കുട്ടികള്‍ കരഞ്ഞ് ബഹളമുണ്ടാക്കുമ്പോള്‍ അവരെ ശാന്തരാക്കാന്‍ രക്ഷിതാക്കള്‍ മൊബൈല്‍ ഫോണ്‍ നല്‍കാറുണ്ട്. പലപ്പോഴും ഇത് പിന്നീട് മാതാപിതാക്കള്‍ക്ക് തലവേദനയായി മാറാറുമുണ്ട്. യുഎസില്‍ ഇത്തരത്തില്‍ കുട്ടിക്ക് കളിക്കാന്‍ ഫോണ്‍ കൊടുത്തത് അമ്മക്ക് വിനയായി മാറിയിരിക്കുകയാണ്.
മസാച്യുസെറ്റ്സിലെ വെസ്റ്റ്പോര്‍ട്ടിലെ ജെസിക് ന്യൂണ്‍സ് എന്ന അമ്മയാണ് വണ്ടിയോടിക്കുന്നതിനിടെ തന്റെ അഞ്ചുവയസായ മകള്‍ക്ക് ഫോണ്‍ നല്‍കിയത്. വണ്ടിയോടിക്കുന്നതിനാല്‍ മകള്‍ ഗെയിം കളിച്ചിരിക്കുമെന്നാണ് അവര്‍ കരുതിയത്.
എന്നാല്‍, മകള്‍ ആമസോണില്‍ കയറി 3,922 ഡോളറിന്റെ (ഏകദേശം 3.21 ലക്ഷം രൂപയുടെ) കളിപ്പാട്ടങ്ങളാണ് വാങ്ങിയത്. പുലര്‍ച്ചെ രണ്ട് മണിക്ക് ഓര്‍ഡര്‍ സംബന്ധിച്ച് മെസേജുകള്‍ വന്നപ്പോഴാണ് ഈ കാര്യം അവര്‍ അറിയുന്നത്. ആദ്യം ഫോണ്‍ ഹാക്ക് ചെയ്തതാണെന്ന് കരുതിയെങ്കിലും പിന്നീട് ആമസോണ്‍ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് കളിപ്പാട്ടങ്ങള്‍ക്കും ബൂട്ടുകള്‍ക്കും ഓര്‍ഡര്‍ നല്‍കിയത് ശ്രദ്ധയില്‍ പെടുന്നത്. മകള്‍ ലൈല വാരിസ്കോയാണ് 3.21 ലക്ഷം രൂപയുടെ സാധനങ്ങള്‍ ആമസോണില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തതെന്ന് ന്യൂണ്‍സിന് മനസിലായി.
10 മോട്ടോര്‍ സൈക്കിള്‍, കുട്ടികളുടെ രണ്ട് സീറ്റുള്ള റൈഡ്-ഓണ്‍ ജീപ്പ് ഏഴ് സൈസിലുള്ള സ്ത്രീകളുടെ 10 ജോഡി വെളുത്ത കൗഗേള്‍ ബൂട്ടുകൾ തുടങ്ങിയവയാണ് ലൈല ഓര്‍ഡര്‍ ചെയ്തതെന്ന് ടുഡേയ്സ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. രണ്ട് വ്യത്യസ്ത വില്‍പ്പനക്കാരില്‍ നിന്നാണ് ലൈല ബൈക്കുകള്‍ക്കായി ഓര്‍ഡര്‍ നല്‍കിയത്, അവരില്‍ ഒരാള്‍ ഓര്‍ഡര്‍ സ്ഥിരീകരിക്കാന്‍ ന്യൂണ്‍സിന് ഒരു ഇമെയില്‍ അയച്ചിരുന്നു.
അതിനാല്‍ ന്യൂണ്‍സിന് ആ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യാന്‍ സാധിച്ചു. ഇതിനോടൊപ്പം ബൂട്ട് ഓര്‍ഡറുകളും റദ്ദാക്കാന്‍ ന്യൂണ്‍സിന് കഴിഞ്ഞു. എന്നാല്‍ അഞ്ച് മോട്ടോര്‍ സൈക്കിളുകളും ജീപ്പും ഇതിനോടകം തന്നെ വീട്ടില്‍ ഡെലിവറി ചെയ്തു. ഭാഗ്യവശാല്‍, എല്ലാ കമ്പനികളും സാധനങ്ങള്‍ തിരിച്ചെടുക്കാന്‍ സമ്മതിച്ചതായി ന്യൂണ്‍സ് പറഞ്ഞു.
അടുത്തിടെ മകന് തന്റെ മൊബൈല്‍ ഫോണ്‍ കളിക്കാന്‍ കൊടുത്ത അച്ഛനും ഇതുപോലെ പണികിട്ടിയിരുന്നു. ഗെയിം കളിക്കാനെന്നു പറഞ്ഞ് മൊബൈല്‍ ഫോണ്‍ വാങ്ങിയ ആറു വയസുകാരന് 1000 ഡോളറിനാണ് (ഏകദേശം 82,655 രൂപ) ഓണ്‍ലൈന്‍ ഡെലിവറി ആപ്പില്‍ നിന്നും ഒന്നിനു പിറകേ ഒന്നായി ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം. കെയ്ത്ത് സ്റ്റോണ്‍ഹൗസ് എന്നയാളുടെ മകനാണ് ഈ ഭീമമായ തുകയ്ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്.
കിടക്കുന്നതിന് മുന്‍പ് തന്റെ ആറു വയസുകാരനായ മകന് ഗെയിം കളിക്കാനാണ് കെയ്ത്ത് ഫോണ്‍ നല്‍കിയത്. എന്നാല്‍ കുട്ടി ഒരു ഓണ്‍ലൈന്‍ ഫുഡ് ഡെിലിവറി ആപ്പ് തുറന്ന് വിവിധ റസ്റ്റോറന്റുകളില്‍ നിന്നായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുകയായിരുന്നു.
ആദ്യത്തെ ഓര്‍ഡര്‍ എത്തിപ്പോള്‍ കെയ്ത്തിന് കാര്യം മനസിലായില്ല. പിന്നീട് നിരവധി ഓര്‍ഡറുകളാണ് കെയ്ത്തിന്റെ വീട്ടിലേക്ക് എത്തിയത്. അക്കൗണ്ടില്‍ നിന്നും ആകെ 80,000 ലേറെ രൂപ നഷ്ടപ്പെട്ടെന്നും കെയ്ത്ത് വ്യക്തമാക്കി. സംഭവം നടക്കുമ്പോള്‍ കെയ്ത്തും മകനും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Amazon, Online shopping, Toys