'എന്റെ മക്കളാണെ സത്യം'; ലൈംഗികാരോപണം ഉന്നയിച്ച സ്ത്രീയെ ഒരിക്കൽ പോലും കണ്ടിട്ടില്ലെന്ന് ഡൊണാൾഡ് ട്രംപ്
- Published by:Vishnupriya S
- news18-malayalam
Last Updated:
അമേരിക്കൻ എഴുത്തുകാരിയായ ഇ ജീൻ കരോൾ തനിക്കെതിരെ ഉന്നയിച്ച ലൈംഗികാരോപണ പരാതി കെട്ടിച്ചമച്ചതാണെന്ന് ഡൊണാൾഡ് ട്രംപ്
അമേരിക്കൻ എഴുത്തുകാരിയായ ഇ ജീൻ കരോൾ തനിക്കെതിരെ ഉന്നയിച്ച ലൈംഗികാരോപണ പരാതി കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആ സ്ത്രീയെ താനിതുവരെ കണ്ടിട്ടില്ല എന്നാണ് ഒരു അഭിമുഖത്തിനിടെ ട്രംപ് പറഞ്ഞത്.”ഈ സ്ത്രീയെ എനിക്ക് അറിയില്ല. ഞാൻ അവരെ കണ്ടിട്ടില്ല. അവർ ആരാണെന്ന് എനിക്കറിയില്ല,” എന്നാണ് ഈ വിഷയത്തിൽ ട്രംപ് പ്രതികരിച്ചത്. കൂടാതെ ഈ കേസിന് മേൽനോട്ടം വഹിച്ച ഫെഡറൽ ജഡ്ജിക്കെതിരെയും ട്രംപ് ആഞ്ഞടിക്കുകയുണ്ടായി. ” താൻ ഒരിക്കലും ചെയ്യാത്ത കുറ്റം. എന്റെ മക്കളാണെ സത്യം ഈ സ്ത്രീ ആരാണെന്ന് എനിക്കറിയില്ല. ഇതൊരു വ്യാജ കഥയാണെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു.
1990ൽ എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ ജീൻ കരോളിനെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്ന പരാതിയിൽ ഡൊണാൾഡ് ട്രംപ് കുറ്റക്കാരൻ ആണെന്ന് ന്യൂയോർക്ക് കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് അഞ്ചു മില്യൺ ഡോളർ നഷ്ടപരിഹാരമായി നൽകാനും കോടതി വിധിച്ചു. കൂടാതെ പരാതിക്കാരിയെ അപകീർത്തിപ്പെടുത്തിയതിനും ട്രംപിനെ കോടതി കുറ്റപ്പെടുത്തി. അതേസമയം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്താനുള്ള ട്രംപിന്റെ ശ്രമങ്ങൾക്കിടയിൽ ഈ കേസ് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
advertisement
എന്നാൽ കേസിൽ അപ്പീലിന് പോകും എന്ന് ട്രംപിന്റെ അഭിഭാഷകൻ ടാകോപിന മാധ്യമപ്രവർത്തകരോട് പറഞ്ഞു. 1995-ലോ 1996-ലോ മാൻഹട്ടനിലെ ബെർഗ്‌ഡോർഫ് ഗുഡ്‌മാൻ ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിലെ ഡ്രെസ്സിംഗ് റൂമിൽ വച്ച് ട്രംപ് ബലാത്സംഗം ചെയ്തു എന്നാണ് ഇ ജീൻ കരോളിന്റെ പരാതി.കൂടാതെ 2022 ഒക്‌ടോബറിൽ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ എഴുതിയ പോസ്റ്റിൽ ട്രംപ് തന്റെ പ്രശസ്തിക്ക് ഹാനി വരുത്തിയെന്നും കരോൾ ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച് യുഎസ് സിവില്‍ കോടതി മുമ്പാകെ ഇവര്‍ മൊഴി നല്‍കുകയും ചെയ്തു. എന്നാല്‍ ട്രംപിനെതിരെ ആരോപണവുമായി രംഗത്തെത്തിയ കാരോളിനെ അപമാനിക്കുന്ന രീതിയിലാണ് ട്രംപ് പെരുമാറിയത്.
advertisement
ഈ ആരോപണങ്ങളെല്ലാം തള്ളിക്കളയുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ വ്യാജം, അഴിമതി, കള്ളം എന്നിങ്ങനെ കരോളിനെതിരെ ട്രംപ് ഉന്നയിച്ച കാര്യങ്ങൾ തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ഇവർ രണ്ടാമതും ട്രംപിനെതിരെ കേസ് കൊടുത്തത്. അതേസമയം കേസിലെ വിധി തനിക്ക് അനുകൂലമായതിൽ കരോൾ തന്റെ സന്തോഷം പ്രകടിപ്പിച്ചു. “ലോകം ഒടുവിൽ സത്യം അറിഞ്ഞു. ഈ വിജയം എനിക്ക് മാത്രമല്ല, ഓരോ സ്ത്രീക്കും വേണ്ടിയുള്ളതാണെന്നും” 79കാരിയായ കാരോള്‍ വിധിക്ക് ശേഷം പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷമാണ് കാരോള്‍ ഡോണാൾഡ് ട്രംപിനെതിരെ പരാതി നല്‍കി രംഗത്തെത്തിയത്. “അയാള്‍ കള്ളം പറഞ്ഞു. എന്നെ അപമാനിച്ചു. എന്റെ ജീവിതം തിരിച്ച് പിടിക്കാനാണ് ഞാന്‍ ഇവിടെ വന്നത്,”എന്നാണ് കാരോള്‍ കോടതിയില്‍ പറഞ്ഞത്. തുടര്‍ന്ന് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാന്‍ ട്രംപിന് കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 12, 2023 6:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
'എന്റെ മക്കളാണെ സത്യം'; ലൈംഗികാരോപണം ഉന്നയിച്ച സ്ത്രീയെ ഒരിക്കൽ പോലും കണ്ടിട്ടില്ലെന്ന് ഡൊണാൾഡ് ട്രംപ്