കൊല്ലത്ത് വയോധികന്റെ ദുരൂഹ മരണം കൊലപാതകം; കൊന്നത് മോഷണ ശ്രമത്തിനിടെ; പ്രതികൾ അറസ്റ്റില്‍
- Published by:Rajesh V
- news18-malayalam
Last Updated:
മോഷണശ്രമം ചെറുത്തതിനെ തുടർന്ന് മോഷ്ടാക്കൾ 70 കാരനെ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു
കൊല്ലം: കടയ്ക്കലിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. മോഷണശ്രമം ചെറുത്തതിനെ തുടർന്ന് മോഷ്ടാക്കൾ 70 കാരനെ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. രണ്ടു കൊലപാതകികളെയും പൊലീസ് അറസ്റ്റ് ചെയ്തു.
കടയ്ക്കൽ പൊതിയാരുവിള ഇഞ്ചിമുക്ക് സ്വദേശി ഗോപാലനെ തിങ്കളാഴ്ചയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവസ്ത്രനായി കഴുത്തിലും ഇരുകാലുകളുടെയും മുട്ടിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. കൂടാതെ വീടിന്റെ മേൽക്കൂരയിൽ കൈലി കെട്ടിത്തൂക്കിയ നിലയിലുമായിരുന്നു. ഗോപാലന്റെ കഴുത്തിലുണ്ടായിരുന്ന ഒന്നര പവനോളം വരുന്ന സ്വർണമാലയും വീട്ടിൽ ഉണ്ടായിരുന്ന വലിയ ടോർച്ചും കാണാനില്ലെന്ന് അന്ന് തന്നെ ഗോപാലന്റെ മകൻ പൊലീസിന് മൊഴി നൽകിയിരുന്നു.
advertisement
അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പൊതിയാരുവിള സ്വദേശി രമേശൻ സ്വർണമാല വിൽക്കാൻ കടയ്ക്കലിലെ ഒരു കടയിൽ എത്തിയത്. ഈ മാല മരിച്ച ഗോപാലന്റേതാണെന്ന് തിരിച്ചറിഞ്ഞു. രമേശനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
മദ്യപാനവും ചീട്ടുകളിയും നടത്തിയുണ്ടായ കടം വീട്ടാനാണ് രമേശനും സുഹൃത്ത് ജയനും മോഷണം നടത്താൻ തീരുമാനിച്ചത്. ഞായറാഴ്ച്ച രാത്രി ഏഴരയോടെ ഗോപാലന്റെ വീട്ടിലെത്തിയ പ്രതികൾ ഗോപാലൻ വീടിന് പുറത്തു നിൽക്കുന്ന സമയത്ത് അകത്ത് കയറി ഒന്നരപവന്റെ സ്വർണമാല കൈക്കലാക്കി. ശബ്ദം കേട്ട് ഗോപാലൻ ഓടിയെത്തി തടഞ്ഞതിനെ തുടർന്ന് വീടിന്റെ അടുക്കള ഭാഗത്ത് വച്ച് ഇരുവരും ചേർന്ന് തോർത്തുകൊണ്ട് കഴുത്തുഞെരിച്ച് ഗോപാലനെ കൊല്ലുകയായിരുന്നു.
advertisement
കൊലപാതകത്തിനു ശേഷം ഗോപാലിനെ എടുത്തു വീടിന്‍റെ മേൽക്കൂരയിൽ കെട്ടിത്തൂക്കാൻ ശ്രമം നടത്തിയെങ്കിലും മൃതദേഹത്തിന്റ ഭാരം കാരണം ഇത് സാധിച്ചില്ല. പിന്നീട് ഇരുവരും രക്ഷപ്പെടുകയായിരുന്നു. രമേശൻ പിടിയിലായ വിവരമറിഞ്ഞ് ഒളിവിൽപോയ ജയനെ ഹൈടെക്ക് സെല്ലിന്റെ സഹായത്തോടെ തിരുവനന്തപുരം ഭാഗത്തുനിന്നുമാണ് പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
മറ്റൊരു സംഭവം-
കൊല്ലത്ത് 17കാരിയെ 12 പേർ ചേർന്ന് പീഡിപ്പിച്ച സംഭവം; മൂന്നു പേർ കൂടി അറസ്റ്റിൽ
advertisement
പതിനേഴുകാരിയെ പന്ത്രണ്ടോളം പേർ ചേർന്നു പീഡിപ്പിച്ചതായി പരാതി. കൊല്ലം ജില്ലയിലെ പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ജനുവരി 29ന് രാത്രി മുതലാണ് പതിനേഴുകാരിയെ കാണാതായത്. ഇതേത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഈ കേസിൽ ഇതുവരെ ഏഴു പേർ അറസ്റ്റിലായിട്ടുണ്ട്. ഇതിൽ നാലുപേരെ റിമാൻഡ് ചെയ്തു. പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി വർക്കലയിലുണ്ടെന്ന് മനസിലായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. വർക്കലയിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല. അതിനിടെ പെൺകുട്ടി തിരികെ വീട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചു.
advertisement
തുടർന്ന് ഒരു കൗൺസിലറുടെ സഹായത്തോടെ പെൺകുട്ടിയിൽനിന്ന് വിവരം ആരായാൻ ശ്രമിച്ചതിൽനിന്നാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തുവന്നത്. പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതോടെ കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചു. ഇൻസ്റ്റാഗ്രാം വഴിയുള്ള ബന്ധങ്ങളിലൂടെയാണ് പെൺകുട്ടിയെ കുടുക്കിയതെന്ന് പൊലീസ് മനസിലാക്കി. നല്ലില പഴങ്ങാലം ഉത്രാടം വീട്ടിൽ ഹൃദയ്(19) എന്ന യുവാവുമായി പെൺകുട്ടി ചാറ്റ് ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. ഹൃദയ് തന്നെ ലൈംഗികമായി പീഡിപ്പിച്ച ശേഷം മറ്റുള്ളവർക്ക് കൈമാറുകയായിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകി. ഹൃദയ് പീഡിപ്പിച്ചശേഷം മറ്റു 11ഓളം പേർ കൂടി തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായി പെൺകുട്ടി പൊലീസിനോട് പറഞ്ഞു. വിശദമായ വാർത്ത വായിക്കാം
Location :
First Published :
February 04, 2021 6:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് വയോധികന്റെ ദുരൂഹ മരണം കൊലപാതകം; കൊന്നത് മോഷണ ശ്രമത്തിനിടെ; പ്രതികൾ അറസ്റ്റില്‍