യെമന്‍ തലസ്ഥാനത്ത് ഇസ്രായേൽ ബോംബാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്
- Published by:Rajesh V
- news18-malayalam
Last Updated:
ഇസ്രായേൽ ഖത്തറിൽ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് യെമനിലും ആക്രമണം ഉണ്ടായത്
യെമൻ തലസ്ഥാനമായ സനായിൽ ഇസ്രായേൽ ബോംബാക്രമണം നടത്തി. വടക്കൻ പ്രവിശ്യയായ അൽ ജൗഫിലാണ് ആക്രമണം നടന്നത്. 35 പേർ കൊല്ലപ്പെട്ടതായും 130 പേർക്ക് പരിക്കേറ്റതായും ഹൂതി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹൂതികളുടെ സൈനികകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സ്ഥിരീകരിച്ചു. ഇസ്രായേൽ ഖത്തറിൽ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് യെമനിലും ആക്രമണം ഉണ്ടായത്.
സനായിലെ അല്‍-തഹ്രീര്‍ പരിസരത്തെ വീടുകള്‍, നഗരത്തിന്റെ തെക്കുപടിഞ്ഞാറുള്ള 60-ാം സ്ട്രീറ്റിലെ ഒരു മെഡിക്കല്‍ സ്ഥാപനം, അല്‍-ജൗഫിന്റെ തലസ്ഥാനമായ അല്‍-ഹസ്മിലെ ഒരു സര്‍ക്കാര്‍ കോംപൗണ്ട് എന്നിവയുള്‍പ്പെടെ സാധാരണക്കാര്‍ താമസിക്കുന്ന ജനവാസ കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നതെന്ന് മന്ത്രാലയം പറഞ്ഞു. ഹൂതി നിയന്ത്രണത്തിലുള്ള അല്‍ മസിറ ടിവി റിപ്പോര്‍ട്ട് പ്രകാരം, സനായുടെ തെക്കുപടിഞ്ഞാറുള്ള ആരോഗ്യമേഖലയിലെ ഒരു മെഡിക്കല്‍ സ്ഥാപനത്തിനുനേരെയും ആക്രമണമുണ്ടായിട്ടുണ്ട്.
അതേസമയം, ഇസ്രയേല്‍ ജെറ്റുകള്‍ക്കുനേരെ തങ്ങളുടെ ഭൂതല-വ്യോമ മിസൈലുകള്‍ ഉപയോഗിച്ചെന്നും ഇതോടെ ചില ഇസ്രായേല്‍ ജെറ്റുകള്‍ ആക്രമണം നടത്താതെ മടങ്ങിയെന്നും ഹൂതി സൈനികവക്താവ് യഹ്യ സരീ പറഞ്ഞു. ഇസ്രായേലിന് നേരെ നടത്തുന്ന ആക്രമണത്തിനുള്ള മറുപടിയാണ് യെമെനിലെ ആക്രമണമെന്ന് ഐഡിഎഫ് പ്രതികരിച്ചു. ബോംബാക്രമണം നടത്തിയത് യെമെന്‍ പ്രസിഡന്റിന്റെ കൊട്ടാര സമുച്ചയത്തിലെ സൈനിക കേന്ദ്രങ്ങളിലൊന്നാണെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. തലസ്ഥാനമായ സനായിലെ പവര്‍പ്ലാന്റ്, ഗ്യാസ് സ്റ്റേഷന്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
advertisement
സനായെയും വടക്കൻ യെമന്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന ഇറാൻ പിന്തുണയുള്ള ഹൂതികൾ, ഗാസയിലെ യുദ്ധത്തിൽ പലസ്തീനികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, സമീപ മാസങ്ങളിൽ ഇസ്രായേലിനും ചെങ്കടലിൽ വാണിജ്യ കപ്പലുകൾക്കും നേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു.
ഓഗസ്റ്റ് 30നു സനായിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹൂതികളുടെ പ്രധാനമന്ത്രിയും മന്ത്രിമാരും കൊല്ലപ്പെട്ടിരുന്നു. ഗാസയിൽ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളിൽ ഇന്നലെ 30 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു.
അതേസമയം, സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രേറ്റ ട്യുൻബെർഗിന്റെ നേതൃത്വത്തിൽ ഗാസയിലേക്കു പുറപ്പെട്ട ഗ്ലോബൽ ഫ്ലോറ്റില്ല സംഘത്തിലെ ബോട്ടിനുനേരെ ടുണീഷ്യ തീരത്തു രണ്ടാം വട്ടവും ഡ്രോൺ ആക്രമണമുണ്ടായി. എല്ലാവരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകൾ.
advertisement
Summary: At least 35 people have been killed after Israel carried out air strikes in the Yemeni capital, Sanaa, and al-Jawf governorate, a day after targeting Hamas leaders in the Qatari capital, Doha.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 11, 2025 7:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
യെമന്‍ തലസ്ഥാനത്ത് ഇസ്രായേൽ ബോംബാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്