പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെ തുടർന്ന് രാജ്യത്തെ നിരവധി പ്രദേശങ്ങളിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട്ഷാ മെഹമൂദ് ഖുറേഷി, ഇജാസ് ചൗധരി, ഖാസിം സൂരി, അലി മുഹമ്മദ് ഖാൻ, ഫവാദ് ചൗധരി അടക്കം ഇമ്രാന്‍ ഖാന്റെ പാക്കിസ്ഥാന്‍ തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ)യുടെ നിരവധി നേതാക്കള്‍ അറസ്റ്റിലായി. തുടർന്ന് തലസ്ഥാനമായ ഇസ്ലാമാബാദ് ഉൾപ്പെടെയുള്ള പാകിസ്താനിലെ പ്രധാന നഗരങ്ങളിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ വെള്ളിയാഴ്ച മുതിർന്ന നേതാക്കളായ യാസ്മിൻ റാഷിദ്, ഷിറിൻ മസാരി എന്നിവരും അറസ്റ്റിലായിരുന്നു.
എന്നാൽ ഈ രണ്ട് നേതാക്കളെയും നിലവിൽ പോലീസ് എവിടെയാണ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്നത് എന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നേതാവായ ഖാലിദ് ഖുർഷിദിനെ പാകിസ്ഥാൻ അധികൃതർ വീട്ടുതടങ്കലിലാക്കി. “സമാധാനത്തിന് ഭീഷണിയാകുന്ന ആസൂത്രിത പദ്ധതികൾ പ്രകാരം തീവെപ്പിനും അക്രമാസക്തമായ പ്രതിഷേധങ്ങൾക്കും പ്രേരിപ്പിച്ചതിനാണ് അറസ്റ്റ്, എന്ന് ഇസ്ലാമാബാദ് പോലീസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
Also read-ഇമ്രാൻ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധം; ഉടൻ വിട്ടയക്കണമെന്ന് പാക് സുപ്രീംകോടതി
അതേസമയം മുതിർന്ന നേതാക്കളായ അസദ് ഉമർ, ഷാ മെഹമൂദ് ഖുറേഷി, ഇജാസ് ചൗധരി, ഖാസിം സൂരി, അലി മുഹമ്മദ് ഖാൻ, ഫവാദ് ചൗധരി എന്നിവരും പൊതു ക്രമസമാധാന പാലന ഓർഡിനൻസ് പ്രകാരം അറസ്റ്റിലായതായി ‘ഡോൺ’ റിപ്പോർട്ട് ചെയ്തു. കൂടാതെ ഷാ മെഹമ്മൂദ് ഖുറേഷി, അസദ് ഉമർ, ഫവാദ് ചൗധരി, മലീക ബുഖാരി, ഫലക് നാസ്, എന്നിവരെ കൂടാതെ ജംഷീദ് ചീമ, അദ്ദേഹത്തിന്റെ ഭാര്യ തുടങ്ങി പിടിഐയിലെ 150-ലധികം അംഗങ്ങളെയും ജയിലിലാക്കിയതായി റിപ്പോർട്ട് ഉണ്ട്. ഒരു മാസത്തേക്ക് ഇവർ പൊലീസ്കസ്റ്റഡിയിൽ ആയിരിക്കും.
ഇതിനിടെ പിടിഐയിലെ ഉന്നത നേതാക്കൾ അഡിയാല ജയിലിൽ കഴിയുകയാണെന്ന റിപ്പോർട്ടും പുറത്തു വരുന്നുണ്ട്. എന്നാൽ മുൻ പ്രധാനമന്ത്രിയെ കോടതി വളപ്പിൽ നിന്ന് അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്നും അദ്ദേഹത്തെ ഉടൻ വിട്ടയക്കാനും പാക് സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. പിന്നീട് അദ്ദേഹം പൂർണ്ണമായും സ്വതന്ത്രനല്ലെന്നും വെള്ളിയാഴ്ച ഹൈക്കോടതിയിൽ ഹാജരാക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. എന്നാൽ ഇമ്രാൻ ഖാന്റെ അറസ്റ്റിനെ തുടർന്ന് പാക്കിസ്ഥാനിലെ പ്രധാന നഗരങ്ങളിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ 11ലധികം പേരാണ് കൊല്ലപ്പെട്ടത്.
ഈ സാഹചര്യത്തിൽ കലാപം അവസാനിപ്പിക്കാനും സമാധാനപരമായി പ്രതിഷേധിക്കാനും പാർട്ടി കേഡറുകളോട് ആവശ്യപ്പെടാൻ പാകിസ്ഥാൻ ചീഫ് ജസ്റ്റിസ് ഉമർ അത്താ ബാൻഡിയൽ ഇമ്രാൻ ഖാനോട് ആവശ്യപ്പെടുകയും ചെയ്തു. ചൊവ്വാഴ്ചയാണ് അൽ ഖാദിർ ട്രസ്റ്റുമായി ബന്ധപ്പെട്ട ഭൂമി ഇടപാട് കേസിൽ അഴിമതി ആരോപിച്ച് നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻഎബി) ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. ശേഷം രണ്ടു ദിവസങ്ങളിലായി വ്യാപക ആക്രമങ്ങൾക്കാണ് പാകിസ്ഥാൻ സാക്ഷ്യം വഹിച്ചത്. ഇതിനെ തുടർന്ന് പൊതുമുതൽ കത്തിക്കുകയും, പി.ടി.ഐ പ്രവർത്തകർ പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. കൂടാതെ രാജ്യത്തെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പൂർണമായി വിച്ഛേദിക്കുകയും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arrest, Imran Khan, Pti