അലഹബാദ്: 'ലൗ ജിഹാദ്' തടയാൻ എന്ന പേരിൽ കൊണ്ടുവന്ന നിയമപ്രകാരമുള്ള കേസിൽ മുസ്ലീം യുവാവിന്റെ അറസ്റ്റ് തടഞ്ഞ് അലഹബാദ് ഹൈക്കോടതി. മുസാഫർനഗറിലെ നദീം (32), സഹോദരൻ സൽമാൻ എന്നിവർക്കെതിരെ അക്ഷയ് കുമാർ ത്യാഗി എന്നയാൾ നൽകിയ പരാതിയിൽ എടുത്ത കേസിലെ അറസ്റ്റാണ് ഹൈക്കോടതി തടഞ്ഞത്.
ഉത്തർപ്രദേശിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ ലേബർ കോൺട്രാക്ടർ ആണ് അക്ഷയ് കുമാർ ത്യാഗി. നദീം തന്റെ വീട്ടിൽ സ്ഥിരമായി സന്ദർശനം നടത്തിയിരുന്നുവെന്നും തന്റെ ഭാര്യയെ മത പരിവർത്തനം നടത്തണം എന്ന ഉദ്ദേശത്തോടെ 'പ്രണയ കെണിയിൽ' പെടുത്തിയെന്നുമായിരുന്നു ത്യാഗിയുടെ പരാതി. ഭാര്യയെ വശീകരിക്കുക എന്ന ഉദ്ദേശത്തോടെ സ്മാർട് ഫോൺ സമ്മാനിച്ചുവെന്നും വിവാഹ വാഗ്ദാനം നൽകിയെന്നും ഇയാളുടെ പരാതിയിൽ പറയുന്നു.
ഹർജിക്കാരൻ ഏതെങ്കിലും തരത്തിലുള്ള ബലപ്രയോഗമോ നിർബ്ബന്ധിത പ്രക്രിയയോ സ്വീകരിച്ചു എന്നതിന് തെളിവുകളൊന്നും ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതിയിൽ പറയുന്ന സ്ത്രീ സ്വന്തം ക്ഷേമത്തെ കുറിച്ച് വ്യക്തതയുള്ള പ്രായപൂർത്തിയായ ആളാണെന്നു നിരീക്ഷിച്ച കോടതി ഹർജിക്കാരനും സ്ത്രീക്കും അവരുടെ സ്വാകര്യതയ്ക്കുള്ള മൗലികാവകാശമുണ്ടെന്നും വ്യക്തമാക്കി. മുതിർന്ന വ്യക്തികളായ ഇരുവർക്കും ആരോപിക്കപ്പെടുന്ന ബന്ധത്തിന്റെ അനന്തരഫലങ്ങളെ കുറിച്ച് ധാരണയുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
നിർബന്ധിത മതപരിവർത്തനം തടയുക എന്ന പേരിൽ ഉത്തർപ്രദേശ് സർക്കാർ കൊണ്ടുവന്ന നിയമത്തിൽ ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവും 15,000 രൂപ പിഴയും ശിക്ഷ ലഭിക്കുന്ന തരത്തിലുള്ളതാണ് നിയമനിർമാണം. അതേസമയം, ഈ നിയമം പ്രായപൂർത്തിയായ പൗരന്മാരുടെ മൗലികാവകാശത്തെ ഹനിക്കുന്നതാണെന്ന് വിമർശനമുണ്ട്. മിശ്രവിവാഹിതർക്ക് കാലങ്ങളായി നൽകി വന്നിരുന്ന സാമ്പത്തിക സഹായം സർക്കാർ പിൻവലിച്ചലിക്കാനുള്ള നീക്കവും ഉണ്ട്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.