ആഗ്ര: ഇന്ത്യയിലെ പ്രധാന പൈതൃക സ്മാരകമായ താജ്മഹലിന് വെള്ളക്കരമടയ്ക്കാൻ ആഗ്ര മുന്‍സിപ്പില്‍ കോര്‍പ്പറേഷന്റെ നോട്ടീസ്. വെള്ളക്കരം മാത്രമല്ല വസ്തു നികുതി അടയ്ക്കാനും നോട്ടീസ് അയച്ചിട്ടുണ്ട്. ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
നോട്ടീസ് ലഭിച്ചതായി എഎസ്ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വസ്തു നികുതിയായി 1.40 ലക്ഷം രൂപയും വെള്ളക്കരമായി ഒരു കോടി രൂപയും അടക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് എഎസ്ഐ സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ് (ആഗ്ര സര്‍ക്കിള്‍) രാജ് പട്ടേല്‍ എഎന്‍ഐയോട് പറഞ്ഞു.
അതേസമയം, യുണൈറ്റഡ് നേഷന്‍സ് എജ്യുക്കേഷണല്‍, സയന്റിഫിക്, കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ പൈതൃക പട്ടികയില്‍ ഇടം നേടിയിട്ടുള്ള സ്ഥലമാണ് താജ്മഹഹല്‍.
സിറ്റാംഗോ ട്രാവല്‍ പങ്കുവെച്ച ഡാറ്റ പ്രകാരം, ആളുകള്‍ ഏറ്റവും കൂടുതല്‍ സേര്‍ച്ച് ചെയ്ത സ്ഥലം കൂടിയാണിത്. പതിനേഴാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന് പണികഴിപ്പിച്ച ശവകുടീരമാണ് താജ്മഹല്‍. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞതിലൂടെ യാത്രക്കാരുടെ പ്രിയപ്പെട്ട സ്ഥലമായി താജ്മഹല്‍ മാറിയെന്ന് സിറ്റാംഗോ പങ്കുവെച്ച ഡാറ്റ വെളിപ്പെടുത്തുന്നത്. ഒരു മാസത്തിനുള്ളില്‍ 14 ലക്ഷം പേര് ഈ പൈതൃക കേന്ദ്രത്തെക്കുറിച്ച് അറിയാന്‍ തിരച്ചില്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സ്നേഹത്തിന്റെ പ്രതീകമായി പലപ്പോഴും കണക്കാക്കപ്പെടുന്ന സ്മാരകമാണ് താജ്മഹല്‍. 1631ല്‍ തന്റെ ഭാര്യ മുംതാസിന്റെ സ്മരണയ്ക്കായിട്ടാണ് ഷാജഹാന് ഈ കുടീരം പണികഴിപ്പിച്ചത്. മുംതാസ് മഹലിനെയും ഷാജഹാനെയും താജ്മഹലിന്റെ കുംഭഗോപുരത്തിനടിയിലാണ് അടക്കം ചെയ്തിരിക്കുന്നത്. താജ്മഹലിലെ പ്രധാന ശവകുടീരത്തിന്റെ പണി പൂര്‍ത്തിയാക്കാന്‍ 15 വര്‍ഷത്തിലേറെ സമയമെടുത്തതായി പറയപ്പെടുന്നു.
മുഗള്‍ വാസ്തുവിദ്യയുടെ പ്രധാന സവിശേഷതയായ ഒരു മസ്ജിദും അസംബ്ലി ഹാളും വിപുലമായ പൂന്തോട്ടങ്ങളുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. വെളുത്ത മാര്‍ബിള്‍ ഗോപുരത്തിന് 171 മീറ്റര്‍ ഉയരമുണ്ട്. പ്രധാന ശവകുടീര സമുച്ഛയത്തിന്റെ നാല് മൂലകളിലായി നാല് വലിയ മിനാരങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്.
Also Read-ക്രിസ്മസ്, പുതുവത്സര സര്‍വീസ്; കേരളത്തിലേക്ക് 51 സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു
എന്നാല്‍ താജ്മഹാല് പണികഴിപ്പിച്ചത് ഷാജഹാനാണെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്നും ഇതിന്റെ യഥാര്‍ഥ ചരിത്രം പുറത്തു കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നേരത്തെ ഒരു ഹര്‍ജി സമര്‍പ്പിച്ചിരുന്നു. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന് ഭാര്യ മുംതാസിനായി 1631 മുതല്‍ 22 വര്‍ഷമെടുത്ത് പണികഴിപ്പിച്ചതാണ് താജ് മഹലെന്നാണ് പറയുന്നതെങ്കിലും അതിന് ശാസ്ത്രീയ തെളിവനില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
യഥാര്‍ഥ ചരിത്രം കണ്ടെത്താന്‍ വസ്തുതാന്വേഷണ സമിതിയുണ്ടാക്കണമെന്നാവശ്യപ്പെട്ട് ഡോ. രജനീഷ് സിങ്ങാണ് സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തെ അലഹബാദ് കോടതിയെയും ഇതേ ആവശ്യവുമായി സമീപിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ തീര്‍പ്പാക്കേണ്ട വിഷയമല്ല എന്നു കാട്ടി ഹൈക്കോടതി ആവശ്യം തള്ളിയിരുന്നു. ഷാജഹാനാണ് താജ് മഹലുണ്ടാക്കിയത് എന്നതിന് പ്രാഥമിക വിവരമില്ലെന്നാണ് വിവാരാവകാശ അപേക്ഷയില്‍ എന്‍.സി.ഇ.ആര്.ടി. നല്കിയ മറുപടിയെന്ന് ഹര്‍ജിയില്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.