മിസൗറിയിൽ നിന്ന് ഒരു മനുഷ്യൻ, ട്രാൻസ്‌ജെൻഡർ ആയ തന്റെ മകളെ മറ്റു പെൺകുട്ടികൾക്കൊപ്പെ സ്പോർട്സിൽ പങ്കെടുക്കുന്നതിൽ നിന്നും നിരോധിക്കുന്ന ബിൽ പിൻവലിക്കണമെന്ന ആവശ്യവുമായി നിയമവ്യവസ്ഥയ്ക്ക് മുന്നിലെത്തി
. മിസൗറിയിലെ സ്റ്റേറ്റ്ലെജിസ്ലേച്ചറിനു മുന്നിൽ അദ്ദേഹം നടത്തിയ വികാരനിർഭരമായ പ്രസംഗം ഇപ്പോൾ ലോകശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. ബ്രാൻഡൺ ബോൾവെയർ എന്ന ആ പിതാവ് വാദം കേൾക്കുന്നതിനിടെ കോടതിയിൽ നടത്തിയ സാക്ഷിമൊഴി സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.
ഈ മാസത്തിന്റെ തുടക്കത്തിൽ മിസൗറിയിലെ നിയമസഭാ സാമാജികരുടെ എമർജൻസി ഇഷ്യൂസ് കമ്മിറ്റിയ്ക്ക് മുൻപാകെയാണ് ഈ ആവശ്യവുമായി ബോൾവെയർ എത്തിയത്. സ്‌കൂളിലെ അത്‌ലറ്റിക് ടീമുകൾ ജെൻഡറിന്റെ അടിസ്ഥാനത്തിൽ നിർണയിക്കണമെന്ന് നിഷ്കർഷിക്കുന്ന ബിൽ പിൻവലിക്കണമെന്ന ആവശ്യമാണ് അദ്ദേഹം ഉന്നയിച്ചത്. ബിസിനസ് അഭിഭാഷകൻ കൂടിയായ ബോൾവെയർ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട കുട്ടികളോട് വിവേചനം പാടില്ലെന്നും പെൺകുട്ടികളുടെ സ്പോർട്സ് ടീമിന്റെ ഭാഗമാകുന്നതിൽ നിന്നും തന്റെ മകളെ ഒഴിവാക്കരുതെന്നും വാദിച്ചു.
എത്രയോ വർഷക്കാലം താനും ഭാര്യയും കുഞ്ഞിനെ ആൺകുട്ടികളുടെ വസ്ത്രം ധരിക്കാനും ആൺകുട്ടികളുടെ കളികളിൽ ഏർപ്പെടാനും നിർബന്ധിച്ചുവെന്ന് കുറ്റബോധത്തോടെ ആ അച്ഛൻ തുറന്നു പറയുന്നു. ട്രാൻസ്‌ജെൻഡർ എന്ന നിലയിൽ മക്കളെ തിരിച്ചറിയാൻ ഒരുപാട് സമയമെടുത്തെന്നും അദ്ദേഹം പറഞ്ഞു.
ഇന്നിപ്പോൾ ബോൾവെയർ അഭിമാനത്തോടെ താൻ സുന്ദരിയായ, ഒരു ട്രാൻസ്‌ജെൻഡർ മകൾ ഉൾപ്പെടെ നാല് പേരുടെ അച്ഛനാണെന്ന് പറയുന്നു. ഒരിക്കൽ മകളുമായിഉണ്ടായ ഒരു അനുഭവവും ബോൾവെയർ ഓർത്തെടുക്കുന്നു. അയൽപ്പക്കത്തുള്ള മറ്റൊരു കുട്ടിയുമായി തന്റെ മകളെ കളിയ്ക്കാൻ അനുവദിക്കാതിരുന്ന സമയത്ത്, താൻ ആൺകുട്ടികളുടെ വേഷം ധരിച്ചാൽ കളിക്കാൻ സമ്മതിക്കാമോ എന്ന് മകൾ അദ്ദേഹത്തോട് ചോദിച്ചു. മറ്റൊരാളെപോലെ ആവുക എന്നതാണ് നല്ല വ്യക്തിയാവുക എന്നതിന്റെ പര്യായമെന്നാണ് തന്റെ മകൾ മനസിലാക്കിയിട്ടുള്ളത് എന്ന വേദനിപ്പിക്കുന്ന തിരിച്ചറിവിലേക്ക് ബോൾവെയർ എത്തിച്ചേർന്നത് അപ്പോഴാണ്. "മാതാപിതാക്കൾ എന്ന നിലയിൽ കുട്ടികളോട് നമ്മൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു കാര്യം അവർ എന്താണോ അതിനെ അംഗീകരിക്കാതെ അവരുടെ ആത്മവിശ്വാസത്തെ തല്ലിക്കെടുത്തുക എന്നതാണ്. അവർ അവരുടെ കുട്ടിക്കാലം ആസ്വദിക്കട്ടെ. അവർ എങ്ങനെയാണോ അങ്ങനെ തന്നെ അവർക്ക് ജീവിക്കാൻ കഴിയട്ടെ. ഈ നിയമത്തിനെതിരെ വോട്ട് ചെയ്യാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു", ബോൾവെയർ പറഞ്ഞു നിർത്തുന്നു.
അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ ഫൗണ്ടേഷൻ തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ പോസ്റ്റ് ചെയ്തതോടെയാണ് ഈ അച്ഛൻ തന്റെ മകൾക്ക് വേണ്ടി നിയമ ഉണ്ടാക്കുന്നവർക്കു മുന്നിൽ നടത്തിയ പ്രസംഗം ഓൺലൈനിൽ വൈറലായത്. സോഷ്യൽ മീഡിയ ഉപയോക്താക്കളെ ആവേശം കൊള്ളിക്കുകയും ഒരുപാട് സ്വാധീനിക്കുകയുംചെയ്ത വീഡിയോയ്ക്ക് നിരവധി പേരാണ് പ്രതികരണവുമായി എത്തുന്നത്. സ്വന്തം കുട്ടി വേദനിക്കുന്നതും നിസഹായയാകുന്നതും ഏതൊരച്ഛനാണ് സഹിക്കുകയെന്ന് ആളുകൾ ചോദിക്കുന്നു.
50 ലക്ഷത്തിൽപ്പരം ആളുകൾ ഇതിനകം ബോൾവെയറിന്റെ ഈ വീഡിയോ കണ്ടുകഴിഞ്ഞു. പതിനായിരത്തിലധികം ഷെയറുകളും വീഡിയോയ്ക്ക് ലഭിച്ചു. ട്രാൻജെൻഡറുകളും എല്ലാവിധ അവകാശങ്ങൾക്കും അർഹരാണ് എന്ന സന്ദേശമാണ് ബോൾവെയർ തന്റെ അനുഭവങ്ങളുടെ സാക്ഷ്യത്തിൽ നൽകുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.