യുഎസ്-ഇറാൻ യുദ്ധം; 2,000 സൈനികരുമായി യുദ്ധക്കപ്പൽ യുഎസ്എസ് ട്രിപ്പോളി മിഡിൽ ഈസ്റ്റിലേക്ക്
- Published by:Nandu Krishnan
- news18-malayalam
Last Updated:
പ്രധാനമായും വ്യോമയാന സേവനങ്ങൾക്കായി രൂപകൽപ്പന ചെയ്ത ഒരു ആംഫിബിയസ് അക്രമണ കപ്പലാണ് യുഎസ്എസ് ട്രിപ്പോളി
ഇറാൻ-അമേരിക്ക സംഘർഷം വർദ്ധിക്കുന്നതിനെത്തുടർന്ന് ഹോർമുസ് കടലിടുക്കിന് സമീപം ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ പശ്ചിമേഷ്യയിലേക്ക് വൻ സൈനിക സന്നാഹവുമായി അമേരിക്കൻ നാവികസേന.അത്യാധുനിക യുദ്ധക്കപ്പലായ യുഎസ്എസ് ട്രിപ്പോളിയുടെ നേതൃത്വത്തിലുള്ള ആംഫിബിയസ് റെഡി ഗ്രൂപ്പിനെയും (ARG) രണ്ടായിരത്തിലധികം മറീൻ സൈനികരെയും അമേരിക്ക പശ്ചിമേഷ്യയിലേക്ക് അയക്കുന്നതായാണ് റിപ്പോർട്ട്.
അമേരിക്കൻ ക്ലാസ് ആംഫിബിയസ് ആക്രമണ കപ്പലായ യുഎസ്എസ് ട്രിപ്പോളിയും (LHA 7) രണ്ട് അകമ്പടി കപ്പലുകളും മാർച്ച് 15-ന് തെക്കൻ ചൈനാ കടലിലൂടെ തെക്കുപടിഞ്ഞാറൻ ദിശയിലേക്ക് സഞ്ചരിക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഒരു ദിവസത്തിന് ശേഷം സിംഗപ്പൂരിന് സമീപവും ഈ യുദ്ധക്കപ്പൽ ദൃശ്യമായി.
ജപ്പാനിലെ ഒക്കിനാവ ആസ്ഥാനമായി പ്രവർത്തിക്കുന്ന, ഏകദേശം 2,200 മറീനുകളും നേവി ഉദ്യോഗസ്ഥരും അടങ്ങുന്ന ദ്രുതകർമ്മ സേനയായ 31-ാമത് മറൈൻ എക്സ്പെഡിഷണറി യൂണിറ്റിലെ (MEU) അംഗങ്ങളാണ് യുഎസ്എസ് ട്രിപ്പോളിയിലുള്ളത്. ഈ യൂണിറ്റിൽ കരസേനാ വിഭാഗങ്ങളും വ്യോമസേനാ വിഭാഗങ്ങളും ഉൾപ്പെടുന്നു.
advertisement
ഫോക്സ് ന്യൂസ് റിപ്പോർട്ട് പ്രകാരം, തങ്ങളുടെ സ്വന്തം സ്ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായാണ് പെന്റഗൺ യുഎസ്എസ് ട്രിപ്പോളി എആർജിയെയും 31-ാമത് മറൈൻ എക്സ്പെഡിഷണറി യൂണിറ്റിനെയും വിന്യസിക്കുന്നത്. നിലവിൽ പശ്ചിമേഷ്യയിൽ 50,000-ത്തിലധികം യുഎസ് സൈനികർ സേവനമനുഷ്ഠിക്കുന്നുണ്ട്, ഇവർക്കൊപ്പം പുതിയ മറീനുകൾ കൂടി ചേരുമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
മേഖലയിലേക്കുള്ള ട്രിപ്പോളിയുടെ നീക്കം തുടരുമ്പോഴും മിഡിൽ ഈസ്റ്റിലേക്ക് താൻ സൈന്യത്തെ അയക്കുന്ന കാര്യം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിഷേധിച്ചു. താൻ സൈനികരെ ഒരിടത്തേക്കും അയക്കുന്നില്ലെന്നും അഥവാ അയക്കുകയാണെങ്കിൽത്തന്നെ അത് വെളിപ്പെടുത്തില്ലെന്നുമാണ് മാർച്ച് 19-ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
advertisement
പ്രധാനമായും വ്യോമയാന സേവനങ്ങൾക്കായി രൂപകൽപ്പന ചെയ്ത ഒരു ആംഫിബിയസ് അക്രമണ കപ്പലാണ് (amphibious assault ship) യുഎസ്എസ് ട്രിപ്പോളി. മറൈൻ എക്സ്പെഡിഷണറി ഓപ്പറേഷനുകളെ പിന്തുണയ്ക്കുന്നതിനായി എഫ്-35 ബി (F-35B) സ്റ്റെൽത്ത് ഫൈറ്റർ വിമാനങ്ങൾ, എംവി-22 ഓസ്പ്രേ (MV-22 Osprey) വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ എന്നിവ ഇത് വഹിക്കുന്നു. പ്രത്യേക സാഹചര്യങ്ങളിൽ ഒരു 'ലൈറ്റനിംഗ് കാരിയർ' (Lightning Carrier) ആയും ഇത് പ്രവർത്തിക്കാറുണ്ട്.
ഏകദേശം 844 അടി നീളവും 45,000 മുതൽ 50,000 ടൺ വരെ ഭാരവുമുള്ള ഈ കപ്പൽ, ലാൻഡിംഗ് ക്രാഫ്റ്റുകൾക്കായുള്ള 'വെൽ ഡെക്ക്' ഇല്ലാത്തതിനാൽ സാധാരണ ആംഫിബിയസ് കപ്പലുകളിൽ നിന്ന് വ്യത്യസ്തമാണ്. ഈ രൂപകൽപ്പന കൂടുതൽ വിമാനങ്ങൾ സൂക്ഷിക്കാനും ഇന്ധനം നിറയ്ക്കാനും വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കുമുള്ള സൗകര്യം വർദ്ധിപ്പിക്കുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Mar 20, 2026 3:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
യുഎസ്-ഇറാൻ യുദ്ധം; 2,000 സൈനികരുമായി യുദ്ധക്കപ്പൽ യുഎസ്എസ് ട്രിപ്പോളി മിഡിൽ ഈസ്റ്റിലേക്ക്










