അസം തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ സൗജന്യ പ്രഖ്യാപനങ്ങൾ; 6000 കോടിയുടെ പദ്ധതികൾ
- Published by:Rajesh V
- news18-malayalam
Last Updated:
90 ലക്ഷത്തോളം ഗുണഭോക്താക്കളാണ് ഈ പദ്ധതികൾക്കുള്ളത്. ‘അരുണോദോയ്,‘ചാ ബാഗീസ ധൻ പുരസ്‌കാർ മേള ’,‘ സ്വയേം തുടങ്ങിയ പ്രമുഖ പദ്ധതികളും പട്ടികയിൽ ഉൾപ്പെടുന്നു.
വോട്ടെടുപ്പ് നടക്കാനിരിക്കുന്ന അസമിൽ ഭരണകക്ഷിയായ ബിജെപി കഴിഞ്ഞ രണ്ട് മാസങ്ങളായി വിവിധ വിഭാഗങ്ങളെ ലക്ഷ്യം വച്ച് പ്രത്യക്ഷവും പരോക്ഷവുമായ രീതിയിൽ വിവിധ ആനുകൂല്യ പദ്ധതികൾ നടപ്പാക്കി തുടങ്ങി. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ, സർബാനന്ദ സോനോവളിന്റെ നേതൃത്വത്തിലുള്ള സർക്കാർ എല്ലാ പദ്ധതികളും സമയബന്ധിതമായി നടപ്പാക്കാനുള്ള തിരക്കിലാണ്.
6000 കോടിയിലധികം രൂപയുടെ പദ്ധതികൾ സംസ്ഥാന സർക്കാർ ആവിഷ്കരിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 90 ലക്ഷത്തോളം ഗുണഭോക്താക്കളാണ് ഈ പദ്ധതികൾക്കുള്ളത്. ‘അരുണോദോയ്,‘ചാ ബാഗീസ ധൻ പുരസ്‌കാർ മേള ’,‘ സ്വയേം തുടങ്ങിയ പ്രമുഖ പദ്ധതികളും പട്ടികയിൽ ഉൾപ്പെടുന്നു.
ജനുവരി മുതൽ രണ്ട് മാസത്തേക്ക് 30 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുമെന്നും അസം സർക്കാർ അറിയിച്ചു. കുറഞ്ഞ വരുമാനക്കാരായ 17 ലക്ഷം കുടുംബങ്ങൾക്ക് പ്രതിമാസ ധനസഹായം നൽകുന്നതിനുള്ള ഏറ്റവും വലിയ ആനുകൂല്യ കൈമാറ്റ പദ്ധതിയായ ‘അരുണോദോയ്’ പദ്ധതിയും അസമിൽ ആരംഭിച്ചു. പദ്ധതി പ്രകാരം, ഓരോ ഗുണഭോക്താവിനും അവശ്യ ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നതിന് ഓരോ മാസവും 830 രൂപ വീതം ബാങ്ക് അക്കൗണ്ടിൽ ലഭിക്കും. കഴിഞ്ഞ മൂന്ന് മാസമായി ഈ പദ്ധതി നടപ്പിലാക്കിയിട്ട്. ഈ സ്കീമിന് കീഴിലുള്ള പ്രധാന ഗുണഭോക്താവ് ഓരോ വീട്ടിലെയും മുതിർന്ന സ്ത്രീയായിരിക്കും.
advertisement
ജനുവരി 20ന് ‘സ്വാമി വിവേകാനന്ദ അസം യുവജന ശാക്തീകരണം’ അഥവാ ‘സ്വയേം’ എന്ന പേരിൽ മറ്റൊരു പദ്ധതിയും സർക്കാർ ആരംഭിച്ചിട്ടുണ്ട്. രണ്ട് ലക്ഷം വിദഗ്ധരായ യുവാക്കൾക്ക് അവരുടെ ബിസിനസ്സ് ആരംഭിക്കുന്നതിന് 50,000 രൂപ വീതം നൽകുന്ന പദ്ധതിയാണിത്. ഈ പദ്ധതിക്കായി ആകെ ബജറ്റ് വിഹിതം 1000 കോടി രൂപയാണ്. ആദ്യ ഘട്ടത്തിൽ ഓരോ നിയോജകമണ്ഡലത്തിലെയും ആയിരം യുവാക്കളെ പദ്ധതിയിൽ ഉൾക്കൊള്ളിക്കുമെന്ന് സംസ്ഥാന ധനമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ട്വീറ്റ് ചെയ്തു.
advertisement
ഈ വർഷം ഫെബ്രുവരി ആറിന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ സംസ്ഥാനം സന്ദർശിക്കുന്നതിനിടെ തേയില തൊഴിലാളികൾക്കായി നീക്കിവച്ച ആനുകൂല്യ പദ്ധതിയുടെ മൂന്നാം ഘട്ട വിതരണവും അസമിൽ ആരംഭിച്ചു. ‘ചാ ബാഗീസ ധൻ പുരസ്‌കർ മേള’യുടെ മൂന്നാം ഘട്ടത്തിനായി 224 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മൊത്തം 7,46,667 തേയിലത്തൊഴിലാളികൾക്ക് മൂവായിരം രൂപ വീതം ധനസഹായം ലഭിക്കുന്ന പദ്ധതിയാണിത്.
Also Read- സ്വന്തം വീടിരുന്ന ഇടത്ത് ആറ് നില കെട്ടിടം; ഉടമസ്ഥൻ അറിയാതെ ഭൂമി കൈയ്യടക്കി വീടുവെച്ചയാൾ അറസ്റ്റിൽ
advertisement
ഈ പദ്ധതി ആദ്യമായി ആരംഭിച്ചത് 2017-18 സാമ്പത്തിക വർഷത്തിലാണ്. ആദ്യ ഘട്ടത്തിൽ 2500 രൂപ 6,33,411 ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്തു. രണ്ടാം ഘട്ടത്തിൽ, 2018-19ൽ 7,15,979 തേയില തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 2500 രൂപ വീതവും ക്രെഡിറ്റ് ചെയ്തു. ആദ്യ ഘട്ടത്തിൽ പദ്ധതിയുടെ ചെലവ് 158 കോടി രൂപയും രണ്ടാം ഘട്ടത്തിൽ 179 കോടി രൂപയ്ക്ക് മുകളിലുമായിരുന്നു.\
Also Read- Nadirsha daughter | Dileep Kavya Meenakshi | ആയിഷയുടെ വിവാഹ ചടങ്ങിൽ സാരി ചുറ്റി മീനാക്ഷി
ഇതിനുപുറമെ, തേയിലത്തൊഴിലാളി സമൂഹത്തിൽ നിന്നുള്ള 20,000 യുവാക്കൾക്ക് 25,000 രൂപ വീതം ധനസഹായവും നൽകും. ഇതിനുള്ള ബജറ്റ് 50 കോടി രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ഹയർ സെക്കൻഡറി ഫൈനൽ പരീക്ഷകളിൽ മികച്ച വിജയം നേടുന്ന പെൺകുട്ടികൾക്ക് സർക്കാരിൽ നിന്ന് സൗജന്യ സ്കൂട്ടി ലഭിക്കും. കഴിഞ്ഞ മൂന്നു വർഷം പഠനത്തിൽ മികവ് പുലർത്തുന്ന പെൺകുട്ടികളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഉറപ്പ് നൽകി. സ്കൂട്ടി വിതരണ പദ്ധതിയുടെ മൊത്തം ഗുണഭോക്താക്കളുടെ എണ്ണം 37,000 ആണ്. 285 കോടി രൂപയാണ് ഈ പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്നത്.
advertisement
‘ആനന്ദ റാം ബറുവ അവാർഡ്’ ആണ് നിലവിലുള്ള മറ്റൊരു വിദ്യാഭ്യാസ പദ്ധതി. 16,944 വിദ്യാർത്ഥികൾക്കായി സർക്കാർ 33 കോടി രൂപയാണ് ഈ പദ്ധതിയ്ക്കായി നീക്കിവച്ചിരിക്കുന്നത്. വിവിധ സ്വാശ്രയ ഗ്രൂപ്പുകൾക്ക് 10,000 മുതൽ 25,000 രൂപ വരെ ധനസഹായം നൽകുന്നതിനായി നിലവിലുള്ള മറ്റൊരു വനിതാ കേന്ദ്രീകൃത പദ്ധതിയാണ് ‘കനകലത വനിതാ ശാക്തീകരണ’ പദ്ധതി. 68,000 സ്വാശ്രയ സംഘങ്ങൾക്ക് 25,000 രൂപയും 88,240 സ്വയംസഹായ സംഘങ്ങൾക്ക് 50,000 രൂപ വീതവും നൽകാനായി സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണിത്. 611.20 കോടി രൂപയാണ് ഇതിനായുള്ള ബജറ്റ് വിഹിതം.
advertisement
ഗ്രാമീണ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സോനോവൾ സർക്കാർ 4,238 സ്ത്രീകൾക്ക് ‘ജിവിക സഖി എക്സ്പ്രസ്’ പദ്ധതി പ്രകാരം സ്കൂട്ടികൾ വിതരണം ചെയ്യും. 35 കോടി രൂപയാണ് പദ്ധതിക്കായി നിശ്ചയിച്ചിട്ടുള്ളത്. അസം സർക്കാർ അവതരിപ്പിച്ചിരിക്കുന്ന മറ്റൊരു വനിതാ കേന്ദ്രീകൃത പദ്ധതിയാണ് ‘ഐഡ്യൂ ഹാൻഡിക് മഹിള സൻമാൻ’. 35 വയസും അതിൽ കൂടുതലുമുള്ള അവിവാഹിതരോ വിവാഹമോചിതരോ ആയ സ്ത്രീകൾക്ക് പ്രതിമാസം 300 രൂപ പെൻഷൻ നൽകുന്ന പദ്ധതിയാണിത്. 20 കോടി രൂപയാണ് ഇതിനായുള്ള ബജറ്റ് വിഹിതം.
advertisement
ഗ്രാമീണ മേഖലയിലെ ഭിന്നശേഷിക്കാരായ ആളുകൾക്കായാണ് ‘ദിവ്യംഗാജൻ ആത്മനിർഭർ പദ്ധതി’ ആഷ്കരിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാർക്കിടയിൽ സ്വയം തൊഴിൽ വർദ്ധിപ്പിക്കുന്നതിന്, ഓരോ ഗുണഭോക്താവിനും സർക്കാർ രണ്ട് ലക്ഷം രൂപ വരെ സഹായം നൽകും. ഇതിനായി 500 കോടി രൂപയാണ് ബജറ്റ് വിഹിതം. കഴിഞ്ഞ വർഷം നടപ്പിലാക്കിയ ‘പ്രജ്ഞാൻ ഭാരതി’ പദ്ധതി ഹയർ സെക്കൻഡറി തലത്തിൽ സൗജന്യ പാഠപുസ്തകങ്ങളും ബിരുദതല വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ വാങ്ങുന്നതിന് 1,000 രൂപ വീതവും നൽകുന്ന പദ്ധതിയാണ്. കഴിഞ്ഞ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ, മൊത്തം 67,531 വിദ്യാർത്ഥികളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വിദ്യാർത്ഥികൾക്ക് അവരുടെ ഹോസ്റ്റൽ ഫീസായി പ്രതിമാസം 700 രൂപയും സർക്കാർ നൽകും. ഈ പദ്ധതിയിൽ 5 ലക്ഷം വിദ്യാർത്ഥി ഗുണഭോക്താക്കളുണ്ട്. രണ്ട് പദ്ധതികൾക്കുമായി സർക്കാർ 130 കോടി രൂപ ചെലവഴിക്കും.
മറ്റൊരു പദ്ധതിയായ ‘ഇന്ദിര മിരി സർബജാനിൻ ബിദ്‌വ പെൻഷൻ’ കഴിഞ്ഞ ഏപ്രിൽ മുതൽ പ്രാബല്യത്തിൽ ഉണ്ട്. ഇത് 1,43,318 സ്ത്രീകൾക്ക് പ്രതിമാസ പെൻഷൻ നൽകുന്നു. പുതിയ പദ്ധതികൾക്കൊപ്പം കഴിഞ്ഞ ഏപ്രിൽ മുതൽ 58 ലക്ഷത്തോളം പേർക്ക് സർക്കാർ സൗജന്യമായി അരി നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് വരെ സംസ്ഥാന സബ്സിഡിക്കായി മൊത്തം ചെലവ് 36 കോടി രൂപയായി കണക്കാക്കുന്നു.
സോനോവൾ സർക്കാരിന്റെ അവസാനത്തെ ബജറ്റ് എന്ന നിലയിൽ, 2020-21 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ പുതിയ നിരവധി പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷമടക്കം പലരും സർക്കാരിന്റെ ‘സൗജന്യ പദ്ധതികൾ’ക്കെതിരെ ശബ്ദമുയർത്തുന്നുണ്ടെങ്കിലും, വോട്ടർമാരെ സ്വാധീനിക്കാൻ കൃത്യമായ കർമപദ്ധതികളുമായി മുന്നോട്ട് പോകാനാണ് ഭരണകക്ഷിയുടെ തീരുമാനം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 12, 2021 3:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
അസം തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ സൗജന്യ പ്രഖ്യാപനങ്ങൾ; 6000 കോടിയുടെ പദ്ധതികൾ