 പന്തില്‍ ഏഴ് ബൗണ്ടറികള്‍ സഹിതം അര്‍ധസെഞ്ചുറിക്ക് ആറ് റണ്‍സകലെ 44 റണ്‍സെടുത്താണ് പുറത്തായത്.
പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ഷര്‍ദുല്‍ താക്കൂറും റിഷഭ് പന്തും ചേര്‍ന്ന് സ്കോറിങ് വേഗത്തിലാക്കി. ഏഴ് ഫോറും, ഒരു സിക്സും സഹിതമാണ് ഷര്‍ദുല്‍ 60 റണ്‍സ് നേടിയത്. നാല് ഫോറുകള്‍ അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്സ്.
നേരത്തെ വിദേശ മണ്ണിലെ ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയ രോഹിത് ശര്‍മ (127)യാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. ചേതേശ്വര്‍ പൂജാര (61), കെ എല്‍ രാഹുല്‍ (46) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. മൂവരുടേയും വിക്കറ്റ് ഇന്നലെ ഇന്ത്യക്ക് നഷ്ടമായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 191ന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങില്‍ 99 റണ്‍സ് ലീഡ് നേടിയ ഇംഗ്ലണ്ട് 290 റണ്‍സെടുത്ത് പുറത്തായിരുന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.