മേഹുൽ ചോക്സിയെ ഇന്ത്യക്ക് ഉടൻ കൈമാറില്ല; നടപടി സ്റ്റേ ചെയ്ത് ഡൊമിനിക്കൻ സുപ്രീം കോടതി
- Published by:Naseeba TC
- news18-malayalam
Last Updated:
പൊതുമേഖലാ സ്ഥാപനമായ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 13600 കോടി രൂപ വായ്പയെടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്തുകയായിരുന്നു മെഹുൽ ചോക്സി.
സാമ്പത്തിക തട്ടിപ്പു കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഗുജറാത്തി വജ്ര വ്യാപാരി മെഹുൽ ചോക്സിയെ ഇന്ത്യയിൽ എത്തിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. ചോക്സിയെ ഇന്ത്യക്ക് കൈമാറാനുള്ള നടപടികൾ ഡൊമിനിക്ക ഉൾപ്പെട്ട ദ്വീപ് രാഷ്ട്രങ്ങളുടെ സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസിൽ സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേൾക്കും. ചോക്സിയുടെ അഭിഭാഷകർ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയിലാണ് കോടതി നടപടി.
കരീബിയൻ രാഷ്ട്രമായ ആന്റിഗ്വയിലായിരുന്ന ചോക്സി കഴിഞ്ഞദിവസം ഇവിടെ നിന്നും മുങ്ങി അയൽരാജ്യമായ ഡൊമിനിക്കിലേക്ക് എത്തുകയായിരുന്നു. എന്നാൽ, ചോക്സിയെ ഡൊമിനിക്കയിലേക്ക് തട്ടിക്കോണ്ടു പോവുകയായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകർ വാദിക്കുന്നത്.
അതേസമയം, അറസ്റ്റിനു പിന്നാലെ ചോക്സിയെ നേരിട്ട് ഇന്ത്യയ്ക്ക് കൈമാറണമെന്ന് ഡൊമിനിക്കയോട് ആവശ്യപ്പെട്ടതായി ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റൻ ബ്രൗൺ അറിയിച്ചിരുന്നു. എന്നാൽ ചോക്സി ഇപ്പോൾ ഇന്ത്യൻ പൗരനല്ലെന്നും നിയമപരമായി ഇന്ത്യയ്ക്ക് കൈമാറാനാവില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകനായ വിജയ് അഗർവാൾ പറഞ്ഞു. നിയമവിരുദ്ധമായാണ് ചോക്സി ഡൊമിനിക്കയിലേക്ക് എത്തിയതെന്നും ഇയാളുടെ പൗരത്വം സ്ഥിരീകരിക്കുന്നതിന് ആന്റിഗ്വൻ അധികൃതരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഡൊമിനിക്ക സർക്കാർ അറിയിച്ചു.
advertisement
ഇക്കാര്യത്തിൽ ഡൊമിനിക്കൻ, ഇന്ത്യൻ അധികൃതരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റൻ ബ്രൗൺ വാർത്ത ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ചോക്സിയെ തിരിച്ചയക്കരുതെന്നും ഇന്ത്യയിലേക്ക് തന്നെ നാടു കടത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഡൊമിനിക്കയോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ സുപ്രീംകോടതി ഇടപെടലിന്റെ പശ്ചാത്തലത്തിൽ ഇക്കാര്യത്തിൽ അനിശ്ചിതത്വം നീളുകയാണ്.
You may also like:'വൈരമുത്തുവിന് ഒഎൻവി പുരസ്കാരം നൽകാനുളള തീരുമാനം പുനഃപരിശോധിക്കും;' അടൂർ ഗോപാലകൃഷ്ണൻ
അതേസമയം, കഴിഞ്ഞ മെയ് 23ന് രാത്രി റസ്റ്റോറന്റിലേക്ക് പോകുന്നതിനിടെ ചോക്സിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് ഡൊമിനിക്കയിലെ അദ്ദേഹത്തിന്റെ അഭിഭാഷകനായ വെയ്ൻ മാർഷ് പറഞ്ഞു. ഒരു ഇന്ത്യക്കാരനും ആന്റിഗ്വക്കാരനായ പോലീസ് ഓഫീസറുമാണ് തട്ടിക്കൊണ്ട് പോയത്. തുടർന്ന് ഡൊമിനിക്കയുടെ പതാകയുള്ള ഒരു യാട്ടിൽ മുഖം മറച്ച് കൊണ്ടുവന്ന ശേഷം മെയ് 26നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോക്സിക്ക് കസ്റ്റഡിയിൽ മർദ്ദനമേറ്റതായും കാണുമ്പോൾ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നു എന്നും കണ്ണുകൾ നീര് വന്ന് വീർത്തിരുന്നതായും അഭിഭാഷകൻ പറഞ്ഞു.
advertisement
You may also like:സ്റ്റീഫൻ ഹോക്കിംഗിന്റെ സ്വകാര്യവസ്തുക്കൾ ലണ്ടൻ മ്യൂസിയം ഏറ്റെടുത്തു; അടുത്തവർഷം മുതൽ പ്രദർശിപ്പിക്കും
ആന്റിഗ്വയിൽ നിന്ന് കഴിഞ്ഞദിവസം ചോക്സിയെ കാണാതായതോടെ ഇയാൾ ക്യൂബയിലേക്ക് രക്ഷപ്പെട്ടുവെന്നാണ് വാർത്തകൾ വന്നത്. തുടർന്ന് ആന്റിഗ്വ ചോക്സിക്കെതിരെ യെല്ലോ നോട്ടീസ് നൽകാൻ ഇന്റർപോളിനോട് ആവശ്യപ്പെട്ടിരുന്നു.
പൊതുമേഖലാ സ്ഥാപനമായ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 13600 കോടി രൂപ വായ്പയെടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്തുകയായിരുന്നു മെഹുൽ ചോക്സി. സംഭവം പുറത്തു വരുന്നതിന് തൊട്ടുമുമ്പായി 2018 ജനുവരി ഏഴിനാണ് ചോക്സി രാജ്യം വിട്ടത്. തുടർന്ന് ജനുവരി 15ന് കരീബിയൻ രാഷ്ട്രമായ ആന്റിഗ്വയിൽ പൗരത്വം നേടുകയായിരുന്നു.
advertisement
ചോക്സിയെ ഇന്ത്യൻ എത്തിക്കാനുള്ള നടപടികൾക്കായി കേന്ദ്ര സർക്കാരും ശ്രമിക്കുന്നുണ്ട്. കോടതി വിധിയനുസരിച്ചായിരിക്കും തുടർ നടപടികളെന്നും ഇക്കാര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 28, 2021 1:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മേഹുൽ ചോക്സിയെ ഇന്ത്യക്ക് ഉടൻ കൈമാറില്ല; നടപടി സ്റ്റേ ചെയ്ത് ഡൊമിനിക്കൻ സുപ്രീം കോടതി