ശ്രീലങ്കയ്‌ക്കെതിരായ (IND vs SL) ടി20 പരമ്പരയിലെ (T20 Series)ആദ്യത്തെ മത്സരത്തിൽ (1st T20I) ഇന്ത്യക്ക് തകർപ്പൻ ജയം. ബാറ്റർമാരുടെ വെടിക്കെട്ട് പ്രകടനം പ്രചോദനമായെടുത്ത് ബൗളർമാരും പന്തെറിഞ്ഞതോടെ ടി20യിലെ ഒന്നാം റാങ്കുകാരായ ഇന്ത്യ ഒമ്പതാം റാങ്കുകാരായ ശ്രീലങ്കയെ 63 റൺസിന് തോൽപ്പിക്കുകയായിരുന്നു. ടി20യില്‍ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശർമയുടെയും ടീം എന്ന നിലയില്‍ ഇന്ത്യയുടെയും തുടര്‍ച്ചയായ പത്താം ജയം. ഇന്ത്യ ഉയർത്തിയ 200 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളൂ. ഇതോടെ മൂന്ന് മത്സര പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി.
ഇന്ത്യ 20 ഓവറിൽ 199/2; ശ്രീലങ്ക 20 ഓവറിൽ 137/6
200 റൺസ് ലക്ഷ്യം വെച്ചിറങ്ങിയ ശ്രീലങ്കയെ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയാണ് ഇന്ത്യ പിടിച്ചുനിർത്തിയത്. ഇന്ത്യക്ക് വേണ്ടി ഭുവനേശ്വർ കുമാർ, വെങ്കടേഷ് അയ്യർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 53 റൺസ് നേടി പുറത്താകാതെ നിന്ന ചരിത് അസലങ്കയാണ് ലങ്കൻ നിരയിലെ ടോപ് സ്‌കോറർ.
ഇന്ത്യ ഉയർത്തിയ 200 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ശ്രീലങ്കയുടെ തുടക്കം തന്നെ ഞെട്ടലോടെയായായിരുന്നു. ആദ്യ പന്തിൽ തന്നെ ലങ്കൻ ഓപ്പണർ പതും നിസ്സംഗയെ ബൗൾഡാക്കി ഭുവനേശ്വർ കുമാറാണ് ലങ്കയെ ഞെട്ടിച്ചത്. തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടമായ അവർക്ക് പിന്നീട് അതിൽ നിന്നും കരകയറാൻ കഴിഞ്ഞില്ല.
രണ്ട് ഫോറുകൾ അടിച്ച് മികച്ച തുടക്കം നേടിയെങ്കിലും കമിൽ മിഷാരയെ (13) രോഹിത്തിന്റെ കൈകളിൽ എത്തിച്ച് ഭുവി വീണ്ടും ലങ്കയ്ക്ക് തിരിച്ചടി നൽകി. രണ്ട് വിക്കറ്റുകൾ നഷ്ടമായി പതറിയ ലങ്കയ്ക്ക് കളിയുടെ നിയന്ത്രണം നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബൗളർമാർ വിക്കറ്റുകൾ വീഴ്ത്തിയതോടെ അവർ തകർച്ചയിലേക്ക് കൂപ്പുകുത്തകയായിരുന്നു.
60 ന് അഞ്ച് നിലയിലേക്ക് തകർന്ന അവരെ ആറാം വിക്കറ്റിൽ ചരിത് അസലങ്കയുടെയും ചമിക കരുണരത്‌നെയുടെയും (21) കൂട്ടുകെട്ടാണ് കൂടുതൽ തകർച്ചയിൽ നിന്നും കരകയറ്റിയത്. ആറാം വിക്കറ്റിൽ 37 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. കരുണരത്നെയെ വിക്കറ്റ് കീപ്പർ ഇഷൻ കിഷന്റെ കൈകളിൽ എത്തിച്ച് വെങ്കടേഷ് അയ്യരാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് ക്രീസിലേക്ക് എത്തിയ ദുഷ്മന്ത ചമീര വമ്പനടികളോടെ ശ്രീലങ്കൻ സ്കോർ ബോർഡിലേക്ക് റൺസ് ചേർത്തെങ്കിലും അപ്പോഴേക്കും അവരുടെ കൈകളിൽ നിന്നും വിജയം കൈവിട്ട് പോയിരുന്നു. അസലങ്കയ്‌ക്കൊപ്പം 14 പന്തിൽ 24 റൺസോടെ ചമീര പുറത്താകാതെ നിന്നു.
വെടിക്കെട്ട് ബാറ്റിങ്ങുമായി ഇഷൻ കിഷനും (89) ശ്രേയസ് അയ്യരും (57*); ശ്രീലങ്കയ്ക്ക് 200 റൺസ് വിജയലക്ഷ്യം
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഇഷൻ കിഷന്റെയും (56 പന്തുകളിൽ 89 റൺസ്) ശ്രേയസ് അയ്യരുടെയും (28 പന്തുകളിൽ 57*) വെടിക്കെട്ട് ബാറ്റിംഗ് പ്രകടനങ്ങളുടെ ബലത്തിലാണ് 199 റൺസ് നേടിയത്. 32 പന്തുകളിൽ 44 റൺസ് നേടി ക്യാപ്റ്റൻ രോഹിത് ശർമയും ബാറ്റിങ്ങിൽ തിളങ്ങി.
ശ്രീലങ്കയ്ക്കായി ലാഹിരു കുമാര, ദസുൻ ഷനക എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യൻ ബാറ്റർമാരുടെ കൈകളിൽ നിന്നും ലങ്കൻ ബൗളർമാരെല്ലാവരും തന്നെ കണക്കിന് തല്ല് വാങ്ങി.
പരമ്പരയിലെ അടുത്ത മത്സരം ശനിയാഴ്ച നടക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.