• HOME
  • »
  • NEWS
  • »
  • world
  • »
  • ഡീസൽ വില ലിറ്ററിന് 280 രൂപ ചിക്കൻ കിലോയ്ക്ക് 780 രൂപ; വിലക്കയറ്റം താങ്ങാനാകാതെ പാകിസ്ഥാൻ

ഡീസൽ വില ലിറ്ററിന് 280 രൂപ ചിക്കൻ കിലോയ്ക്ക് 780 രൂപ; വിലക്കയറ്റം താങ്ങാനാകാതെ പാകിസ്ഥാൻ

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന പാകിസ്ഥാനിൽ അവശ്യ സാധനങ്ങളുടെ വിലയിലും വർധനവെന്ന് റിപ്പോർട്ട്

  • Share this:

    ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന പാകിസ്ഥാനിൽ അവശ്യ സാധനങ്ങളുടെ വിലയിലും വർധനവെന്ന് റിപ്പോർട്ട്. പെട്രോൾ, ഡീസൽ എന്നിവയ്ക്ക് മാത്രമല്ല അവശ്യസാധനങ്ങളായ പാൽ, ചിക്കൻ എന്നിവയുടെയും വില ഇരട്ടിയായി വർധിച്ചു. പാലിന്റെ വില ലിറ്ററിന് 210 രൂപയായാണ് വർധിച്ചത്. കൂടാതെ ഒരു കിലോഗ്രാം കോഴിയിറച്ചിയ്ക്ക് വില 780 രൂപയാണ്. രാജ്യത്തെ അവശ്യസാധനങ്ങളുടെ വില വർധനവ് ജനങ്ങളെ വലയ്ക്കുകയാണ്.

    അതേസമയം പെട്രോൾ, ഡീസൽ വിലയിലും കാര്യമായ വർധനയാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ പാകിസ്ഥാനിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 272 രൂപയാണ്. ഡീസലിന് 17 രൂപ വർധിച്ച് ലിറ്ററിന് 280 രൂപയായി. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് പരിഹാരമായി കഴിഞ്ഞ ദിവസമാണ് ഷെഹബാസ് ഷെരീഫ് സർക്കാർ ബജറ്റ് അവതരിപ്പിച്ചത്. ഇതിന് പിന്നാലെയാണ് സാധനങ്ങളുടെ വില കുത്തനെ കൂടിയത്.

    Also read- ഇമ്രാൻ ഖാൻ കുഴപ്പത്തിൽ; ജാമ്യാപേക്ഷ ഇസ്ലാമാബാദിലെ തീവ്രവാദ വിരുദ്ധ കോടതി തള്ളി

    നിലവിൽ പെട്രോളിന് 22.20 രൂപയാണ് വർധിച്ചത്. മണ്ണെണ്ണയ്ക്ക് ലിറ്ററിന് 202.73 രൂപയാണ് വില. 12.90 രൂപയാണ് മണ്ണെണ്ണയ്ക്ക് വർധിച്ചത്. കഴിഞ്ഞ ദിവസം അവതരിപ്പിച്ച മിനി ബജറ്റിൽ ചരക്കുസേവന നികുതി 18 ശതമാനമായാണ് പാക് സർക്കാർ വർധിപ്പിച്ചത്. നിലവിലെ സാമ്പത്തിക പ്രതിസന്ധി വരുതിയിലാക്കാൻ 170 ബില്യൺ പാക് രൂപയായി വരുമാനം ഉയർത്താനാണ് ചരക്കു സേവന നികുതി നിരക്കുകൾ വർധിപ്പിച്ചത്.

    നിലവിലെ സ്ഥിതി തുടർന്നാൽ പണപ്പെരുപ്പം വീണ്ടും രൂക്ഷമാകുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. ഈ വർഷം പകുതിയോടെ രാജ്യത്തിന്റെ പണപ്പെരുപ്പം ശരാശരി 33 ശതമാനമാകുമെന്നും റിപ്പോർട്ടുകളുണ്ട്. ‘പാക് സമ്പദ് വ്യവസ്ഥയെ പഴയരീതിയിലേക്ക് കൊണ്ടുവരാൻ ഐഎംഎഫിന്റെ സഹായം മാത്രം മതിയാകില്ല. കൃത്യമായ സാമ്പത്തിക മാനേജ്‌മെന്റിലൂടെ മാത്രമെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ സാധിക്കുകയുള്ളൂ,’ മുതിർന്ന സാമ്പത്തിക വിദഗ്ധ കത്രീന എൾ പറഞ്ഞു.

    Also read-പാകിസ്ഥാൻ ഉപതിരഞ്ഞെടുപ്പിലെ 33 സീറ്റുകളിലും ഇമ്രാൻ ഖാൻ മത്സരിക്കും

    അതേസമയം ബജറ്റിന്റെ ആഘാതം കുറയ്ക്കുന്നതിന് ഗോതമ്പ്, അരി, പാൽ, മാംസം തുടങ്ങിയ ദൈനംദിന ഉപയോഗ വസ്തുക്കളെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് ധനമന്ത്രി ഇഷാഖ് ദാർ പാകിസ്ഥാൻ നിയമസഭയിൽ അവതരിപ്പിച്ച അനുബന്ധ ബിൽ നിർദ്ദേശിച്ചു. ആഡംബര വസ്തുക്കളുടെ നികുതി 25 ശതമാനമായി ഉയർത്താനും ബിസിനസ് ക്ലാസ് വിമാന യാത്ര, സിഗരറ്റുകൾ എന്നിവയുടെ നികുതി വർധിപ്പിക്കാനും ധനകാര്യ ബില്ലിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഷെഹ്ബാസ് ഷെരീഫ് ഭരണകൂടം വിവാഹ മണ്ഡപങ്ങൾക്കും പരിപാടികൾക്കും പത്ത് ശതമാനം നികുതി നിർദ്ദേശിച്ചതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.

    Published by:Vishnupriya S
    First published: