എവിടെ ആയിരുന്നു ഇത്രയും കാലം? ആറ് പതിറ്റാണ്ടോളം മിണ്ടാതിരുന്ന നാസയുടെ ഉപഗ്രഹം ശക്തമായ റേഡിയോ സിഗ്നല്‍ അയച്ചു
- Published by:Sarika N
- news18-malayalam
Last Updated:
1965- ലാണ് ഈ ഉപഗ്രഹം അവസാനമായി ഭൂമിയിലേക്ക് സിഗ്നല്‍ നല്‍കിയത്
ആറ് പതിറ്റാണ്ടോളം നിഷ്‌ക്രിയമായിരുന്ന നാസയുടെ ഒരു ഉപഗ്രഹം വളരെ അപ്രതീക്ഷിതമായി ഭൂമിയിലേക്ക് റേഡിയോ സിഗ്നല്‍ അയച്ചു. തികച്ചും അപ്രതീക്ഷിതമായി ലഭിച്ച സിഗ്നല്‍ കണ്ട് ശാസ്ത്രജ്ഞര്‍ അത്ഭുതപ്പെടുകയും അവരെ കൗതുകത്തിലാഴ്ത്തുകയും ചെയ്തു. റിലേ പ്രോഗ്രാമിന്റെ ഭാഗമായി 1964ല്‍ വിക്ഷേപിച്ച നാസയുടെ ആശയവിനിമയ ഉപഗ്രഹമായ റിലേ 2 (Relay 2) ആണ് കഴിഞ്ഞ ദിവസം ഭൂമിയിലേക്ക് സിഗ്നല്‍ അയച്ചത്.
കഴിഞ്ഞ ജൂൺ 13 നാണ് ഓസ്‌ട്രേലിയൻ സ്‌ക്വയർ കിലോമീറ്റർ അറേ പാത്ത്‌ഫൈൻഡർ (ASKAP) ഉപയോഗിച്ച് ഗവേഷകർ ഈ സിഗ്നൽ കണ്ടെത്തുന്നത്. വെറും 30 നാനോ സെക്കൻഡിൽ താഴെ മാത്രമേ ഈ സിഗ്നൽ നീണ്ടുനിന്നുള്ളൂ. എന്നാല്‍, ഇത് മറ്റെന്തിനേക്കാളും തിളക്കമുള്ളതായിരുന്നുവെന്ന് ഗവേഷകര്‍ പറഞ്ഞു.
''1965-ലാണ് ഈ ഉപഗ്രഹം അവസാനമായി സിഗ്നല്‍ നല്‍കിയത്. 1967 ആയപ്പോഴേക്കും അതിന്റെ എല്ലാ സംവിധാനങ്ങളും പ്രവര്‍ത്തനരഹിതമായതായി ഗവേഷകര്‍ കരുതി. അന്ന് മുതല്‍ ഇതുവരെയും അത് നിഷ്‌ക്രിയമായിരുന്നു,'' സയന്‍സ് ആന്‍ഡ് ടെക്‌നോളജി പബ്ലിക്കേഷനായ ന്യൂ സയന്റിസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
advertisement
''അത് അടുത്തായിരുന്നുവെങ്കില്‍ ഒപ്ടിക്കല്‍ ടെലികോസ്പ് ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തില്‍ പഠിക്കാന്‍ കഴിയുമായിരുന്നു. ഞങ്ങള്‍ എല്ലാവരും ആവേശഭരിതരായിരുന്നു. ഒരു പുതിയ പള്‍സറോ (നക്ഷത്രങ്ങള്‍ക്കിടയിലെ രശ്മികേന്ദ്രം) അല്ലെങ്കില്‍ ഏതെങ്കിലും പുതിയ വസ്തുവോ ആണെന്നാണ് ഞങ്ങള്‍ കരുതിയത്,'' ഓസ്‌ട്രേലിയയിലെ കര്‍ട്ടിന്‍ യൂണിവേഴ്‌സിറ്റിയിലെ ജ്യോതിശാസ്ത്രജ്ഞയായ ക്ലാന്‍സി ജെയിംസ് പറഞ്ഞു.
''വളരെ കുറഞ്ഞ സമയത്തേക്ക് നീണ്ടുനിന്ന, ആകാശത്തിലെ മറ്റെല്ലാ തടസ്സങ്ങളെയും മറികടന്ന് പ്രകാശം പരത്തി, അവിശ്വസനീയമാംവിധം ശക്തമായ ഒരു റേഡിയോ സിഗ്നലായിരുന്നു അത്,'' ജെയിംസ് കൂട്ടിച്ചേര്‍ത്തു.
advertisement
സിഗ്നലിന്റെ ഉറവിടം ഭൂമിയില്‍ നിന്ന് 20,000 കിലോമീറ്റര്‍ അകലെയായിരുന്നുവെന്ന് തിരിച്ചറിഞ്ഞു. റിലേ 2 വിന്റെ ഭ്രമണപഥ ഉയരം ആണിത്. ഉപഗ്രഹ സംവിധാനങ്ങള്‍ പെട്ടെന്ന് പ്രവര്‍ത്തനക്ഷമമായതില്‍ നിന്നല്ല ഈ സിഗ്നല്‍ ലഭിച്ചതെന്നും മറിച്ച് ഇലക്ട്രോസ്റ്റാറ്റിക് ഡിസ്ചാര്‍ജ് അല്ലെങ്കില്‍ ഒരു മൈക്രോമീറ്റിയോറൈറ്റ് ആഘാതം പോലെയുള്ള ഒരു ബാഹ്യസംഭവമാകാം ഇതിന് പിന്നിലെന്നും ഗവേഷകർ കരുതുന്നു.
ബഹിരാകാശത്ത് ഇലക്ട്രോസ്റ്റാറ്റിക് ഡിസ്ചാര്‍ജുകളെക്കുറിച്ച് പഠിക്കുന്നതിനുള്ള ഒരു പുതിയ മാര്‍ഗം കണ്ടെത്താന്‍ ഇത് സഹായിച്ചേക്കുമെന്ന് ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഭൗതികശാസ്ത്രജ്ഞനായ കാരെന്‍ ആപ്ലിന്‍ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 23, 2025 3:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
എവിടെ ആയിരുന്നു ഇത്രയും കാലം? ആറ് പതിറ്റാണ്ടോളം മിണ്ടാതിരുന്ന നാസയുടെ ഉപഗ്രഹം ശക്തമായ റേഡിയോ സിഗ്നല്‍ അയച്ചു