വിവാഹിതയായ യുവതിയുമായുള്ള രഹസ്യസമാഗമത്തിന് തുരങ്ക പാത നിർമ്മിച്ച് യുവാവ്. കെട്ടിട നിർമ്മാണത്തിൽ വൈദഗ്ധ്യം നേടിയ യുവാവാണ് ബന്ധം രഹസ്യമായി സൂക്ഷിക്കാൻ സ്വന്തം വീട്ടിൽ നിന്നും കാമുകിയുടെ വീട്ടിലേക്ക് തുരങ്കപാത നിർമ്മിച്ചത്. കാമുകിയുടെ ഭർത്താവ് രണ്ടുപേരെയും കയ്യോടെ പിടികൂടുന്ന വരെ ഈ 'തുരങ്ക പ്രണയം'തുടരുകയും ചെയ്തു.
മെക്സിക്കോയിലെ വില്ലാസ് ഡെൽ പ്രാഡോയിലെ തിജ്വാനയിൽ നിന്നാണ് രസകരമായ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ആൽബെർട്ടോ എന്ന നിർമ്മാണ തൊഴിലാളിയാണ് ഇത്തരമൊരു സാഹസത്തിന് മുതിർന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട്. ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
തന്‍റെ അയൽവാസി കൂടിയായ യുവതിയെ നാട്ടുകാർ അറിയാതെ സന്ദർശിക്കുന്നതിനായാണ് ഇരുവീടുകളെയും ബന്ധിപ്പിച്ച് ഇയാൾ തുരങ്കപാത നിർമ്മിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥനായ യുവതിയുടെ ഭർത്താവ് ജോലിക്ക് പോയിക്കഴിയുമ്പോൾ തുരങ്കത്തിലൂടെ ആൽബെർട്ടോ കാമുകിക്കരികിലെത്തും. സ്വന്തം ഭാര്യയുടെ കണ്ണുവെട്ടിച്ചാണ് ഇവിടെയെത്തുന്നത്.
എല്ലാവരെയും പറ്റിച്ച് ബന്ധം കുറച്ചു നാളായി തുടർന്നു വരികയായിരുന്നു. എന്നാൽ കാമുകിയുടെ ഭർത്താവായ ജോർജ് ഒരു ദിവസം പതിവിലും നേരത്തെ വീട്ടിലെത്തിയതോടെ ഇരുവരുടെയും കള്ളത്തരങ്ങൾ പൊളിഞ്ഞു. ഇയാളെ കണ്ട് സോഫയ്ക്ക് പിന്നിലൊളിച്ച ആൽബെർട്ടോ പെട്ടെന്ന് അപ്രത്യക്ഷനാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സോഫയ്ക്ക് പിന്നിലെ ദ്വാരവും അതിലൂടെയുള്ള തുരങ്ക പാതയും ജോർജ് കണ്ടെത്തിയത്.
തുരങ്കപാത കണ്ടെത്തിയ ഇയാൾ അതിനുള്ളിലൂടെ നടന്നെത്തിയത് ആൽബെർട്ടോയുടെ വീട്ടിലും. ഈ ടണലിന്‍റെ നീളം എത്രയെന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. എങ്കിലും ആൽബെർട്ടോയുടെ നിർമ്മാണ വൈദഗ്ധ്യം മുഴുവന്‍ പുറത്തെടുക്കുന്ന രീതിയിലാണ് ഇതിന്‍റെ നിർമ്മാണം എന്നാണ് ചിത്രങ്ങൾ കണ്ട് ആളുകളുടെ പ്രതികരണം.
കാമുകിയുമൊത്ത് കയ്യോടെ പിടിക്കപ്പെട്ടെങ്കിലും തന്‍റെ ഭാര്യയെ വിവരങ്ങൾ ഒന്നും അറിയിക്കരുതെന്ന് ആൽബെർട്ടോ ജോർജിനോട് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഭാര്യ ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു രഹസ്യസന്ദർശനത്തിനായി തുരങ്കം വഴിയെത്തുന്നത്. ഇത്രയും നാള്‍ അവരിൽ നിന്നും ഒളിപ്പിച്ചു വച്ചു. ഉറങ്ങിക്കിടക്കുന്ന ഭാര്യയെ ഇതൊന്നും അറിയിക്കരുതെന്ന് ഇയാൾ അഭ്യർഥിക്കുകയും ചെയ്തു. എന്നാൽ ദേഷ്യത്തിലായിരുന്ന ജോർജ് ഇവരെ വിളിച്ചുണർത്തി എല്ലാ കാര്യങ്ങളും പറയുകയായിരുന്നു.
ഇത് ആൽബെർട്ടോയും ജോർജും തമ്മിൽ സംഘട്ടനത്തിനും വഴി വച്ചു. വിവരം അറിഞ്ഞെത്തിയ പൊലീസ് ഇടപെട്ടതോടെ വലിയ സംഘർഷങ്ങൾ ഒഴിവായി.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.