ഇക്കഴിഞ്ഞ ജനുവരിയുടെ അവസാന നാളുകളിൽ ചൈനയിലെ വുഹാനിൽ നിന്നും രോഗികളായി വന്ന മൂന്നു മെഡിക്കൽ വിദ്യാർത്ഥികൾ സുഖം പ്രാപിച്ചതു മുതൽ കൊറോണയ്ക്കെതിരായുള്ള പോരാട്ടത്തിൽ ലോകമാകെ 'കേരളം എന്ന ഇന്ത്യൻ സംസ്ഥാനത്തിന്റെ' ആരോഗ്യ രംഗത്തെക്കുറിച്ച് അദ്‌ഭുതത്തോടെയാണ് നോക്കിക്കണ്ടത്. വിവാദങ്ങളുടെ നിഴൽ വീഴുന്നതിനു മുമ്പ് കേരളത്തിന്റെ തിളക്കമാർന്ന പ്രവർത്തനങ്ങളെ ലോകം ആദരവു നിറഞ്ഞ കണ്ണുകളോടെ വിലയിരുത്തി തുടങ്ങിയിരുന്നു.
സാധാരണ ആശാ പ്രവർത്തകർ മുതൽ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ ശൈലജയും അടങ്ങുന്ന ഭരണ നേതൃത്വം വരെയുള്ളവരുടെ ശ്യംഖലയാണ് ഈ തിളക്കത്തിനു പിന്നിൽ. അവരിൽ ഓരോരുത്തരും എങ്ങനെയാണ് ഇതിലേക്ക് മുതൽ കൂട്ടിയത്, എന്തൊക്കെ ഘടകങ്ങളാണ് ഈ പോരാട്ടത്തിലെ അസൂയാവഹമായ രീതിയിൽ നേട്ടം കൈവരിക്കാൻ കേരളത്തെ സഹായിച്ചത് എന്നതിനെക്കുറിച്ച് സമഗ്രമായ ഒരു ചിത്രം നൽകാനാണ് മുതിർന്ന പൊതുജനാരോഗ്യ പ്രവർത്തകനും പ്ലാനിങ് ബോർഡ് അംഗവുമായ ഡോ. ബി. ഇക്ബാൽ എഡിറ്റു ചെയ്ത 'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' എന്ന സമാഹാരം. 'കേരളം മുന്നോട്ട്' എന്ന ആദ്യഭാഗത്തിൽ പത്തു പഠന ലേഖനങ്ങളും 'ലോകവും രാജ്യവും കേരളത്തെ വിലയിരുത്തുന്നു' എന്ന രണ്ടാംഭാഗത്തിൽ ഇരുപത് റിപ്പോർട്ടുകളുമാണ് ഉള്ളത്.
You may also like:പിപിഎഫ് പലിശ 46 വർഷത്തെ താഴ്ന്ന നിലയിലേക്ക്; ഏഴ് ശതമാനം താഴെ എത്തിയേക്കും? [NEWS]'കള്ളക്കടത്തിനെന്ത് കോവിഡ്? ചാർട്ടേഡ് വിമാനത്തിലും സ്വർണക്കടത്ത്; കരിപ്പൂരിൽ പിടിച്ചത് 2.21 കിലോ സ്വർണം [NEWS] CBSE - JEE- NEET പരീക്ഷകൾ ; അന്തിമ തീരുമാനം ഇന്നുണ്ടായേക്കും [NEWS]ഈ പുസ്‌തകം സമർപ്പിച്ചിരിക്കുന്നത് ആരോഗ്യപ്രവർത്തകർ കൈ നന്നായി കഴുകുന്നത് രോഗികളുടെ മരണനിരക്ക് കുറയ്ക്കും എന്ന് വ്യക്തമാക്കിയതിനെ തുടർന്ന് പീഡനങ്ങൾക്കിരയായി രക്ഷസാക്ഷിത്വം വരിക്കേണ്ടി വന്ന ഹംഗേറിയൻ ഡോക്ടർ ഇഗ്നാസ് സെമ്മൽ വെയ്സിനാണ്
ഇഗ്നാസ് ഫിലിപ്പ് സെമ്മൽ വെയ്സ് (ഫോട്ടോ കടപ്പാട് - വിക്കിപീഡിയ) ഹംഗേറിയൻ ഡോക്ടറും ശാസ്ത്രജ്ഞനുമായിരുന്നു ഇഗ്നാസ് ഫിലിപ്പ് സെമ്മൽ വെയ്സ് (Ignaz Philipp Semmelweis). രോഗാണു സംക്രമണ പ്രതിരോധത്തിന്റെ ആദ്യകാല വക്താവായിരുന്നു അദ്ദേഹം. 1847-ൽ വിയന്ന ജനറൽ ഹോസ്പിറ്റലിന്റെ സ്ത്രീരോഗ വിഭാഗത്തിൽ ജോലി ചെയ്യുന്നതിനിടയിൽ ക്ലോറിനേറ്റഡ് ലായനി ഉപയോഗിച്ച് കൈ കഴുകുന്ന രീതി സെമ്മൽവെയ്സ് നിർദ്ദേശിച്ചു. കൈ അണുനാശിനി ഉപയോഗിച്ചു കഴുന്നതിലൂടെ പ്രസവവാർഡുകളിൽ ഗർഭിണികളുടെ മരണത്തിന് കാരണമാകുന്ന പ്യൂർപെറൽ പനി ഗണ്യമായി കുറയ്ക്കാമെന്ന് സെമ്മൽ വെയ്സ് കണ്ടെത്തിയിരുന്നു.
അക്കാലത്ത് ആശുപത്രികളിൽ സാധാരണമായിരുന്ന പ്യൂർപെറൽ പനി പലപ്പോഴും മാരകവുമായിരുന്നു. സെമ്മൽ വെയ്സ് പറഞ്ഞതനുസരിച്ച് കൈകഴുകി പ്രസവമെടുത്ത ആശുപത്രികളിൽ അമ്മമാരുടെ മരണനിരക്ക് ഗണ്യമായി കുറഞ്ഞു. അതുവഴി ഇദ്ദേഹം "അമ്മമാരുടെ രക്ഷകൻ" എന്ന് വിശേഷിപ്പിക്കപ്പെട്ടു.
എന്നാൽ, സെമ്മൽ വെയ്സിന്റെ ആശയങ്ങൾ അന്നത്തെ യാഥാസ്ഥിതിക വൈദ്യസമൂഹം നിരസിച്ചു. കൈകഴുകണമെന്ന നിർദ്ദേശത്തിൽ പല ഡോക്ടർമാരും ഏറെ പ്രകോപിതരായി. തുടർന്ന് മാനസികമായി തകർന്ന സെമ്മൽ വെയ്സ് ഭ്രാന്തിന്റെ വക്കത്തെത്തി. സെമ്മെൽ വെയ്സിന് മാനസിക അസ്ഥിരത ഉണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് മാനസിക രോഗാശുപത്രിയിൽ തടങ്കലിൽ പാർപ്പിച്ചു. തുടർന്ന് 47ആം വയസ്സിൽ, ജയിൽ കാവൽക്കാർ തല്ലിച്ചതച്ച് മുറിവേറ്റ രോഗാണു ബാധമൂലം മരിച്ച അദ്ദേഹം ഇന്ന് ലോകത്തിന് മുഴുവൻ മാർഗ്ഗദീപമായ ഒരു ആശയത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ചു.
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരള'ത്തിലെ പഠനങ്ങൾ തയാറാക്കിയിരിക്കുന്നത് ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക്, മുൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജീവ് സദാനന്ദൻ, മുൻ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വിനോദ് റായ്, ഡോ. ചാന്ദ്നി ആർ, ഡോ കെ പി അരവിന്ദൻ, ഡോ സുരേഷ് കുമാർ, ഡോ.അനീസ് ടി എസ്, പ്രൊഫ: പാട്രിക്ക് ഹെല്ലർ എന്നിവരും ഡോ. ബി ഇക്ബാലുമാണ്
ദി എക്കണോമിസ്റ്റ് മുതൽ വാഷിംഗ്‌ടൺ പോസ്റ്റ് വരെ ഇന്ത്യക്ക് അകത്തും പുറത്തുമുള്ള 20 മാധ്യമങ്ങളിൽ വന്ന വിശദമായ റിപ്പോർട്ടുകളുടെ പരിഭാഷയാണ് രണ്ടാം ഭാഗത്തിൽ ഉള്ളത്.
ചിന്ത പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ഈ ആഴ്ചയൊടുവിൽ പ്രകാശിപ്പിക്കപ്പെടും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.