മഹാഭാരതത്തിലെ ക്ഷേത്രത്തിലേക്ക് പോകാൻ ഇന്ത്യയിൽ നിന്ന് 96 തീർത്ഥാടകർക്ക് പാകിസ്ഥാൻ വിസ അനുവദിച്ചു
- Published by:Vishnupriya S
- news18-malayalam
Last Updated:
ഡിസംബർ 20 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ ക്ഷേത്രം സന്ദർശിക്കാം
പുണ്യസ്ഥലമായ ശ്രീ കടാസ് രാജ് ക്ഷേത്രം സന്ദർശിക്കുന്നതിനായി ഇന്ത്യയിൽ നിന്നുള്ള 96 ഹൈന്ദവ തീർത്ഥാടകർക്ക് വിസ അനുവദിച്ചതായി പാക്കിസ്ഥാൻ. ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ആണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 20 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ ക്ഷേത്രം സന്ദർശിക്കാം.
എന്തുകൊണ്ടാണ് ഹൈന്ദവവിശ്വാസികൾ ശ്രീ കടാസ് രാജ് ക്ഷേത്രം പുണ്യസ്ഥലമായി കണക്കാക്കുന്നത്? ക്ഷേത്രത്തിന്റെ പ്രത്യേകതകൾ എന്തെല്ലാമാണ്? കൂടുതലറിയാം.
- പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ചക്‌വാൾ ജില്ലയിലാണ് പല ക്ഷേത്രങ്ങളുടെ സമുച്ചയമായ ശ്രീ കടാസ് രാജ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇത് ഒരു ഹിന്ദു തീർത്ഥാടന കേന്ദ്രമാണ്.
- ‘കടാക്ഷ’ എന്ന സംസ്കൃത വാക്കിൽ നിന്നാണ് ‘കടാസ്’ എന്ന പേര് രൂപം കൊണ്ടത്. ‘നിറഞ്ഞ കണ്ണുകൾ’ എന്നാണ് ഇതിനർത്ഥം. തൻറെ പത്നിയായ സതീദേവിയുടെ മരണത്തെത്തുടർന്ന് അതീവ ദു:ഖത്തിലായ ശിവൻറെ കണ്ണുനീരീൽ നിന്നാണ് ഇവിടുത്തെ കുളം രൂപപ്പെട്ടത് എന്നാണ് വിശ്വാസം.
- മഹാഭാരതത്തിൽ ഈ ക്ഷേത്രത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. പാണ്ഡവ സഹോദരന്മാർ വനവാസകാലത്ത് ക്ഷേത്രം നിലനിൽക്കുന്ന സ്ഥലത്ത് താമസിച്ചിരുന്നു എന്നാണ് പറയുന്നത്.
- രാമൻ, ഹനുമാൻ, ശിവൻ എന്നിവർക്കായി സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രങ്ങൾ ഹൈന്ദവ വിശ്വാസികളുടെ ഏറ്റവും വലിയ രണ്ടാമത്തെ പുണ്യസ്ഥലമായി കണക്കാക്കപ്പെടുന്നു. ഈ സമുച്ചയത്തിലെ പല ക്ഷേത്രങ്ങളും കാശ്മീരി വാസ്തുവിദ്യ പ്രകാരം നിർമിച്ചതാണെന്നും 11-ാം നൂറ്റാണ്ടിലായിരുന്നു നിർമാണമെന്നും ചരിത്രരേഖകൾ സൂചിപ്പിക്കുന്നു.
- ഹൈന്ദവർക്കു പുറമേ, സിഖുകാർക്കും ഇവിടം പുണ്യസ്ഥലമാണ്. ഇവിടെ നിന്ന് ഏതാനും കിലോമീറ്റർ അകലെയാണ് ഗുരുനാനാക്കിന്റെ വിശ്രമകേന്ദ്രമെന്ന് വിശ്വസിക്കപ്പെടുന്ന ഗുരുദ്വാരയുടെ അവശിഷ്ടങ്ങൾ ഉള്ളത്.
- സാധാരണയായി വർഷത്തിൽ രണ്ടു തവണയാണ് കടാസ് രാജ് ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനം നടക്കുക. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ശിവരാത്രി സമയത്തും നവംബർ, ഡിസംബർ മാസങ്ങളിലുമാണ് അത്. വിഭജനത്തിനു ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഒപ്പുവച്ച കരാർ പ്രകാരമാണ് ഇന്ത്യയിലെ ഹിന്ദു തീർഥാടകർക്ക് ക്ഷേത്രം സന്ദർശിക്കാൻ അനുമതി ലഭിച്ചത്.
- തുടക്കത്തിൽ ഇന്ത്യയിൽ നിന്നും പ്രതിവർഷം 20 തീർത്ഥാടകർക്ക് മാത്രമേ ശ്രീ കടാസ് രാജ് ക്ഷേത്രം സന്ദർശിക്കാൻ അനുമതി ലഭിച്ചിരുന്നുള്ളൂ. അത് പിന്നീട് 50 ആയും 100 ആയും 200 ആയും ഉയർന്നു.
- 2005-ൽ ഇന്ത്യയുടെ മുൻ ഉപപ്രധാനമന്ത്രി എൽ കെ അദ്വാനി ശ്രീ കടാസ് രാജ് ക്ഷേത്രം സന്ദർശിച്ചിരുന്നു. ക്ഷേത്രം പുനരുദ്ധരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
- പാക്കിസ്ഥാനിൽ പർവേസ് മുഷറഫിന്റെ ഭരണകാലത്ത് ക്ഷേത്രം പുനരുദ്ധരിക്കാൻ തുടങ്ങിയിരുന്നു. ശിവരാത്രി ദിനത്തിൽ ഇന്ത്യൻ തീർത്ഥാടകരെ അവിടേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാൽ, 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം കടാസ് രാജ് ക്ഷേത്രത്തിലേക്ക് തീർഥാടകർ കുറഞ്ഞു.
- ചുറ്റുമുള്ള സിമൻറ് ഫാക്ടറികൾ കുഴൽക്കിണറുകളിലൂടെ ജലം വലിച്ചെടുക്കുന്നതിനാൽ ക്ഷേത്ര സമുച്ചയത്തിലെ കുളം വറ്റിവരളുകയാണെന്ന് ചൂണ്ടിക്കാട്ടി 2017-ൽ പാകിസ്ഥാൻ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 20, 2022 4:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
മഹാഭാരതത്തിലെ ക്ഷേത്രത്തിലേക്ക് പോകാൻ ഇന്ത്യയിൽ നിന്ന് 96 തീർത്ഥാടകർക്ക് പാകിസ്ഥാൻ വിസ അനുവദിച്ചു