അക്കാലത്ത് വിവാഹശേഷം സിനിമാ ജീവിതം അവസാനിപ്പിക്കുന്ന നടിമാരുടെ പാത വിചിത്രയും പിന്തുടർന്നുവെന്നായിരുന്നു പലരും കരുതിയത്. എന്നാൽ, സിനിമാ ലോകത്തു നിന്നുണ്ടായ വളരെ മോശം അനുഭവത്തെ തുടർന്ന് അഭിനയ ജീവിതം ഉപേക്ഷിച്ച് പോയതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിചിത്ര ഇപ്പോൾ.
കമൽ ഹാസൻ അവതാരകനായി എത്തുന്ന തമിഴ് ബിഗ് ബോസിലെ മത്സരാർത്ഥിയാണ് വിചിത്ര. ബിഗ് ബോസിൽ വേദിയിലാണ് ഇരുപത് വർഷം മുമ്പ് സിനിമ ഉപേക്ഷിച്ച് പോകാനുണ്ടായ കാരണം അവർ വെളിപ്പെടുത്തിയത്.
ജീവിതത്തിലെ വഴിത്തിരിവായ അനുഭവങ്ങളെ കുറിച്ച് പറയാൻ മത്സരാർത്ഥികളെ ക്ഷണിച്ചപ്പോഴാണ് വിചിത്ര സ്വന്തം ജീവിതത്തിലെ ഏറ്റവും മോശം സമയത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
ഇരുപത് വർഷം മുമ്പ് തെലുങ്കിലെ ഒരു സൂപ്പർ സ്റ്റാറിൽ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവവും അതിനെ തുടർന്ന് സിനിമാ ജീവിതം തന്നെ അവസാനിപ്പിക്കേണ്ടി വന്നതും നടി വെളിപ്പെടുത്തി. താൻ നേരിട്ട അപമാനത്തെ കുറിച്ച് യൂണിയനിൽ പരാതിപ്പെട്ടെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നും വിചിത്ര പറഞ്ഞു.
2012 ൽ തെലുങ്കിലെ സ്റ്റണ്ട് ഡയറക്ടറായ എ വിജയ്ക്കെതിരെ ശാരീരിക ആക്രമണത്തിന് വിചിത്ര പരാതി നൽകിയിരുന്നു. ഇതിലേക്ക് നയിച്ച കാര്യങ്ങളും ഒടുവിൽ വേദനയോടെ സിനിമ ഉപേക്ഷിച്ചതിനെ കുറിച്ചും നടി ഇന്ന് തുറന്നു പറഞ്ഞു.
2000 ൽ തെലുങ്കിലെ ഒരു സിനിമയിൽ അഭിനയിക്കാൻ ക്ഷണം ലഭിച്ചു. മലമ്പുഴയയിൽ വെച്ചായിരുന്നു ചിത്രീകരണം. അവിടെ വെച്ചാണ് തന്റെ ഭർത്താവായ വ്യക്തിയെ ആദ്യമായി കാണുന്നത്. അവിടെ വെച്ചു തന്നെയാണ് ഏറ്റവും ഭീകരമായ കാസ്റ്റിങ് കൗച്ച് നേരിട്ടതും.
അന്നുണ്ടായ സംഭവങ്ങളെല്ലാം മറക്കണമെന്നാണ് ആഗ്രഹം. പക്ഷേ, ഹൃദയത്തിൽ ആഴത്തിൽ മുറിവേറ്റതിനാൽ ഒരിക്കലും അത് മറക്കാനാകില്ല. ഷൂട്ടിനിടയിൽ താമസിച്ച 3 സ്റ്റാർ ഹോട്ടലിലെ ജനറൽ മാനേജരായിരുന്ന വ്യക്തിയെയാണ് വിചിത്ര പിന്നീട് വിവാഹം കഴിച്ചത്.
ഷൂട്ടിനിടയിൽ ഹോട്ടലിൽ വെച്ച് ഒരു പാർട്ടി നടന്നു. അവിടെ വെച്ചാണ് ചിത്രത്തിലെ നായകനെ കാണുന്നത്. അദ്ദേഹം വളരെ പ്രശസ്തനാണ്. അയാൾ എന്റെ പേര് പോലും ഒരിക്കലും ചോദിച്ചിട്ടില്ല, പക്ഷേ, അയാളുടെ മുറിയിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടു. അത് എന്ത് തരം പ്രവർത്തിയാണെന്ന് എനിക്ക് മനസ്സിലായില്ല. പക്ഷേ, അതിനു ശേഷം സ്വന്തം മുറിയിൽ പോയി കിടന്നുറങ്ങി. എന്നാൽ, അതിനു ശേഷം ഷൂട്ടിനിടയിൽ ഒരുപാട് അനുഭവിക്കേണ്ടി വന്നു.
തമിഴ് സിനിമയിൽ നിന്നും ഒരിക്കലും ഇങ്ങനെയൊരു അനുഭമുണ്ടായിട്ടില്ല. എന്നാൽ, ഈ സിനിമയുടെ ഷൂട്ടിനിടയിൽ, സിനിമയിലെ പുരുഷന്മാർ രാത്രി മദ്യപിച്ച് തന്റെ മുറിയിൽ വാതിലിൽ മുട്ടുക പതിവായിരുന്നു. ഇപ്പോഴും ആ ബഹളം വ്യക്തമായി ഓർക്കുന്നു.
ആകെ തകർന്നു പോയ സമയമായിരുന്നു. എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. തന്റെ മുറിയിലേക്ക് കോളുകൾ കണക്ട് ചെയ്യരുതെന്ന് ഹോട്ടലിലെ ജീവനക്കാരോട് ആവശ്യപ്പെട്ടു. പിന്നീട് ഭർത്താവായ വ്യക്തി ആ സമയത്ത് തന്റെ സുഹൃത്തു പോലുമായിരുന്നില്ല.
എന്നിട്ടും അദ്ദേഹം ഒരുപാട് സഹായിച്ചു. ഓരോ ദിവസവും ആരോടും പറയാതെ അവർ എന്റെ മുറി മാറ്റി തന്നു. ഓരോ മുറിയുടേയും വാതിലിൽ മുട്ടി അവർ ബഹളമുണ്ടാക്കുമായിരുന്നു.
ഇതിൽ ക്ഷമകെട്ട് തന്നെ ഒരു പാഠം പഠിപ്പിക്കാൻ തന്നെ അവർ തീരുമാനിച്ചു. കാട്ടിനുള്ളിൽ ഒരു സംഘർഷം ചിത്രീകരിക്കുന്നതിനിടയിലായിരുന്നു ആ സംഭവം. ഷൂട്ടിങ് നടക്കുന്നതിനിടയിൽ, ഒരാൾ തന്നെ മോശമായ രീതിയിൽ സ്പർശിക്കാൻ തുടങ്ങി. ആദ്യം ഇത് അബദ്ധമായിരിക്കുമെന്നാണ് കരുതിയത്.
ആ രംഗം വീണ്ടും ചിത്രീകരിക്കാൻ സംവിധായകൻ നിർദേശിച്ചപ്പോൾ വീണ്ടും അതേ രീതിയിൽ സ്പർശിച്ചു. അയാളെ കൈയ്യോടെ പിടിച്ച് സ്റ്റണ്ട് മാസ്റ്ററുടെ മുന്നിൽ കൊണ്ടുപോയി. എന്നാൽ, എല്ലാവരുടേയും മുന്നിൽ വെച്ച് എന്റെ മുഖത്ത് അടിക്കുകയാണ് അയാൾ ചെയ്തത്. യൂണിറ്റിലുള്ള ഒരാൾ പോലും അതിനെതിരെ പ്രതികരിച്ചില്ല.
അടി കൊണ്ട് മുഖം വീർത്ത് കരുവാളിച്ചിരുന്നു. യൂണിയനിൽ പരാതി നൽകി. ഇത് പത്രത്തിലൊക്കെ വാർത്തയായിരുന്നുവെന്നും വിചിത്ര പറയുന്നു.
Location :Chennai,Tamil Nadu
First Published :November 22, 2023 12:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'എന്റെ പേര് പോലും അയാൾ ചോദിച്ചില്ല, നേരെ മുറിയിലേക്ക് ക്ഷണിച്ചു'; 20 വർഷം തെലുങ്കിലെ സൂപ്പർ നായകനിൽ നിന്ന് നേരിട്ട അനുഭവത്തെ കുറിച്ച് നടി