'ആനയെ കൊല്ലി' ട്രെയിൻ എഞ്ചിൻ കസ്റ്റഡിയിൽ; അസം വനംവകുപ്പിന്റെ 'പിടിച്ചെടുക്കൽ' അപൂർവ സംഭവം
- Published by:Rajesh V
- news18-malayalam
Last Updated:
1972ലെ വന്യജീവി നിയമപ്രകാരമാണ് നടപടിയെടുത്തതെന്ന് വനംവകുപ്പ്
ഗുവാഹത്തി: ട്രെയിൻ ഇടിച്ച് ആനകള്‍ ചെരിഞ്ഞ സംഭവത്തില്‍ എഞ്ചിൻ ജപ്തി ചെയ്ത് അസം വനംവകുപ്പ്. റെയിൽവേയുടെ ചരിത്രത്തിൽ തന്നെ ഇത് അപൂർവ സംഭവമാണ്. കഴിഞ്ഞമാസമാണ് ഒരു പിടിയാനയും കുട്ടിയാനയും തീവണ്ടി ഇടിച്ച് ചെരിഞ്ഞത്. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് വനംവകുപ്പിന്റെ നടപടി. തിങ്കളാഴ്ച, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ രജീബ് ദാസ് ഗുവാഹത്തിയിലെ ബാമുനിമൈദാന്‍ റെയില്‍വേ യാഡിലെത്തുകയും എഞ്ചിൻ ജപ്തി ചെയ്യുകയുമായിരുന്നു.
റെയില്‍വേയുടെ ലുംദിങ് ഡിവിഷനു കീഴില്‍ സെപ്റ്റംബര്‍ 27നായിരുന്നു സംഭവം. എഞ്ചിനില്‍ കുടുങ്ങിയ കുട്ടിയാനയെയും വലിച്ച് ഒന്നര കിലോമീറ്ററോളം ട്രെയിൻ ഓടിയിരുന്നു. സംഭവത്തിന് പിന്നാലെ ലോക്കോ പൈലറ്റിനെയും സഹ ലോക്കോ പൈലറ്റിനെയും റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തിരുന്നു.1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം, ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ട മൃഗമാണ് ആന. റിസര്‍വ് ഫോറസ്റ്റിലൂടെ 30 കിലോമീറ്റര്‍ വേഗതയ്ക്കുള്ളിലേ തീവണ്ടി ഓടിക്കാന്‍ പാടുള്ളൂ. എന്നാല്‍ റെയില്‍വേ നടത്തിയ അന്വേഷണത്തില്‍ വേഗത 60 കിലോമീറ്റര്‍ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്-രജീബ് ദാസിനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
advertisement

കാട്ടാനയെയും കുട്ടിയാനയും കൊല്ലപ്പെട്ടത് സെപ്റ്റംബർ 27നാണ്. സംഭവവുമായി ബന്ധപ്പെട്ട് 1972ലെ വന്യജീവി നിയമപ്രകാരമാണ് നടപടിയെടുത്തത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം ബാമുനിമൈദാൻ ലോക്കോ ഷെഡ്ഡിലെത്തി ഡീസൽ എഞ്ചിൻ (നമ്പർ- 12440) പിടിച്ചെടുക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ തന്നെ ലോക്കോ പൈലറ്റിനെയും സഹ ലോക്കോ പൈലറ്റിനെയും റെയിൽവേ സസ്പെൻഡ് ചെയ്തിരുന്നു. - അസം ചീഫ് വൈൽഡ് ലൈഫ് വാർഡൻ മഹേന്ദ്രകുമാർ യാദവ പറഞ്ഞു.
advertisement

കുറ്റകൃത്യം നടന്നതിനു ശേഷം തോക്ക് അല്ലെങ്കില്‍ കഠാര പോലീസ് പിടിച്ചെടുക്കാറുണ്ട്. അതുപോലെ, എഞ്ചിൻ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതിനാലാണ് തങ്ങള്‍ അത് പിടിച്ചെടുത്തതെന്നും രജീബ് ദാസ് കൂട്ടിച്ചേര്‍ത്തു. അതേസമയം എഞ്ചിൻ ജപ്തി ചെയ്യപ്പെട്ടതിനു തൊട്ടുപിന്നാലെ അത് വിട്ടുകിട്ടിയതായി നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ശുഭാനന്‍ ചന്ദ പറഞ്ഞു. ട്രെയിൻ അമിത വേഗത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
advertisement

ഇതൊരു നടപടിക്രമം മാത്രമാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി എഞ്ചിൻ ജപ്തി ചെയ്ത് ഉടൻ വിട്ടുതന്നു. അന്വേഷണത്തിന്റെ ഭാഗമായുള്ള നടപടിക്രമങ്ങളാണ് ഇവയെല്ലാം. എഞ്ചിൻ ഇപ്പോൾ റെയിൽവേ ഉപയോഗിക്കുകയാണെന്നും ശുഭാനൻ ചന്ദ പറഞ്ഞു. റെയിൽവേക്കെതിരെ ശക്തമായ നടപടിയെടുക്കാൻ മടിക്കില്ലെന്നും റെയിൽവേ ട്രാക്കുകളിൽ ആനകള്‍ കൊല്ലപ്പെടുന്ന സംഭവങ്ങൾ അവസാനിപ്പിക്കണമെന്നും അസം വനംപരിസ്ഥിതി മന്ത്രി പരിമാൾ ശുക്ലബയിദ്യ പറഞ്ഞു.

advertisement
അസമിൽ ആനയെ കൊല്ലുന്ന സംഭവങ്ങൾ വർധിച്ചുവരുന്നു. കഴിഞ്ഞ വർഷം 80 ആനകളാണ് ജനങ്ങളുമായുള്ള സംഘർഷത്തിൽ കൊല്ലപ്പെട്ടത്. നൂറോളം ജനങ്ങൾക്കും ജീവഹാനി സംഭവിച്ചു. അസമിൽ ട്രെയിനിടിച്ച് ആനകൾ കൊല്ലപ്പെടുന്ന സംഭവങ്ങളും സർവസാധാരണയാണ്. കാട്ടാനകൾ സഞ്ചരിക്കുന്ന മേഖലകളിൽ ട്രെയിനുകളുടെ വേഗത കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വർഷങ്ങൾക്ക് മുൻപ് അന്നത്തെ വനംവകുപ്പ് മന്ത്രി പ്രമീള റാമി ബ്രഹ്മ റെയിൽവേയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യത്തിന്മേൽ നടപടിയുണ്ടായില്ല.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 22, 2020 8:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ആനയെ കൊല്ലി' ട്രെയിൻ എഞ്ചിൻ കസ്റ്റഡിയിൽ; അസം വനംവകുപ്പിന്റെ 'പിടിച്ചെടുക്കൽ' അപൂർവ സംഭവം