ഡൽഹിയിലെ വസന്ത് കുഞ്ച് ചേരി ഇപ്പോഴും ഞെട്ടലിൽ നിന്ന് മുക്തമായിട്ടില്ല. അഞ്ചും ഏഴും വയസുള്ള സഹോദരങ്ങളായ കുട്ടികളെ 48 മണിക്കൂറിന്റെ ഇടവേളയിൽ തെരുവ് നായ്ക്കൾ കടിച്ചു കൊന്നതിന്റെ ഞെട്ടലും നിരാശയും ചേരിയെ ആകെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. മാർച്ച് 10 ന് വസന്ത് കുഞ്ചിലെ ചേരിയിലെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ആനന്ദ് (7) തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മണിക്കൂറുകളോളം കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി.
പിന്നീട്, ആനന്ദിന്റെ മൃതദേഹം വീട്ടിൽ നിന്ന് കുറച്ച് അകലെയായി കണ്ടെത്തുകയായിരുന്നു. ഏതോ മൃഗം കടിച്ചതാണെന്ന് തോന്നിയതിനാൽ പോസ്റ്റ്‌മോർട്ടത്തിനായി സഫ്ദർജംഗ് ആശുപത്രിയിലേക്ക് അയച്ചിരുന്നു. രണ്ട് ദിവസത്തിന് ശേഷം, ഇളയ സഹോദരൻ ആദിത്യയെയും തെരുവ് നായ്ക്കൾ ആക്രമിക്കുകയായിരുന്നു. അഞ്ചുവയസ്സുകാരനായ ആദിത്യ വെളിക്കിരിക്കാനായി പുറത്ത് പോയപ്പോഴാണ് തെരുവ് നായ്ക്കൾ വളഞ്ഞിട്ട് കടിച്ചത്. പിന്നീട് അബോധാവസ്ഥയിൽ ആദിത്യയെ കണ്ടെത്തുകയായിരുന്നു.
“ഞങ്ങൾ വെളിക്കിരിക്കാൻ ഒരുമിച്ചാണ് പോയത്. അവൻ മടങ്ങിവരാത്തപ്പോൾ ഞാൻ കാട്ടിലാകെ തിരഞ്ഞു. അവന്റെ ചുറ്റിനും നായ്ക്കളെ കാണുകയും അവനു ഭീകരമായി മുറിവേറ്റതായും കണ്ടു. അവന്റെ കുടൽ പുറത്തായിരുന്നു. ഞങ്ങൾ അവനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല” സാക്ഷിയെന്ന് അവകാശപ്പെടുന്ന ആദിത്യയുടെ ബന്ധു ചന്ദൻ (24) പറഞ്ഞു.
ന്യൂസ് 18 വാർത്താസംഘം വീട്ടിലെത്തിയപ്പോൾ മരിച്ച രണ്ട് കുട്ടികളുടെ അമ്മ പൊട്ടികരയുകയായിരുന്നു. “ഇങ്ങനെ സംഭവിക്കുമെന്ന് എനിക്കറിയില്ലായിരുന്നു? എന്തുകൊണ്ടാണ് എന്റെ കുട്ടികൾ മാത്രം മരിച്ചത്? നിങ്ങൾ എല്ലാവരും ഇത് അന്വേഷിക്കണം. നേരത്തെ നായ്ക്കൾ ഇവിടെ ഉണ്ടായിരുന്നു (വീടിന് സമീപം) എന്നാൽ മറ്റുള്ളവർക്ക് ആർക്കും ഒന്നും സംഭവിച്ചില്ല, ”അവർ പറഞ്ഞു.
Also read-പുതിയ മൊബൈൽ ഫോണിൽ ക്രെഡിറ്റ് കാർഡ് സേവ് ചെയ്യുന്നതിനിടെ യുവതിക്ക് 7 ലക്ഷം രൂപ നഷ്ടമായി
രണ്ട് കുട്ടികളുടെയും മരണം നായ്ക്കളുടെ കടിയേറ്റാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. എന്നാൽ, കുടുംബാംഗങ്ങളിൽ ചിലർ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നതിനാൽ കൊലപാതക കുറ്റത്തിന് ഡൽഹി പോലീസ് കേസെടുത്തു. മുനിസിപ്പൽ കോർപ്പറേഷന്റെ ഒരു സംഘം തിരച്ചിൽ ആരംഭിച്ചു, വനമേഖലയിൽ നിന്ന് 25 ഓളം തെരുവ് നായ്ക്കളെ പിടികൂടി.
തെരുവ് നായ നിയന്ത്രണം ഫലപ്രദമല്ലെന്ന് പരാതി ഉയരുന്നുണ്ട്. മുൻസിപ്പൽ കോർപറേഷന് ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കുമെന്ന് അറിയിച്ചു. രാജ്യതലസ്ഥാനത്ത് ഇത്തരമൊരു മൃഗീയമായ ആക്രമണവും കൊലയും നടന്നത് അക്ഷരാർത്ഥത്തിൽ ഏവരെയും ഞെട്ടിക്കുന്നതാണ്.
സംഭവത്തിൽ വലിയ ജനരോഷം ഉയരുന്നുണ്ടെന്ന് ഡൽഹിയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സമഗ്രമായ തെരുവ് നായ നിയന്ത്രണ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കണമെന്നാണ് ആവശ്യം. സമീപവാസികൾ നടത്തിയ അന്വേഷണത്തിൽ ആടുകളെയും പന്നികളെയും ആക്രമിക്കുന്ന നിരവധി തെരുവ് നായ്ക്കൾ കാടിനുള്ളിൽ ഉണ്ടെന്ന് കണ്ടെത്തി. സംഭവംനടന്ന സ്ഥലം ഫോറൻസിക്, ക്രൈം ടീമുകൾ പരിശോധിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.