കെയര്‍ സ്റ്റാര്‍മര്‍ അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി; പുതിയൊരു മാറ്റത്തിന് ബ്രിട്ടന്‍ സാക്ഷ്യം വഹിക്കുമോ?
- Published by:Rajesh V
- trending desk
Last Updated:
ദാരിദ്ര്യപൂര്‍ണ്ണമായ ജീവിതമായിരുന്നു സ്റ്റാര്‍മറിന്റേത്. രോഗബാധിതയായ അമ്മയോടും നാല് സഹോദരങ്ങളോടും ഒപ്പമാണ് അദ്ദേഹം തന്റെ കുട്ടിക്കാലം ചെലവഴിച്ചത്. അച്ഛന്‍ ഒരു സാധാരണ തൊഴിലാളിയായിരുന്നു
ബ്രിട്ടണില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ലേബര്‍ പാര്‍ട്ടി അധികാരത്തിലേക്ക് എത്തുകയാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പരാജയത്തിലേക്ക് കൂപ്പുകുത്തിയതോടെ ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകാന്‍ ഒരുങ്ങുന്ന ലേബര്‍ പാര്‍ട്ടി നേതാവ് കെയര്‍ സ്റ്റാര്‍മറെപ്പറ്റിയുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്. 2015ല്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ലേബര്‍ പാര്‍ട്ടി നേതാവാണ് കെയര്‍ സ്റ്റാര്‍മര്‍.
ബ്രക്‌സിറ്റ്, കോവിഡ് വ്യാപനം, റഷ്യ-യുക്രെയ്ന്‍ യുദ്ധം തുടങ്ങിയ വിഷയങ്ങളില്‍ തന്റേതായ നിലപാട് മുന്നോട്ട് വെച്ച നേതാവ് കൂടിയാണ് ഇദ്ദേഹം. എന്നാല്‍ നിലവില്‍ രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് ലേബര്‍ പാര്‍ട്ടി നേതൃത്വം പറയുന്നു. ലേബര്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പത്രികയിലും ഇക്കാര്യത്തെപ്പറ്റി പറയുന്നുണ്ട്.
നിലവിലെ ഇസ്രായേല്‍-ഗാസ യുദ്ധത്തിനെതിരെയും ലേബര്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇസ്രായേലിന്റെ പ്രതിരോധത്തെ അംഗീകരിക്കുന്ന നിലപാടാണ് ഇക്കാര്യത്തില്‍ സ്റ്റാര്‍മര്‍ സ്വീകരിച്ചത്. ഗാസയിലേക്കുള്ള വെള്ളവും വൈദ്യുതിയും വരെ വിച്ഛേദിച്ച ഇസ്രായേല്‍ യുദ്ധതന്ത്രം ശരിയാണോ എന്ന ചോദ്യത്തിന് ഇസ്രായേലിന് അതിനുള്ള അവകാശമുണ്ടെന്നാണ് താന്‍ കരുതുന്നതെന്ന മറുപടിയാണ് സ്റ്റാര്‍മര്‍ നല്‍കിയത്.
advertisement
1962ല്‍ ഒരു തൊഴിലാളി കുടുംബത്തിലാണ് സ്റ്റാര്‍മര്‍ ജനിച്ചത്. ഇക്കാര്യം അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചരണവേളയില്‍ ഉയര്‍ത്തിക്കാട്ടുകയും തൊഴിലാളികളുടെയും ട്രേഡ് യൂണിയനുകളുടെയും സ്വീകാര്യത പിടിച്ചുപറ്റാന്‍ ശ്രമിക്കുകയും ചെയ്തു. അവരോട് താന്‍ പ്രതിബദ്ധതയുള്ള ആളാണെന്ന് തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്.
ദാരിദ്ര്യപൂര്‍ണ്ണമായ ജീവിതമായിരുന്നു സ്റ്റാര്‍മറിന്റേത്. രോഗബാധിതയായ അമ്മയോടും നാല് സഹോദരങ്ങളോടും ഒപ്പമാണ് അദ്ദേഹം തന്റെ കുട്ടിക്കാലം ചെലവഴിച്ചത്. അച്ഛന്‍ ഒരു സാധാരണ തൊഴിലാളിയായിരുന്നു. സ്‌കൂള്‍ പഠനത്തിന് ശേഷം സ്റ്റാര്‍മര്‍ നിയമത്തില്‍ ബിരുദം നേടി. തന്റെ കുടുംബത്തില്‍ നിന്ന് ആദ്യമായി ബിരുദം നേടിയ വ്യക്തിയെന്ന പേരും സ്റ്റാര്‍മറിന് സ്വന്തം.
advertisement
മനുഷ്യവകാശ സംരക്ഷണ മേഖലയിലെ അഭിഭാഷകന്‍ എന്ന നിലയിലാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചത്. രാഷ്ട്രീയത്തിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ പുരോഗമനവിഭാഗത്തിന്റെയും യാഥാസ്ഥിതിക വിഭാഗത്തിന്റെയും വിമര്‍ശനം അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു. കരിയറിന്റെ ആദ്യകാലത്ത് വധശിക്ഷയ്ക്ക് വിധേയരായ പ്രതികള്‍ക്കായി വാദിക്കാന്‍ അദ്ദേഹം കരീബിയന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിരുന്നു. തന്നെ പേടിപ്പെടുത്തുന്ന കാര്യമാണ് എന്നാണ് അദ്ദേഹം വധശിക്ഷയെ വിശേഷിപ്പിച്ചിരുന്നത്.
2003ല്‍ നോര്‍ത്തേണ്‍ അയര്‍ലൻഡിലെ പോലീസിംഗ് ബോര്‍ഡിന്റെ മനുഷ്യാവകാശ ഉപദേഷ്ടാവായി അദ്ദേഹം നിയമിക്കപ്പെട്ടിരുന്നു. 2008 മുതല്‍ 2013വരെയുള്ള കാലയളവിൽ പബ്ലിക് പ്രോസിക്യൂഷന്‍സ് ഡയറക്ടറും ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് (സിപിഎസ്) മേധാവിയുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ പദവിയായിരുന്നു ഇതെന്ന് പിന്നീട് ഒരിക്കല്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇക്കാലത്ത് എംപിമാരുടെ ചെലവുകള്‍ ദുരുപയോഗം ചെയ്ത കേസുകള്‍ക്കും മറ്റും അദ്ദേഹം മേല്‍നോട്ടം നല്‍കി.
advertisement
അതേസമയം സ്റ്റാര്‍മര്‍ക്ക് കൃത്യമായ പ്രത്യയശാസ്ത്രമില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. ലേബര്‍ പാര്‍ട്ടിയെ നവീകരിക്കാനുള്ള അദ്ദേഹത്തിന്റെ താല്‍പ്പര്യവും പ്രത്യയശാസ്ത്രത്തോടുള്ള നിസ്സംഗതയും വിലയിരുത്തി ചിലര്‍ അദ്ദേഹത്തെ മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറുമായി താരതമ്യം ചെയ്യുന്നുമുണ്ട്.
എന്നാല്‍ ടോണി ബ്ലയറില്‍ നിന്ന് വ്യത്യസ്തമായി തൊഴിലാളികള്‍ക്കും ട്രേഡ് യൂണിയനുകള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കണമെന്നും പൊതു വ്യവസായങ്ങളുടെ ദേശസാല്‍ക്കരണം സാധ്യമാക്കണമെന്നും ബിസിനസുകളിലേക്ക് പണം നിക്ഷേപിക്കണമെന്നും സ്റ്റാര്‍മര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കാലാവസ്ഥയുമായി ബന്ധപ്പെട്ട് ഉറപ്പാക്കേണ്ട നീതിയിലും ഹരിത വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിലും മുന്‍ഗണന നല്‍കണമെന്ന് അദ്ദേഹം പറയുന്നു.
advertisement
Summary: Keir Starmer, led by the lawyer-turned politician in The Labour party is poised for landslide in the UK elections bringing an end to the 14-year rule of the Conservatives
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 05, 2024 5:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
കെയര്‍ സ്റ്റാര്‍മര്‍ അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി; പുതിയൊരു മാറ്റത്തിന് ബ്രിട്ടന്‍ സാക്ഷ്യം വഹിക്കുമോ?