ന്യൂയോർക്ക്: ഭീകരസംഘടനയായ അൽഖ്വയ്ദയുടെ പുതിയ മേധാവിയായി സെയ്ഫ് അൽ ആദേൽ ചുമതലയേറ്റതായി റിപ്പോർട്ട്. ഇറാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സെയ്ഫ് അൽ ആദേൽ ഈജിപ്ഷ്യൻ വംശജനാണ്. യുഎസ് ആണ് ഈ വിവരം പുറത്തുവിട്ടത്.
2022 ജുലൈയിൽ അൽഖ്വയ്ദ മേധാവിയായിരുന്ന അയ്മാൻ അൽ-സവാഹിരി കൊല്ലപ്പെട്ടിരുന്നു. സവാഹിരിയുടെ പിൻഗാമിയായാണ് സെയ്ഫ് അൽ ആദേൽ നിയമിക്കപ്പെട്ടത്. ”അൽഖ്വയ്ദ മേധാവിയായി സെയ്ഫ് അൽ ആദേൽ നിയമിക്കപ്പെട്ടിരിക്കുന്നു. ഇറാനിലാണ് നിലവിൽ ആദേൽ” അമേരിക്കൻ വൃത്തങ്ങൾ അറിയിച്ചു.
അതേസമയം സെയ്ഫ് അൽ ആദേലിനെ നേതാവായി നിയമിച്ച വിവരം അൽഖ്വയ്ദ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അഫ്ഗാനിസ്ഥാനിലെ താലിബാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വാർത്ത പുറത്തുവിടാൻ മടിക്കുന്നത്.
Also Read-യുഎസ് സൈന്യം വെടിവെച്ചിടുന്ന അജ്ഞാത വസ്തുക്കൾ എന്താണ്? ആശങ്കകൾക്ക് അടിസ്ഥാനമുണ്ടോ?
കഴിഞ്ഞ വർഷമാണ് അൽഖ്വയ്ദ നേതാവായ അയ്മാൻ സവാഹിരി അമേരിക്കയുടെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പുതിയ മേധാവിയായെത്തിയ ആദേൽ അൽഖ്വയ്ദയുടെ മുൻ സേനകളിൽ പ്രവർത്തിച്ച് പരിചയമുള്ളയാളാണ്. ഈജിപ്റ്റുകാരനായ ആദേൽ നേരത്തെ ഈജിപ്യഷ്യൻ സ്‌പെഷ്യൽ ഫോഴ്‌സ് ലെഫ്റ്റ്‌നന്റ് കേണലായി പ്രവർത്തിച്ചിട്ടുണ്ട്. 2001 സെപ്റ്റംബർ 11ലെ ആക്രമണത്തിൽ പങ്കെടുത്ത അൽഖ്വയ്ദ ഭീകരവാദികൾക്ക് ആദേൽ പരിശീലനം നൽകിയിട്ടുണ്ട്.
എന്ന് മുതലാണ് ആദേൽ ഇറാനിൽ സ്ഥിരതാമസമാക്കിയതെന്ന കാര്യത്തിൽ വ്യക്തയില്ല. 2002 അല്ലെങ്കിൽ 2003 മുതലാണെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വീട്ടുതടങ്കലിലായിരുന്നുവെങ്കിലും ആദേൽ പാകിസ്ഥാനിലേക്ക് മറ്റും യാത്രകൾ നടത്തിയെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അതേസമയം ജിഹാദി പ്രസ്ഥാനത്തിലെ ഏറ്റവും പരിചയ സമ്പന്നനായ പ്രൊഫഷണൽ സൈനികരിൽ ഒരാളാണ് ആദേൽ. നിരവധി പോരാട്ടങ്ങളിൽ പങ്കെടുത്തതിന്റെ മുറിവുകളും ആദേലിന്റെ ശരീരത്തിലുണ്ടെന്നും മാധ്യമ റിപ്പോർട്ടിൽ പറയുന്നു.
Also Read-‘ക്രൂരനായ കുറ്റവാളി’; ആരാണ് യെവ്‌ജെനി പ്രിഗോജിന്‍? ; പുടിന്റെ പിന്‍ഗാമിയാകുമോ?
2022ല്‍ അഫ്ഗാനിസ്ഥാനിൽ യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിലൂടെയാണ് അൽഖ്വയ്ദ നേതാവ് അയ്മൻ അൽ സവാഹിരിയെ വധിച്ചത്. അമേരിക്കയുടെ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയാണ് ഡ്രോൺ ആക്രമണം നടത്തിയത്.ഒസാമ ബിൻലാദനെ യുഎസ് കൊലപ്പെടുത്തിയ ശേഷം സവാഹിരിയായിരുന്നു അൽഖ്വയ്ദയെ നയിച്ചിരുന്നത്. രോഗബാധിതനായ സവാഹിരി 2020 ഒക്ടോബറിൽ മരിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ സെപ്തംബർ 11 ഭീകരാക്രമണത്തിന്റെ 20-ാം വാർഷികത്തിൽ ലോകത്തെ ഞെട്ടിച്ചുകൊണ്ട് സവാഹിരിയുടെ അറുപത് മിനിറ്റ് വീഡിയോ അൽഖ്വയ്ദ ടെലിഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.
2001 സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനായിരുന്നു സവാഹിരി. അയ്മൻ അൽ സവാഹിരിയെ വധിച്ചതോടെ നീതി നടപ്പായെന്ന് യു എസ് പ്രസിഡൻറ് ജോ ബൈഡൻ പറഞ്ഞിരുന്നു. ഒസാമ ബിൻ ലാദൻ കൊല്ലപ്പെടുന്ന സമയത്ത് അമേരിക്കൻ വൈസ് പ്രസിഡന്റ് ആയിരുന്നു ജോ ബൈഡൻ. അന്ന് ബറാക് ഒബാമയായിരുന്നു പ്രസിഡന്റ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.