മോസ്കോ: ലോകത്തിലെ ആദ്യ കൊവിഡ് വാക്സിൻ വികസിപ്പിച്ചതായി റഷ്യ. റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പൂടിനാണ് ഇക്കാര്യം അറിയിച്ചത്. റഷ്യൻ പ്രതിരോധ മന്ത്രാലയവും ഗമേലിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് വികസിപ്പിച്ച വാക്സിനാണ് റഷ്യ ജനങ്ങൾക്ക് നൽകുവാനായി അനുമതി നൽകിയിരിക്കുന്നത്. തന്‍റെ മകൾക്ക് വാക്സിൻ നൽകിയതായും പൂടിൻ അറിയിച്ചു. ''ഇന്നു രാവിലെ ലോകത്തിലെ ആദ്യ കോവിഡ് വാക്സിൻ രജിസ്റ്റർ ചെയ്തു'' - മന്ത്രമാരുമായുള്ള വീഡിയോ കോൺഫറൻസിൽ പുടിൻ പ്രഖ്യാപിച്ചു. കോവിഡ് പ്രതിരോധത്തിൽ നിർണ്ണായകമായ കാൽവയ്പ്പാണ് ഇതെന്ന് പൂടിൻ അഭിപ്രായപ്പെട്ടു.
വാക്സിൻ യാഥാർത്ഥ്യമാക്കുന്നതിനായി പ്രവർത്തിച്ചവർക്കെല്ലാം പുടിൻ നന്ദി അറിയിച്ചു. ലോകത്തെ തന്നെ ഏറ്റവും പ്രധാന ചുവടുവയ്പ്പാണിതെന്ന് അദ്ദേഹം പറഞ്ഞു. വൈകാതെ തന്നെ വാക്സിൻ വ്യാപകമായി ഉൽപാദിപ്പിച്ചുതുടങ്ങുമെന്ന പ്രതീക്ഷയും പുടിൻ പങ്കുവെച്ചു. ''ഇത് വളരെ ഫലപ്രദമായി പ്രവർത്തിക്കുന്നുവെന്ന് എനിക്ക് അറിയാം, അതിശക്തമായ പ്രതിരോധശേഷി ഇത് നൽകും, ഞാൻ വീണ്ടും ആവർത്തിച്ചുപറയുന്നു. എല്ലാ പരിശോധനകളും വിജയകരമായി പൂർത്തിയാക്കിയാണ് വാക്സിൻ പുറത്തിറക്കുന്നത്''- പുടിൻ പറഞ്ഞു.
ആവശ്യമായ സുരക്ഷ പരിശോധനകളും നിരീക്ഷണകളും പൂർത്തിയായ ശേഷമാണ് വാക്സിൻ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് പൂടിൻ പറയുന്നത്. ജൂൺ 18നാണ് റഷ്യ വാക്സിനുകളുടെ ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ചത്. 38 വോളന്റിയർമാരിലായിരുന്നു പരീക്ഷണം. പല അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളും നേരത്തെ റഷ്യയുടെ വാക്സിൻ പരീക്ഷണത്തിൽ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. വേണ്ടത്ര പരീക്ഷണങ്ങളും ഗവേഷണവും ട്രയലുകളും നടത്താതെയാണ് റഷ്യ വാക്സിൻ പുറത്തിറക്കുന്നതെന്ന സംശയമാണ് ഇവർ ഉന്നയിക്കുന്നത് എന്നാൽ ഫലപ്രദമായ വാക്സിനാണെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്നും ഗമേലിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ പറയുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.