തിരുവനന്തപുരം: പോത്തൻകോട് (Pothencode) അച്ഛനേയും മകളെയും അക്രമിച്ച ഗുണ്ടാ സംഘത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ആഷിഖ്, ഫൈസൽ, നൗഫൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം-കൊല്ലം പോലീസിന്റെ സംയുക്ത ഓപ്പറേഷനിലൂടെയായിരുന്നു അറസ്റ്റ്. അർദ്ധരാത്രിയോടെ കരുനാഗപ്പള്ളി സ്വകാര്യ ലോഡ്ജിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
അണ്ടൂർക്കോണം സ്വദേശികളായ ഫൈസൽ, ആഷിഖ്, നൗഫൽ എന്നിവരടങ്ങുന്ന മൂന്നംഘ സംഘത്തെയാണ് പിടികൂടിയത്. ഇവർക്ക് കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ ഒളിവിൽ കഴിയാൻ സഹായം ചെയ്ത റിയാസിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അക്രമത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളെ കൂടി ഇനി പിടികൂടാനുണ്ട്. ഷാനാണ് പിടിയിലാകാൻ ഉള്ളത്. ഇയാൾ ഒളിവിലാണ്.
കഴിഞ്ഞ ബുധനാഴ്ച രാത്രി 8.30യായിരുന്നു സംഭവം. കാറിൽ വരികയായിരുന്ന വെഞ്ഞാറമൂട് സ്വദേശി ഷെയ്ക് മുഹമ്മദ് ഷാ, മകൾ പ്ലസ്ടു വിദ്യാർഥിനി എന്നിവരെയാണ് കാറിലെത്തിയ ഗുണ്ടാസംഘം പ്രകോപനമില്ലാതെ ആക്രമിച്ചത്. ഭാര്യയെ സ്വകാര്യ ആശുപത്രിയിൽ ജോലി സ്ഥലത്തുവിട്ട് പിതാവും മകളും വീട്ടിലേക്കു മടങ്ങുകയായിരുന്നു. പോത്തൻകോട് ജംക്‌ഷനു സമീപം ഗതാഗതക്കുരുക്കിൽ സംഘത്തിന്റെ കാർ മുന്നോട്ട് എടുക്കാൻ കഴിയാത്തതിനെ ചൊല്ലിയായിരുന്നു ആക്രമണം.
കാർ കുറുകെയിട്ടു തടഞ്ഞശേഷം അസഭ്യം പറഞ്ഞു പാഞ്ഞെത്തുകയും കാറിനുള്ളിലിരുന്ന മുഹമ്മദ് ഷായെ മർദിക്കുകയുയും ചെയ്തു. ഇത് ഫോണിൽ പകർത്താൻ ശ്രമിച്ച മകളെയും ഗുണ്ടാസംഘം മുടിയിൽ കുത്തിപ്പിടിച്ച് മർദിച്ചു. ആക്രമണം നടത്തി രണ്ടു മണിക്കൂർ കഴിഞ്ഞ് ഗുണ്ടകൾ പോത്തൻകോടുള്ള ബാറിലും തല്ലുണ്ടാക്കിയിരുന്നു. സ്വർണ്ണവ്യാപാരിയെ അക്രമിച്ച കേസിലുൾപ്പടെ നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് അറസ്റ്റിലായ ഫൈസൽ. സംഭവ സ്ഥലത്ത് പ്രതികളെ എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.