കൊല്ലപ്പെട്ട ഹോങ് കോങ് മോഡൽ എബി ചോയിയുടേതെന്ന് കരുതുന്ന ശരീരഭാഗങ്ങൾ കണ്ടെത്തി. ഹോങ് കോങ്ങിലെ പൂട്ടിക്കിടക്കുന്ന വീട്ടിൽ നിന്നും ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിലാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. തലയോട്ടി, മുടി, വാരിയെല്ലുകൾ എന്നീ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. ഫ്രിഡ്ജിലും സൂപ്പ് പാത്രത്തിലുമായിട്ടായിരുന്നു ഇവ ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു.
ഹോങ് കോങ്ങിലെ ലങ് മേ സുൻ എന്ന സ്ഥലത്തുള്ള വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്. അതിക്രൂരമായ രീതിയിലാണ് എബി ചോയിയെ കൊലപ്പെടുത്തിയും മൃതദേഹം കൈകാര്യം ചെയ്തതെന്നും തെളിയിക്കുന്ന തെളിവുകളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. തലയോട്ടിയും വാരിയെല്ലിന്റെ ഭാഗങ്ങളും വലിയ സൂപ്പ് പാത്രത്തിലായിരുന്നു ഉണ്ടായിരുന്നത്. ചർമവും മാംസവും നീക്കം ചെയ്ത രീതിയിലായിരുന്നു തലയോട്ടിയെന്നും ഇത് സൂപ്പ് പാത്രത്തിൽ തലയോട്ടി മാത്രം അവശേഷിക്കുന്നതു വരെ തിളപ്പിച്ചതാണെന്നുമാണ് ടൈംസ് ഓഫ് ലണ്ടൻ റിപ്പോർട്ടിൽ പറയുന്നത്.
ഫോറൻസിക് പരിശോധനയിൽ തലയോട്ടിയുടെ പിൻഭാഗത്ത് ക്ഷതവും കണ്ടെത്തിയിട്ടുണ്ട്. മാരകമായ ആക്രമണത്തിന്റെ തെളിവാണിതെന്നാണ് കണക്കുകൂട്ടൽ.
ഫെബ്രുവരി 21 നാണ് 28 കാരിയായ എബി ചോയിയെ കാണാതാകുന്നത്. ഹോങ് കോങ്ങിലെ അറിയപ്പെടുന്ന മോഡലാണ് എബി ചോയി. ഇൻസ്റ്റഗ്രാമിൽ ഒരു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള എബി ചോയിയുടെ അവസാന പോസ്റ്റ് ഫെബ്രുവരി 19 നായിരുന്നു. മോഡലിന്റെ തിരോധാനത്തെ കുറിച്ചുള്ള അന്വേഷണത്തിൽ മുൻ ഭർത്താവും കുടുംബവുമായി സ്വത്തു തർക്കമുണ്ടായിരുന്നതായി കണ്ടെത്തി. കാറിൽ വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലാകാം ചോയി ആക്രമിക്കപ്പെട്ടതെന്നാണ് കരുതുന്നത്.
Also Read- രണ്ടര വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവ് ശിക്ഷ വിധിച്ച് പോക്സോ കോടതി
കോടിക്കണക്കിന് രൂപ മൂല്യമുള്ള സ്വത്തുക്കൾ എബി ചോയി തനിച്ച് കൈകാര്യം ചെയ്യുന്നതിൽ പലർക്കും അതൃപ്തിയുണ്ടായിരുന്നതായി അവരുടെ സുഹൃത്തുക്കളും പൊലീസിനോട് പറഞ്ഞു. മോഡലിനെ കാണാതായെന്ന പരാതിയിലാണ് പൊലീസ് ആദ്യം അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ച തായ് പോ ജില്ലയിലെ ഒരു കശാപ്പ് യൂണിറ്റിൽ നിന്ന് യുവിതയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ചോയിയുടെ മുൻ ഭർത്താവ് അലക്സ് കോങ്ങിന്റെ പിതാവ് വാടകയ്ക്കെടുത്ത വീട്ടിലെ ഫ്രിഡ്ജില്‍ നിന്നാണ് മോഡലിന്‍റെ രണ്ടു കാലുകളും തിരിച്ചറിയല്‍ കാര്‍ഡും ക്രഡിറ്റ് കാര്‍ഡുകളും കണ്ടെത്തി.
Also Read- പറവൂരിലെ സ്ത്രീകളുടെ മരണം; അമ്മായിയമ്മയെ കൊന്ന് മരുമകൾ ജീവനൊടുക്കിയതെന്ന് പൊലീസ്
തുടർന്ന് എബി ചോയിയുടെ കൊലപാതകത്തിൽ മുൻ ഭർത്താവ് അലക്സ് കോങ്, പിതാവ് കോങ് കോ, മാതാവ് ജെന്നി ലീ സഹോദരൻ ആന്റണി കോങ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ജെന്നി ലീക്കെതിരെ തെളിവു നശിപ്പിച്ചതിനും മറ്റുള്ളവർക്കെതിരെ കൊലപാതകത്തിനുമാണ് കേസെടുത്തത്.
ഇതിനിടയിലാണ് യുവതിയുടെ തലയോട്ടിയും മറ്റ് ശരീരഭാഗങ്ങളും കണ്ടെത്തിയത്. മൂന്നിനും പത്തിനും ഇടയിൽ പ്രായമുള്ള നാല് മക്കളാണ് എബി ചോയിക്കുള്ളത്. ആദ്യത്തെ രണ്ടു മക്കൾ അലക്സ് കോങ്ങുമായുള്ള ബന്ധത്തിലുള്ളതാണ്. ഇവർ ചോയിയുടെ മാതാവിന്റെ സംരക്ഷണയിലാണുള്ളത്. അലക്സ് കോങ്ങുമായുള്ള ബന്ധം വേർപ്പെടുത്തിയ ശേഷം ചോയി മറ്റൊരു വിവാഹം കഴിച്ചിരുന്നു.
സ്വത്തു തർക്കമാണ് കൊലപാതക കാരണമെന്നാണ് പൊലീസ് കണ്ടെത്തൽ. അറസ്റ്റിലാകുമ്പോൾ അലക്സ് കോങ്ങിന്റെ പക്കൽ 63695 ഡോളറും 4 ദശലക്ഷം ഹോങ്കോങ്ങ് ഡോളർ വിലമതിക്കുന്ന നിരവധി ആഡംബര വാച്ചുകളും കണ്ടെത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.