മുംബൈ: വിദേശത്ത് പര്യടനങ്ങള്‍ക്ക് പോകുമ്പോള്‍ ഭാര്യമാരെയും കൂടെ കൊണ്ട് പോകാന്‍ അനുവദിക്കണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലി. ബിസിസിഐയോടാണ് താരം നിലവിലെ നിയമം മാറ്റണമെന്ന് ആവശ്യപ്പെട്ടത്.
ഒന്നാം ടെസ്റ്റില്‍ ആധികാരിക ജയം, പക്ഷേ; രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വരുത്തേണ്ടുന്ന മൂന്ന് മാറ്റങ്ങള്‍
നിലവില്‍ രണ്ടാഴ്ചവരെയാണ് വിദേശ പര്യടനങ്ങളില്‍ താരങ്ങള്‍ക്ക് ഭാര്യമാരെ കൂടെ താമസിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. ഇതില്‍ ഭേദഗതി വരുത്തി പരമ്പര അവസാനിക്കുന്നത് വരെയാക്കണമെന്നാണ് ഇന്ത്യന്‍ നായകന് ആവശ്യപ്പെട്ടിരിക്കുന്നത്.
ബിസിസിഐയിലെ ഒരു മുതിര്‍ന്ന അംഗത്തോടാണ് കോഹ്ലി ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. താരത്തിന്റെ ആവശ്യം ബിസിസിഐ സുപ്രീം കോടതി നിയമിച്ച ഉന്നത അധികാര സമിതിക്ക് മുന്നിലും സമര്‍പ്പിച്ചിട്ടുണ്ട്. വിരാടിനൊപ്പം ഭാര്യ അനുഷ്ക വിദേശ പര്യടനങ്ങളില്‍ ഉണ്ടാകാറുണ്ട്. പഴയ നിയമം മാറ്റി ടീമിനോടൊപ്പം തന്നെ ഭാര്യമാര്‍ക്ക് യാത്രചെയ്യാന്‍ അവസരം ഒരുക്കണമെന്നാണ് താരം ആവശ്യപ്പെട്ടിരിക്കുന്നത്.
ബിസിസിഐയുടെ പുതിയ ബോഡി അധികാരത്തില്‍ എത്തിയാല്‍ മാത്രമേ നിലവിലെ നിയമത്തില്‍ എന്തെങ്കിലും ഭേദഗതി വരുത്താന്‍ സാധ്യതയുള്ളുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുംബത്തെ താരങ്ങള്‍ കൂടെ കൊണ്ട് പോകുന്നതിനെച്ചൊല്ലി പലടീമുകളിലും ഇതിനു മുമ്പ് പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്.
2007 ലെ ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ട് അഞ്ച് മത്സരങ്ങളിലും പരാജയപ്പെട്ടപ്പോള്‍ അതിനെക്കുറിച്ച് പഠിച്ച സമിതി നല്കിയ റിപ്പോര്‍ട്ടില്‍ താരങ്ങള്‍ ഭാര്യമാരെയും സുഹൃത്തുക്കളെയും കൂടെകൂട്ടിയതാണ് പരാജയകാരണമെന്നായിരുന്നു പറഞ്ഞിരുന്നത്. ഇതിനെതിരെ താരങ്ങളുടെ പ്രതിഷേധവും ഉയര്‍ന്നിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cricket, Indian cricket, Virat kohli, Virat kohli. വിരാട് കോഹ്ലി