ഷാരുഖിനും മോഹൻ ലാലിനുമൊപ്പം അഭിനയിച്ച 'സൂപ്പർ സ്റ്റാർ'; കര്‍ണന്റെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് ആരാധകർ

Last Updated:

നടൻമാരായ സുരേഷ് ഗോപിയും പൃഥ്വിരാജും ഉണ്ണി മുകുന്ദനും മംഗലാംകുന്ന് കർണന് ആദരാഞ്ജലികൾ നേർന്നു

തലപ്പൊക്കം കൊണ്ട് ആന പ്രേമികളുടെ ഹൃദയം കീഴടക്കിയ നാട്ടാനയാണ് ഇന്നലെ ചരിഞ്ഞ മംഗലാംകുന്ന് കർണൻ. സൂപ്പർതാര പരിവേഷമുള്ള കർണന്റെ വിടപറച്ചിൽ ആനപ്രേമികളെ സംബന്ധിച്ചിടത്തോളം വലിയ വേദനായാണ്. ഉത്സവ പറമ്പുകളിൽ മാത്രമല്ല വെള്ളിത്തിരയിലും സൂപ്പർസ്റ്റാർ പരിവേഷമുള്ള താരമാണ് മംഗലാംകുന്ന് കർണൻ.
ബോളിവുഡിൽ അടക്കം കർണൻ സൂപ്പർ താരങ്ങൾക്കൊപ്പം വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. നരസിംഹത്തിൽ മോഹൻലാലിനൊപ്പമായിരുന്നു കർണൻ അഭിനയിച്ചത്. മണിരത്‌നത്തിന്റെ ദിൽസെയിലും കർണന്റെ തലപ്പൊക്കം കാണാം. ദിൽസെയിലെ സൂപ്പർഹിറ്റ് ഗാനം ജിയാ ജലേയിൽ കർണൻ പ്രത്യക്ഷപ്പെടുന്നത് ഷാരൂഖ് ഖാനും പ്രീതി സിന്റയ്ക്കും ഒപ്പമാണ്. ജയറാം ചിത്രം കഥാനായകനിലും കർണൻ ക്യാമറയ്ക്ക് മുന്നിലെത്തി. ഒട്ടേറെ പരസ്യ ചിത്രങ്ങളിലും മംഗലാംകുന്ന് കർണൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
advertisement
മംഗലാകുന്ന് കർണന് ആദരവുമായി ഒട്ടേറെ താരങ്ങൾ രംഗത്തെത്തി. തലയെടുപ്പിന്റെ തമ്പുരാൻ, മംഗലാംക്കുന്ന് കർണന് ആദരാഞ്ജലികൾ! എന്നാണ് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചത്.
പൃഥ്വിരാജും ഉണ്ണി മുകുന്ദനും കർണന് ആദരാഞ്ജലി നേർന്നു
ചാലിശ്ശേരി മുലയംപറമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൂരത്തിനാണ് മംഗലാംകുന്ന് കർണൻ അവസാനമായി തിടമ്പേറ്റിയത്. 2020 മാർച്ച് ഒന്നിനായിരുന്നു ഇത്. പത്താം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ആലിക്കര നവയുഗ പൂരാഘോഷ കമ്മിറ്റിയാണ് പൊന്നുംവില ഏക്കം കൊടുത്തു കർണനെ തങ്ങളുടെ ഭാഗമാക്കിയത്. ഒന്നേമുക്കാൽ ലക്ഷത്തോളം രൂപ കമ്മിറ്റി ഇതിനായി ചെലവാക്കിയെന്ന് ആനപ്രേമികൾ പറയുന്നു. എഴുന്നള്ളിപ്പിനു നിരന്ന മറ്റ് 40 ആനകളുടെ കൂട്ടത്തിൽ നിന്ന് മാറിയാണ് അന്നു കർണനെ നിർത്തിയത്. എഴുന്നള്ളിപ്പ് നടത്തുന്ന മൈതാനിയിലേക്ക് എത്താൻ വൈകിയതാണ് കാരണം. എന്നാൽ, കർണൻ എത്തിയതോടെ കാണികളെല്ലാം അവന് സമീപമെത്തി.
advertisement
ഗജരാജൻ, ഗജരത്നം, ഗജസാമ്രാട്ട്, സൂര്യപുത്രൻ, മാതംഗമാണിക്യം, പാലകാപ്യഗജപതി, ഗജകുലമാർത്താണ്ഡൻ എന്നിങ്ങനെ ഒട്ടേറെ പട്ടങ്ങളാണ് മംഗലാംകുന്ന് കർണനുള്ളത്. തലയെടുപ്പിന്റെ തലതൊട്ടപ്പൻ, ഒറ്റ നിലവിന്റെ തമ്പുരാൻ തുടങ്ങിയ ഓമനപ്പേരുകളും കർണനുണ്ട്.
ജനനം ബിഹാറിൽ
1963ൽ ബിഹാറിലായിരുന്നു ജനനം. കര്‍ണന്റെ തലപ്പൊക്കം പ്രശസ്തമായിരുന്നു. ഗുരുവായൂർ ദേവസ്വം കഴിഞ്ഞാൽ ഏറ്റവും അധികം ആനകളുള്ളത് മംഗലാംകുന്ന് കുടുംബത്തിലാണ്. മംഗലാംകുന്ന് ഗണപതി (നേരത്തെ ചരിഞ്ഞു), മംഗലാംകുന്ന് കർണൻ, മംഗലാംകുന്ന് അയ്യപ്പൻ എന്നീ മൂന്ന് വമ്പൻമാരാണ് തറവാട്ടിലെ ഏറ്റവം പ്രശസ്തർ. ബിഹാറിയെങ്കിലും നാടന്‍ ആനകളെപ്പോലെ ലക്ഷണത്തികവുള്ളവനാണ് കര്‍ണന്‍.
advertisement
1989ലാണ് കർണനെ ബിഹാറിലെ ചാപ്രയിൽ നിന്ന് നാനു എഴുത്തച്ഛൻ ഗ്രൂപ്പ് സ്വന്തമാക്കുന്നത്. 2000ലാണ് മംഗലാംകുന്ന് കുടുംബം കർണനെ വാങ്ങുന്നത്. വടക്കന്‍ പറവൂരിലെ ചക്കുമരശ്ശേരി ശ്രീകുമാര ഗണപതി ക്ഷേത്രത്തിലെ തലപ്പൊക്കത്തിനുള്ള മത്സരത്തിൽ 9 വർഷം തുടർച്ചയായി വിജയിയായിരുന്നു കർണൻ. കേരളത്തിലങ്ങോളമിങ്ങോളം നടന്ന തലപ്പൊക്കത്തിനുള്ള മത്സരങ്ങൾ വിജയിയായിരുന്നു. ഇത്തിത്താനം ഗജമേളയിലും കര്‍ണന്‍ വിജയിയായിട്ടുണ്ട്.
advertisement
എഴുന്നള്ളത്ത് തുടങ്ങുന്നത് മുതല്‍ തിടമ്പ് ഇറക്കുംവരെ പ്രൗഢമായ നിൽപാണ് കര്‍ണന്റെ പ്രത്യേകത. കൂടുതല്‍ ഉയരമുള്ള ആനകൾക്കൊപ്പം നിൽക്കുമ്പോഴും ഇതാണ് കർണനെ വ്യത്യസ്തനാക്കുന്നത്. ഉടല്‍നീളംകൊണ്ടും കര്‍ണനെ എളുപ്പം തിരിച്ചറിയാനാവും. എഴുന്നള്ളത്തില്‍ നിരന്നുനില്‍ക്കുന്ന മറ്റാനകളേക്കാള്‍ കര്‍ണന്റെ അമരവും വാലും പുറത്തേക്ക് കാണാനാവും. ഇരിക്കസ്ഥാനത്തുനിന്ന് നോക്കുമ്പോള്‍ 302 സെന്റീമീറ്ററാണ് ഉയരം.
advertisement
മദപ്പാടുകാലത്തുപോലും തികഞ്ഞ ശാന്തസ്വാഭാവിയായിരുന്നു. ഇടവപ്പാതിക്കുശേഷമാണ് മദപ്പാട്കാലം. ഈ സമയത്തുപോലും കര്‍ണന്‍ ശല്യക്കാരനല്ലെന്ന് ഉടമകള്‍ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
ഷാരുഖിനും മോഹൻ ലാലിനുമൊപ്പം അഭിനയിച്ച 'സൂപ്പർ സ്റ്റാർ'; കര്‍ണന്റെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് ആരാധകർ
Next Article
advertisement
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
  • സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് മികച്ച പ്രിൻസിപ്പാൾ പുരസ്കാരം ലഭിച്ചു.

  • ഹിജാബ് വിവാദങ്ങൾക്കിടയിൽ റോട്ടറി ഇന്‍റർനാഷണൽ ക്ലബ് സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിച്ചു.

  • തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് പുരസ്കാരം സമ്മാനിക്കും.

View All
advertisement