കാസർഗോഡ്: കടകളില്‍ നിന്നും
കോവിഡ് 19 സമ്പര്‍ക്ക രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ വഴിയോരങ്ങളിലെ തട്ടുകടകളില്‍ നിന്നും പാഴ്സല്‍ മാത്രം വിതരണം ചെയ്യണമെന്ന് കളക്ടറുടെ നിർദേശം.
വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലയിലെ വ്യാപാരി വ്യവസായി സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
ഗ്ലൗസും
മാസ്കും ധരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പാഴ്സല്‍ വിതരണം ചെയ്യേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഈ തീരുമാനം ലംഘിക്കുന്ന തട്ടുകടകള്‍ ഉടന്‍ നീക്കം ചെയ്യുന്നതിന് റവന്യു-പൊലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
ജ്യൂസ്, കോഫി, ചായ എന്നിവ ബേക്കറികളോട് ചേര്‍ന്ന് വില്‍ക്കുന്ന സ്ഥാപനങ്ങള്‍ വൈകീട്ട് ആറിന് അടയ്ക്കണം. ഈ കടകളില്‍ ഡിസ്പോസിബിള്‍ ഗ്ലാസുകളില്‍ മാത്രം പാനീയങ്ങള്‍ വിതരണം ചെയ്യണം. സ്റ്റീല്‍ ഗ്ലാസുകളിലും പുനരുപയോഗിക്കുന്ന പാത്രങ്ങളിലും ഭക്ഷണം നല്‍കരുത്. കടകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം യാതൊരു കാരണവശാലും അനുവദിക്കില്ല.
മറ്റു കടകള്‍ക്ക് രാത്രി 9 മണി വരെ പ്രവര്‍ത്തിക്കാം. വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍ തെരഞ്ഞെടുത്ത 10 വളണ്ടിയര്‍മാരെ വീതം കടകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്നത് ഉറപ്പു വരുത്തുന്നതിന് പൊലീസിനെ സഹായിക്കാന്‍ നിയോഗിക്കും. അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.
ചെറുകിട വ്യവസായ കേന്ദ്രങ്ങളിലേക്ക് തൊഴിലിനായി വരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ജില്ലാ ഭരണസംവിധാനം കണ്ടെത്തിയ വിദ്യാലയങ്ങളില്‍ ക്വാറന്റീന് സൗകര്യമൊരുക്കും. ഇതിനാവശ്യമായ കുടിവെള്ളം, ഭക്ഷണം ഉള്‍പ്പെടെയുള്ള ചെലവുകള്‍ അതത് വ്യവസായ സ്ഥാപന ഉടമകള്‍ വഹിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു.
യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി ഡി. ശില്പ , എ ഡി എം എന്‍ ദേവീദാസ്, സബ് കളക്ടര്‍ ഡി ആര് മേഘശ്രീ,ഡിഎം ഒ ഡോ എ വി രാംദാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.