ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഇന്ധനവില ചരിത്രത്തിലെ ഏറ്റവും ഉയർന്നനിലയിൽ. ഒരു ലിറ്റർ പെട്രോളിന് 272 പാകിസ്ഥാൻ രൂപയും ഡീസലിന് 280 രൂപയുമായാണ് ഉയർത്തിയത്. പണപ്പെരുപ്പത്താൽ ബുദ്ധിമുട്ടുന്ന പാകിസ്ഥാനിൽ ഷെഹ്ബാസ് ഷരീഫ് സർക്കാർ ബജറ്റ് അവതരിപ്പിച്ചതിന് മണിക്കൂറുകൾക്കകമാണ് ഇന്ധന വില കുത്തനെ ഉയർത്തിയത്.
പെട്രോളിന് ലിറ്ററിന് 22.20 രൂപയും ഡീസലിന് 17.20 രൂപയുമാണ് ഒറ്റയടിക്ക് കൂട്ടിയത്. മണ്ണെണ്ണയ്ക്ക് ലിറ്ററിന് 202.73 രൂപയാണ്. വർധനവ് 12.90 രൂപ.
പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഇതിനിടെ ഇന്നലെ അവതരിപ്പിച്ച ബജറ്റിൽ ചരുക്കു സേവന നികുതി 18 ശതമാനമായാണ് വർധിപ്പിച്ചത്. അന്താരാഷ്ട്ര നാണയ നിധിയുടെ മുൻവ്യവസ്ഥകളിൽ പെട്ടതാണ് എണ്ണവില കുതിക്കുന്നതിലേക്ക് നയിച്ചത്. ഇത് പണപ്പെരുപ്പം വീണ്ടും രൂക്ഷമാക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Also Read- ഇമ്രാൻ ഖാൻ കുഴപ്പത്തിൽ; ജാമ്യാപേക്ഷ ഇസ്ലാമാബാദിലെ തീവ്രവാദ വിരുദ്ധ കോടതി തള്ളി
രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയർന്നിട്ടുണ്ട്. പാൽ വില ലിറ്ററിന് 210 രൂപയും കോഴി ഇറച്ചി വില കിലോയ്ക്ക് 780 രൂപയുമാണ്. മൂന്നാഴ്ചത്തെ ഇറക്കുമതിക്ക് ആവശ്യമായ കരുതൽ ശേഖരം മാത്രമാണുള്ളത്. കൂടുതൽ ഫണ്ടിനായി ഇസ്ലാമാബാദ് രാജ്യാന്തര നാണയനിധിയുമായി ചർച്ച നടത്തി.
ബജറ്റിന്റെ ആഘാതം കുറയ്ക്കുന്നതിന് ഗോതമ്പ്, അരി, പാൽ, മാംസം തുടങ്ങിയ ദൈനംദിന ഉപയോഗ വസ്തുക്കളെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് ധനമന്ത്രി ഇഷാഖ് ദാർ പാകിസ്ഥാൻ നിയമസഭയിൽ അവതരിപ്പിച്ച അനുബന്ധ ബിൽ നിർദ്ദേശിച്ചു.
ആഡംബര വസ്തുക്കളുടെ നികുതി 25 ശതമാനമായി ഉയർത്താനും ബിസിനസ് ക്ലാസ് വിമാന യാത്ര, പഞ്ചസാര പാനീയങ്ങൾ, സിഗരറ്റുകൾ എന്നിവയുടെ നികുതി വർധിപ്പിക്കാനും ധനകാര്യ ബില്ലിൽ നിർദ്ദേശിച്ചു. ഷെഹ്ബാസ് ഷെരീഫ് ഭരണകൂടം വിവാഹ മണ്ഡപങ്ങൾക്കും പരിപാടികൾക്കും പത്ത് ശതമാനം നികുതി നിർദ്ദേശിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.