ഒന്നാം ടെസ്റ്റില്‍ ആധികാരിക ജയം, പക്ഷേ; രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വരുത്തേണ്ടുന്ന മൂന്ന് മാറ്റങ്ങള്‍
Last Updated:
രാജ്‌കോട്ട്: വിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആധികാരിക ജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്നിങ്ങ്‌സിനും 272 റണ്‍സിനുമായിരുന്നു വിരാട് കോഹ്‌ലിയും സഘവും വിന്‍ഡീസിനെ ചുരുട്ടിക്കെട്ടിയത്. ഇരുടീമുകളുടെയും മുഖാമുഖത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇന്ത്യ ഒന്നാമിന്നിങ്ങ്‌സില്‍ കുറിച്ചിരുന്നത്. അരങ്ങേറ്റക്കാരന്‍ പൃഥ്വി ഷാ, നായകന്‍ വിരാട് കോഹ്‌ലി, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരുടെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 649 റണ്‍സാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്.
പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം 12 ന് ഹൈദരാബാദിലാണ് തുടങ്ങുന്നത്. ഹൈദരാബാദ് ടെസ്റ്റിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ മൂന്ന് മാറ്റങ്ങളാണ് വരുത്തേണ്ടത്. ആദ്യ മത്സരത്തില്‍ ഇടം ലഭിക്കാതിരുന്ന യുവതാരങ്ങളായ മായങ്ക് അഗര്‍വാള്‍, മൊഹമ്മദ് സിറാജ്, ഹനുമ വിഹാരി എന്നീ താരങ്ങള്‍ക്ക് അടുത്ത മത്സരത്തില്‍ അവസരം കൊടുക്കേണ്ടതുണ്ട്.
ഇന്ത്യ വരുത്തേണ്ട മൂന്ന് മാറ്റങ്ങള്‍
1. കെ എല്‍ രാഹുലിന് പകരം മായങ്ക് അഗര്‍വാള്‍
advertisement
ഒന്നാം ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുമെന്ന് കരുതിയിരുന്ന താരമാണ് മായങ്ക് അഗര്‍വാള്‍. എന്നാല്‍ ആദ്യ ഇലവനില്‍ സ്ഥാനം കണ്ടെത്താന്‍ അഗര്‍വാളിന് കഴിഞ്ഞില്ല. അതേസമയം അരങ്ങേറ്റ മത്സരം കളിച്ച പൃഥ്വി ഷാ 134 റണ്‍സുമായി നിറഞ്ഞാടുകയും ചെയ്തു. ഷാ യ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത കെഎല്‍ രാഹുല്‍ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ 149 റണ്ണുമായി ഇന്ത്യന്‍ ഇന്നിങ്ങ്‌സിന്റെ നെടുംതൂണായിരുന്നു.
അതിനുമുന്നേയുള്ള മത്സരങ്ങളില്‍ പരാജയപ്പെട്ട രാഹുല്‍ വിന്‍ഡീസിനെതിരായ ആദ്യ മത്സരത്തിലും പരാജയപ്പെടുകയായിരുന്നു. നാല് പന്തുകള്‍ മാത്രമായിരുന്നു രാഹുല്‍ ആദ്യ ഇന്നിങ്‌സില്‍ നേരിട്ടത്. വിക്കറ്റ് പോയതിനു പിന്നാലെ റിവ്യൂ നല്‍കിയ താരം ഒരിക്കല്‍ കൂടി ടീമിന്റെ റിവ്യൂ അവസരം നഷ്ടപ്പെടുത്തുകയും ചെയ്തു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലുള്ള അഗര്‍വാളിന് ഷായ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനുള്ള അവസരമാണ് സെലക്ടര്‍മാര്‍ അടുത്ത മത്സരത്തില്‍ നല്‍കേണ്ടത്.
advertisement
2. ഉമേഷ് യാദവിനു പകരം മൊഹമ്മദ് സിറാജ്
ആദ്യ ടെസ്റ്റിലെ രണ്ടിന്നിങ്‌സുകളില്‍ നിന്നും വെറും ഒരു വിക്കറ്റാണ് ഉമേഷ് യാദവിന്റെ സമ്പാദ്യം. പുത്തന്‍ പന്തുകൊണ്ട് ടീമിന് കാര്യമായ സംഭാവനകള്‍ ചെയ്യാന്‍ താരത്തിനു രാജ്‌കോട്ട് ടെസ്റ്റില്‍ കഴിഞ്ഞിരുന്നില്ല. ആദ്യ ഇന്നിങ്‌സിന്റെ തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ മൊഹമ്മദ് ഷമിയാണ് ടീമിന് മികച്ച തുടക്കം നല്‍കിയത്.
അതേസമയം അവസാന അഞ്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 40 വിക്കറ്റുകളാണ് യുവതാരം മൊഹമ്മദ് സിറാജ് വീഴ്ത്തിയിരിക്കുന്നത്. 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച താരത്തിന്റെ ആകെ വിക്കറ്റ് സമ്പാദ്യം 90 ആണ്. അതും 8 ന് 59 എന്ന മികച്ച നേട്ടത്തോടെ. അടുത്ത മത്സരത്തില്‍ ഉമേഷിനു പകരക്കാരനാവാന്‍ എന്തുകൊണ്ടും യോഗ്യനാണ് സിറാജ്.
advertisement
ഹൈദരാബാദിലാണ് മത്സരം എന്നതും സിറാജിനു അനുകൂല ഘടകമാണ്. ഹൈദരാബാദിലെ സാഹചര്യങ്ങള്‍ കൂടുതലറിയുന്ന താരത്തിന് അരങ്ങേറ്റം കുറിക്കാന്‍ ഏറ്റവും അനുയോജ്യമായ പിച്ച് ഹൈദരാബാദിലേത് തന്നെയാണ്.
3. അജിങ്ക്യാ രാഹാനെയ്ക്ക് പകരക്കാരനായി ഹനുമ വിഹാരി
അഞ്ച് ഇന്ത്യന്‍ താരങ്ങളായിരുന്നു മത്സരത്തില്‍ അര്‍ദ്ധസെഞ്ച്വറിയോ അതിലധികമോ സ്‌കോര്‍ ചെയ്തത്. എന്നാല്‍ ആ നിരയിലേക്ക് എത്താന്‍ അജിങ്ക്യാ രഹാനെയ്ക്ക് കഴിഞ്ഞില്ല. അനുഭവ സമ്പത്ത് കുറഞ്ഞ വിന്‍ഡീസ് നിരയുമായുള്ള മത്സരത്തില്‍ രഹാനയെപോലൊരു താരത്തില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിച്ചിരുന്നെന്നതാണ് യാഥാര്‍ഥ്യം.
advertisement
രണ്ടാം ടെസ്റ്റിനിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ രഹാനെയ്ക്ക് പകരം വിഹാരിയെ പോലൊരു യുവതാരത്തിനു അവസരം കൊടുക്കാന്‍ മികച്ചൊരു അവസരം ഇനി വരാനില്ല. ഒന്നാം ടെസ്റ്റില്‍ വലിയ മാര്‍ജിനില്‍ വിജയിച്ച ടീമില്‍ രഹാനെയ്ക്ക് പകരം യുവതാരത്തിനു അവസരം കൊടുക്കുന്നത് യുവതാരങ്ങള്‍ക്ക് പ്രചോദനമാവുകയേയുള്ളു. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച താരം നിര്‍ണ്ണായക ഘട്ടത്തില്‍ 56 റണ്‍സ് നേടി പ്രശംസയ്ക്ക് അര്‍ഹനാവുകയും ചെയ്തിരുന്നു.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 06, 2018 8:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഒന്നാം ടെസ്റ്റില്‍ ആധികാരിക ജയം, പക്ഷേ; രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വരുത്തേണ്ടുന്ന മൂന്ന് മാറ്റങ്ങള്‍