ലക്നൗ: കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ കൊറോണ കര്‍ഫ്യൂ പിന്‍വലിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തെ സജീവമായി കോവിഡ് കേസുകളുടെ എണ്ണം 14,000 ആണ്. ഓരോ ജില്ലയിലും 600ല്‍ താഴെയാണ് സജീവ കോവിഡ് കേസുകളുടെ എണ്ണം. ഈ സാഹചര്യത്തിലാണ് കൊറോണ കര്‍ഫ്യൂ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
അതേസമയം വാരാന്ത്യ കര്‍ഫ്യൂ, നൈറ്റ് കര്‍ഫ്യൂ എന്നിവ തുടും. പ്രവര്‍ത്തിദിവസങ്ങളില്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ കര്‍ഫ്യൂ നിയന്ത്രണങ്ങളില്‍ ഇളവ് ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 797 പുതിയ കോവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 0.2 ശതമാനമാണ്. രോഗമുക്തി നിരക്ക് 97.9 ശതമാനവും ആണ്.
Also Read-സൗജന്യ വാക്സിന്; 44 കോടി ഡോസ് വാക്സിന് ഓര്‍ഡര്‍ നല്കി കേന്ദ്ര സര്‍ക്കാര്‍
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് കര്‍ഫ്യൂ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഏപ്രില്‍ 30നാണ് ഉത്തര്‍പ്രദേശില്‍ കൊറോണ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.
അതേസമയം രാജ്യത്ത് ആശ്വാസമേകി പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 86,498 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 63 ദിവസത്തിനിടെ ഇതാദ്യമായാണ് ഇത്രയും കുറവ് പ്രതിദിന കണക്ക് രേഖപ്പെടുത്തുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 2,89,96,473 ആയിരിക്കുകയാണ്. ഇതില്‍ കഴിഞ്ഞ ദിവസം രോഗമുക്തി നേടിയ 1,82,282 പേര് ഉള്‍പ്പെടെ ആകെ 2,73,41,462 പേര് രോഗമുക്തി നേടിയിട്ടുണ്ട്.
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് സജീവ കേസുകള്‍ 13,03,702 ആണ് രാജ്യത്തുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കഴിഞ്ഞ പതിനഞ്ച് ദിവസമായി കുറഞ്ഞു വരികയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 36,82,07,596 സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുള്ളത്.
Also Read-Covid 19| സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കോവിഡ്; മരണം 124
രോഗികളും ആക്ടിവ് കേസുകളും കുറഞ്ഞ് വരുന്നുണ്ടെങ്കിലും മരണസംഖ്യ ആയിരത്തിന് മുകളില്‍ തന്നെയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ 2123 കോവിഡ് മരണങ്ങളാണ് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലായി സ്ഥിരീകരിച്ചത്. ഇതുവരെ 3,51,309 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
ഇതിനിടെ സൗജന്യ വാക്സിന് ഉള്‍പ്പെടെ സുപ്രധാന വാഗ്ദാനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. ജൂണ്‍ 21 മുതല്‍ രാജ്യത്ത് സൗജന്യ വാക്സിന് നിലവില്‍ വരും. 18 വയസിനു മുകളിലുള്ള എല്ലാവര്ക്കും സൗജന്യ വാക്സിന് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. സ്വകാര്യ ആശുപത്രികള്‍ക്കും സൗജന്യമായി വാക്സിന് നല്‍കും.
സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്ന അമ്പത് ശതമാനം കൂടി കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തു. ഇനി സംസ്ഥാനങ്ങള്‍ക്ക് വാക്സിനു വേണ്ടി പണം മുടക്കേണ്ടി വരില്ല. വാക്സിന്റെ ചെലവ് പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ ആയിരിക്കും നിര്‍വഹിക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid 19, Uttarpradesh