പാലക്കാട്ടെ യുവാവിന്റെ 'ദുരഭിമാനക്കൊല': ഭാര്യാ പിതാവും പിടിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛൻ പ്രഭുകുമാറും അമ്മാവൻ രതീഷുമാണ് പിടിയിലായത്.
പാലക്കാട്: തേങ്കുറുശ്ശിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേർ പിടിയിൽ. മാനാംകുളമ്പ് സ്കൂളിനു സമീപം കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛൻ പ്രഭുകുമാറും അമ്മാവൻ രതീഷുമാണ് പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ടാണ് അനീഷ് കൊല്ലപ്പെട്ടത്. സംഭവം ദുരഭിമാനക്കൊലയാണെന്ന് അനീഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നത്.
സ്കൂൾ കാലം മുതൽ അനീഷും ഹരിതയും പ്രണയത്തിലായിരുന്നു. മൂന്നു മാസം മുൻപ് ഇരുവരും രജിസ്റ്റർ വിവാഹം ചെയ്തു. വ്യത്യസ്ത ജാതിയിൽപെട്ട ഇവരുടെ വിവാഹത്തിൽ ഹരിതയുടെ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നതായും അതാണ് കൊലയ്ക്ക് കാരണമെന്നും അനീഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നു.
advertisement
മൂന്നു മാസം തികയുന്നതിന്റെ തലേന്നാണ് അനീഷ് കൊല്ലപ്പെട്ടത്. സഹോദരനൊപ്പം ബൈക്കിൽ പോകുകയായിരുന്ന അനീഷ് ഒരു കടയിൽ കയറാനായി ബൈക്ക് നിർത്തിയപ്പോൾ പ്രഭുകുമാറും സുരേഷും ചേർന്ന് ആക്രമിക്കുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ അനീഷിനെ ആശുപത്രിയിലെത്തിച്ചപ്പേഴേക്കും മരിച്ചിരുന്നു. അനീഷിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
നിരവധി തവണ ഹരിതയുടെ ബന്ധുക്കൾ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കുടുംബം പറയുന്നു. ഹരിതയുടെ അമ്മാവൻ രതീഷ് വീട്ടിലെത്തി അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നെന്നും എന്നാൽ ഇക്കാര്യം പൊലീസിൽ പരാതിപ്പെട്ടിട്ട് നടപടിയുണ്ടായില്ലെന്നുമാണ് കുടുംബാംഗങ്ങളുടെ ആരോപണം.
Location :
First Published :
December 26, 2020 9:24 AM IST


