• HOME
  • »
  • NEWS
  • »
  • sports
  • »
  • Shaheen Afridi |'സ്വപ്ന ഹാട്രിക്കില്‍' ഈ മൂന്ന് താരങ്ങളെ പുറത്താക്കണം; ആഗ്രഹം വെളിപ്പെടുത്തി ഷഹീന്‍ അഫ്രീദി

Shaheen Afridi |'സ്വപ്ന ഹാട്രിക്കില്‍' ഈ മൂന്ന് താരങ്ങളെ പുറത്താക്കണം; ആഗ്രഹം വെളിപ്പെടുത്തി ഷഹീന്‍ അഫ്രീദി

ഇന്ത്യന്‍ മുന്‍നിര ബാറ്റ്സ്മാന്‍മാരായ ഈ മൂന്ന് പേരെ പുറത്താക്കുന്ന തന്റെ 'സ്വപ്ന ഹാട്രിക്കി'നെക്കുറിച്ച് മനസ്സ് തുറക്കുകയാണ് പാക് താരം.

  • Share this:
    ലോകകപ്പ് ചരിത്രത്തിലാദ്യമായി ഇന്ത്യയെ പാകിസ്ഥാന്‍ തോല്‍പ്പിച്ച കഴിഞ്ഞ ട്വന്റി20 ലോകകപ്പില്‍ (ICC T20 World Cup 2021) ഇന്ത്യയെ തകര്‍ക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച താരമാണ് സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീദി (Shaheen Afridi). ഈ വര്‍ഷത്തെ ഐസിസിയുടെ മികച്ച പുരുഷ താരമായി തെരഞ്ഞെടുക്കപ്പെട്ടതും അഫ്രീദിയായിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ മുന്‍നിര ബാറ്റ്സ്മാന്‍മാരായ ഈ മൂന്ന് പേരെ പുറത്താക്കുന്ന തന്റെ 'സ്വപ്ന ഹാട്രിക്കി'നെക്കുറിച്ച് മനസ്സ് തുറക്കുകയാണ് പാക് താരം.

    ക്രിക് ഇന്‍ഫോയുടെ ചോദ്യോത്തര പരിപാടിയിലാണ് അഫ്രീദി താന്‍ ഹാട്രിക്കിലൂടെ പുറത്താക്കാന്‍ ആഗ്രഹിക്കുന്ന മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയെന്ന് തുറന്നു പറഞ്ഞത്. അത് മറ്റാരുമല്ല, ലോകകപ്പില്‍ പുറത്താക്കിയ രോഹിത് ശര്‍മയും കെ എല്‍ രാഹുലും വിരാട് കോഹ്ലിയും തന്നെയാണ്. ഇതില്‍ കരിയറിലെ ഏറ്റവും വിലമതിക്കുന്ന വിക്കറ്റ് ഏതായിരിക്കും എന്ന ചോദ്യത്തിന് കോഹ്ലി എന്നാണ് താരം പറഞ്ഞിരിക്കുന്ന മറുപടി.

    കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ സെമി സാധ്യതകള്‍പോലും തകര്‍ത്തത് പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ ഷഹീന്‍ അഫ്രീദിയുടെ ഓപ്പണിംഗ് സ്‌പെല്ലായിരുന്നു. ആദ്യ രണ്ടോവറില്‍ തന്നെ രോഹിത് ശര്‍മയെയും കെ എല്‍ രാഹുലിനെയും മടക്കിയ അഫ്രീദി അര്‍ധസെഞ്ചുറി നേടിയ വിരാട് കോഹ്ലിയെയും കളിയുടെ അവസാനം പുറത്താക്കി. മത്സരത്തില്‍ പത്ത് വിക്കറ്റിനാണ് ഇന്ത്യ പാകിസ്ഥാനോട് തോല്‍വി വഴങ്ങിയത്

    മത്സരത്തില്‍ 31 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത അഫ്രീദിയുടെ സ്‌പെല്ലിന് മുന്നില്‍ ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെയായിരുന്നു പാകിസ്ഥാന്റെ ജയം.

    ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിലും ടി20 പോരാട്ടമുണ്ട്. ഒക്ടോബര്‍ 23ന് മെല്‍ബണിലാണ് ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം.

    Shoaib Akhtar |'ഇപ്പോള്‍ ആയിരുന്നെങ്കില്‍ സച്ചിന്‍ ഒരു ലക്ഷം റണ്‍സ് നേടുമായിരുന്നു': കാരണം വ്യക്തമാക്കി ഷോയിബ് അക്തര്‍

    ആധുനിക ക്രിക്കറ്റില്‍ നിയമങ്ങള്‍ ബാറ്റര്‍മാര്‍ക്കു കൂടുതല്‍ അനുകൂലമാക്കി മാറ്റുന്ന തരത്തിലേക്ക് ഐസിസി പരിഷ്‌കരിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ ഷോയിബ് അക്തര്‍. പണ്ടത്തേതില്‍ നിന്നും ക്രിക്കറ്റ് വളരെയധികം മാറിപ്പോയതായും അന്നു ബൗളര്‍മാര്‍ക്കു കുറേക്കൂടി പ്രാധാന്യം ഉണ്ടായിരുന്നവെന്നും റാവല്‍പിണ്ടി എക്സ്പ്രസ് അഭിപ്രായപ്പെട്ടു.

    ഇന്ത്യയുടെ മുന്‍ കോച്ച് രവി ശാസ്ത്രിയുമായുള്ള അഭിമുഖത്തിനിടെയാണ് ആധുനിക ക്രിക്കറ്റിനെ ബാറ്റര്‍മാരുടെ ഗെയിമാക്കി ഐസിസി മാറ്റിയെടുത്തതിനെതിരേ അക്തര്‍ തുറന്നടിച്ചത്.

    'ഇപ്പോഴത്തെ ക്രിക്കറ്റില്‍ നിങ്ങള്‍ക്കു രണ്ടു തവണ ന്യൂ ബോളെടുക്കാം. നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയിരിക്കുന്നു. അടുത്ത കാലത്തായി നിങ്ങള്‍ ബാറ്റര്‍മാര്‍ക്കു വളരെയധികം പ്രാമുഖ്യം നല്‍കുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ ഒരു മല്‍സരത്തില്‍ മൂന്ന് റിവ്യുകള്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ (Sachin Tendulkar) കളിച്ചിരുന്ന സമയത്ത് ഇതുപോലെ മൂന്നു റിവ്യുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം ഒരു ലക്ഷം റണ്‍സെങ്കിലും നേടുമായിരുന്നു'- ഷോയിബ് അക്തര്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

    സച്ചിനോട് തനിക്കു സഹതാപമാണുള്ളതെന്നു ഷോയിബ് അക്തര്‍ വ്യക്തമാക്കി. ഇതിനുള്ള കാരണവും അദ്ദേഹം വിശദീകരിച്ചു. എനിക്കു സച്ചിനോടു ശരിക്കും സഹതാപം തോന്നുന്നു. ഇതിന്റെ കാരണം അദ്ദേഹം വസീം അക്രം, വഖാര്‍ യൂനുസ്, ഷെയ്ന്‍ വോണ്‍, ബ്രെറ്റ് ലീ, ഷുഐബ് അക്തര്‍ എന്നിവര്‍ക്കെതിരേയെല്ലാം കളിച്ചിട്ടുണ്ട്. പിന്നീട് പുതുതലമുറയിലെ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേയും ബാറ്റ് ചെയ്തു. അതുകൊണ്ടാണ് സച്ചിനെ ഏറ്റവും കടുപ്പമേറിയ ബാറ്ററെന്നു താന്‍ വിളിക്കുന്നതെന്നും അക്തര്‍ വിശദമാക്കി.
    Published by:Sarath Mohanan
    First published: