കോഹ്‌ലിയുടെ ഒറ്റയാള്‍ പോരാട്ടം പാഴായി; വിന്‍ഡീസിന് 43 റണ്‍സ് ജയം
Last Updated:
പൂണെ: ഇന്ത്യാ വിന്‍ഡീസ് മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 43 റണ്‍സിന്റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഉയര്‍ത്തിയ 284 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യന്‍ ഇന്നിങ്ങ്‌സ് 240 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സെഞ്ച്വറി നേടിയ നായകന്‍ വിരാട് കോഹ്‌ലി ഒരറ്റത്ത് പൊരുതി നോക്കിയെങ്കിലും വിന്‍ഡീസിന്റെ കൃത്യതയാര്‍ന്ന ബൗളിങ്ങിന് മുന്നില്‍ ഇന്ത്യന്‍ സംഘം തകര്‍ന്നടിയുകയായിരുന്നു.
ഇന്ത്യന്‍ നിരയില്‍ മുന്‍ നായകന്‍ എംഎസ് ധോണി ഒരിക്കല്‍കൂടി ബാറ്റിങ്ങില്‍ പൂര്‍ണ്ണ പരാജയമാവുകയും ചെയ്തു. വെറും 11 പന്തുകള്‍ നേരിട്ട ധോണി ഏഴ് റണ്‍സുമായാണ് മടങ്ങിയത്. 119 പന്തില്‍ 107 റണ്‍സാണ് വിരാട് കോഹ്‌ലി നേടിയത്.
നായകനു പുറമേ മുന്‍നിരക്കാരില്‍ 45 പന്തില്‍ 35 റണ്‍സ് നേടിയ ശിഖര്‍ ധവാന് മാത്രമേ വിരാടിനു പുറമേ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞുള്ളു. അമ്പാട്ടി റായിഡു (22), രോഹിത് ശര്‍മ (8), ഋഷഭ് പന്ത് (24), എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്മാരുടെ പ്രകടനം.
advertisement
വിന്‍ഡീസ് നിരയില്‍ മര്‍ലോണ്‍ സാമുവല്‍സ് മൂന്നും ജേസണ്‍ ഹോള്‍ഡര്‍, ഒബെഡ്, നഴ്‌സ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കെമര്‍ റോച്ച് ഒരു വിക്കറ്റും നേടി. നേരത്തെ ഷായി ഹോപ്പിന്റെ അര്‍ദ്ധ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് 9 വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സാണ് അടിച്ച് കൂട്ടിയത്. 113 പന്തില്‍ 95 റണ്‍സാണ് ഹോപ്പ് എടുത്തത്. ഷിമ്രോണ്‍ ഹെറ്റ്‌മെര്‍ 37 റണ്‍സും ഹോള്‍ഡര്‍ 32 റണ്‍സും എടുത്തപ്പോള്‍ അവസാന നിമിഷം ആഞ്ഞടിച്ച നഴ്‌സാണ് വിന്‍ഡീസിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.
advertisement
22 പന്തുകളില്‍ നിന്ന് 40 റണ്‍സാണ് നഴ്‌സ് അടിച്ചെടുത്തത്. 19 പന്തുകളില്‍ നിന്ന് 15 റണ്‍സുമായി കെമര്‍ റോച്ച് പുറത്താകാതെ നിന്നു.ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ ജസ്പ്രീത് ബൂംറയാണ് ഇന്ത്യന്‍ പേസാക്രമണം നയിച്ചത്. 10 ഓവറില്‍ 35 റണ്‍സ് വിട്ടുകൊടുത്ത് 4 വിക്കറ്റുകളാണ് വീഴ്ത്തിയത്. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഭൂവനേശ്വര്‍ കുമാറും ഖലീല്‍ അഹമ്മദും ചാഹലും ഓരോ വിക്കറ്റുകള്‍ നേടി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 27, 2018 9:27 PM IST