പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് അയര്‍ലന്‍ഡ്
- Published by:Vishnupriya S
- news18-malayalam
Last Updated:
ഈ മാസം അവസാനത്തോടെ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഐറിഷ് ഉപമുഖ്യമന്ത്രി
ഡബ്ലിന്‍: ഈ മാസം അവസാനത്തോടെ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഐറിഷ് ഉപമുഖ്യമന്ത്രി. പലസ്തീന് രാഷ്ട്രപദവി നല്‍കുന്നതുമായി ബന്ധപ്പെട്ട് അയര്‍ലൻഡും സ്‌പെയിനും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും സംയുക്ത ചര്‍ച്ച നടത്തിയിരുന്നു. മെയ് 21 ഇക്കാര്യത്തിൽ നിര്‍ണായക ദിവസമായിരിക്കുമെന്ന് ഐറിഷ് ഉപമുഖ്യമന്ത്രി മൈക്കിള്‍ മാര്‍ട്ടിന്‍ പറഞ്ഞു.
''ഈ മാസം അവസാനത്തോടെ പാലസ്തീനെ രാഷ്ട്രമായി അംഗീകരിക്കും. തീയതില്‍ ചിലപ്പോള്‍ മാറ്റം വന്നേക്കാം. വിഷയവുമായി ബന്ധപ്പെട്ട് ചില രാജ്യങ്ങളുമായി ഇപ്പോഴും ചര്‍ച്ചയിലാണ്'' അദ്ദേഹം പറഞ്ഞു. ''പ്രഖ്യാപനം നടത്തുന്ന തീയതി സംബന്ധിച്ച കാര്യം വരും ദിവസങ്ങളില്‍ തീരുമാനിക്കും. ഈ മാസം അവസാനത്തോടെ പ്രഖ്യാപനമുണ്ടാകും. ഇതുസംബന്ധിച്ച് ചില വിദേശകാര്യ മന്ത്രിമാരുമായും ഇന്ന് കൂടിക്കാഴ്ച നടത്തും,'' അദ്ദേഹം പറഞ്ഞു.
ദ്വിരാഷ്ട്ര ആശയത്തെ തങ്ങള്‍ പിന്തുണയ്ക്കുന്നുവെന്നും അതിലൂടെ മാത്രമെ ഇസ്രായേലിലെ ജനങ്ങള്‍ക്കും പലസ്തീന്‍ വംശജകര്‍ക്കും സമാധാനപരമായി ജീവിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഐറിഷ് പാര്‍ലമെന്റിന് മുകളില്‍ പാലസ്തീന്‍ പതാക ഉയര്‍ത്താനുള്ള ആഹ്വാനത്തെ പിന്തുണയ്ക്കുന്നുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. അടിയന്തര വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
advertisement
''ഇസ്രായേല്‍ റഫയിലേക്ക് നീങ്ങുന്നുവെന്നത് ഞങ്ങളെ ഞെട്ടിപ്പിക്കുന്നു. റഫയില്‍ ഇപ്പോള്‍ സൈനിക നടപടി തുടരുകയാണ്,'' അദ്ദേഹം പറഞ്ഞു. അവിടെ വലിയ രീതിയിലുള്ള കഷ്ടതയനുഭവിക്കുന്നവരുണ്ട്. സംഘര്‍ഷം ഇല്ലാതാക്കാന്‍ അവരും അന്താരാഷ്ട്ര സമൂഹവും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നക്ബ ദിനത്തില്‍ ഐറിഷ് പാര്‍ലമെന്റ് മന്ദിരത്തിന് മുകളില്‍ പലസ്തീന്‍ പതാക ഉയര്‍ത്താനുള്ള ആഹ്വാനം സ്പീക്കര്‍ നിരസിച്ചത് വാര്‍ത്തയായിരുന്നു. 1948ല്‍ ഇസ്രായേല്‍ രൂപീകരണത്തോട് അനുബന്ധിച്ച് നിരവധി പലസ്തീനികള്‍ പലായനം ചെയ്യേണ്ടി വന്നിരുന്നു. ആ സംഭവത്തെയാണ് നക്ബ എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
May 18, 2024 11:57 AM IST