• HOME
  • »
  • NEWS
  • »
  • india
  • »
  • Exclusive | ജി 20 ഉച്ചകോടിക്ക് ഇന്ന് കശ്മീരിൽ തുടക്കം; ഇന്ത്യയുടെ പ്രതിച്ഛായക്ക് മങ്ങലേൽപിക്കാൻ പാകിസ്ഥാൻ ശ്രമം

Exclusive | ജി 20 ഉച്ചകോടിക്ക് ഇന്ന് കശ്മീരിൽ തുടക്കം; ഇന്ത്യയുടെ പ്രതിച്ഛായക്ക് മങ്ങലേൽപിക്കാൻ പാകിസ്ഥാൻ ശ്രമം

ഉച്ചകോടിയോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് കശ്മീരിലുടനീളം ഒരുക്കിയിരിക്കുന്നത്

  • Share this:

    മനോജ് ഗുപ്ത

    ജി 20 ഉച്ചകോടിയുടെ ഭാഗമായുള്ള മെയ് 22 മുതൽ 24 വരെ നടക്കുന്ന ടൂറിസം വര്‍ക്കിങ് കമ്മിറ്റിക്ക് ജമ്മു കശ്മീർ ആതിഥേയത്വം വഹിക്കുകയാണ്. സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ മറൈൻ കമാൻഡോകൾ ഉൾപ്പെടെയുള്ള ഉദ്യോ​ഗസ്ഥരെ ഇതിനകം കശ്മീരിൽ വിന്യസിച്ചുകഴിഞ്ഞു. എന്നാൽ ഇതിനിടെ പാക്കിസ്ഥാൻ ജി 20 മീറ്റിങ്ങ് തടസപ്പെടുത്താനും ഇന്ത്യയുടെ പ്രതിച്ഛായക്ക് മങ്ങലേൽപിക്കാനും ശ്രമിക്കുന്നു എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഇതിനായി പലരെയും സമീപിച്ചിട്ടുണ്ടെന്നാണ് സിഎൻഎൻ ന്യൂസ് 18 നു ലഭിച്ച കത്തിൽ നിന്നും വ്യക്തമാകുന്നത്.

    ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അറുപതോളം സർക്കാർ പ്രതിനിധികളും ഇരുപതോളം മാധ്യമ പ്രവർത്തകരും ജി 20 യുടെ ഭാ​ഗമായി കശ്മീരിലെത്തുന്നുണ്ട്. ഉച്ചകോടിയോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് കശ്മീരിലുടനീളം ഒരുക്കിയിരിക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കുകയും സംസ്ഥാനത്തെ ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് ശേഷം കശ്മീരിൽ നടക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര യോഗമാണിത്. യോ​ഗത്തോട് അനുബന്ധിച്ച് പരമാവധി സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ട്, ജമ്മു-കശ്മീർ പോലീസും സൈന്യവും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

    Also read- ഇത് ചരിത്രം; 100 മണിക്കൂര്‍ കൊണ്ട് 100 കിലോമീറ്റർ എക്സ്പ്രസ് വേ നിര്‍മ്മിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി

    സിഎൻഎൻ ന്യൂസ് 18 നു ലഭിച്ച കത്തിൽ പറയുന്നതനുസരിച്ച്, ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാൻ പാകിസ്ഥാൻ പ്രചരിപ്പിക്കുന്ന കാര്യങ്ങൾ താഴെ പറയുന്നവയാണ്.

    1. ഇന്ത്യയെ ഒരു ഹിന്ദു ഫാസിസ്റ്റ് രാഷ്ട്രമായി അവതരിപ്പിക്കുക. ഇവിടെ ഹിന്ദു ഭീകരരും തീവ്രവാദികളും മാത്രമാണ് സുരക്ഷിതർ എന്ന് ജനങ്ങളെ അറിയിക്കുക
    2. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, താഴ്ന്ന ജാതിക്കാർ, വിനോദസഞ്ചാരികൾ, പത്രപ്രവർത്തകർ, ബിജെപിയുടെ ഹിന്ദുത്വ നയങ്ങളെ വിമർശിക്കുന്ന മാധ്യമ സ്ഥാപനങ്ങൾ തുടങ്ങിയവരൊന്നും സുരക്ഷിതരല്ല എന്ന കാര്യം പ്രചരിപ്പിക്കുക
    3. ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് മുസ്‌ലിംകൾക്കെതിരെ ഭരണകൂടത്തിന്റെ അറിവോടെ അക്രമങ്ങൾ നടക്കുന്നു എന്ന് പ്രചരിപ്പിക്കുക. വീടുകൾ, പള്ളികൾ, മദ്രസകൾ എന്നിവ തകർക്കൽ, ഗുജറാത്ത് കലാപത്തിലെ കുറ്റവാളികളെ മോചിപ്പിക്കൽ എന്നിവയെല്ലാം ഇതിന്റെ ഭാ​ഗമാണെന്ന് ആളുകളെ അറിയിക്കുക.
    4. ഇന്ത്യയിൽ നിരവധി മുസ്ലീങ്ങൾ കൊല ചെയ്യപ്പെടുന്നു. ഇന്ത്യ മുസ്ലീങ്ങളുടെ ഒരു കശാപ്പ് രാഷ്ട്രമായി മാറിയിരിക്കുന്നു. രാജ്യത്തെ മുസ്ലീങ്ങൾ വംശഹത്യയുടെ വക്കിലാണ് (മുൻ എംപി അതീഖിന്റെയും അതീഖിന്റെ സഹോദരന്റെയും മകന്റെയും സമീപകാല കൊലപാതകങ്ങൾ, മുസ്‌ലിംകളെ തല്ലിക്കൊന്ന സംഭവങ്ങൾ മുതലായവ ഇതിന് തെളിവുകളാണ്).
    5. ഗോ സംരക്ഷക സംഘങ്ങൾ മുസ്ലീങ്ങൾക്കെതിരെ അക്രമങ്ങൾ നടത്തുന്നു.
    6. മനുഷ്യാവകാശങ്ങൾ ലംഘിച്ചുകൊണ്ട്, ഭരണകൂടത്തിന്റെ അറിവോടെ നടക്കുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ ലോകം കണ്ണടയ്ക്കുന്നത് എന്തുകൊണ്ട്?
    7. ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി), പൗരത്വ (ഭേദഗതി) നിയമം (സിഎഎ), ആന്റി കോൺവർസേഷൻ നിയമങ്ങൾ, ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) തുടങ്ങിയ നിയമങ്ങൾ ഇന്ത്യ പാസാക്കി.
    8. ബിജെപി ഭരണത്തെ വിമർശിക്കുന്ന മാധ്യമപ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കും (ബിബിസി ഡോക്യുമെന്ററി നിരോധിച്ച സംഭവം) ഇന്ത്യ നിരോധനം ഏർപ്പെടുത്തുകയോ ഇവരെ അറസ്റ്റ് ചെയ്യുകയോ ചെയ്യുന്നു.
    9. മുസ്ലീങ്ങൾക്കെതിരായ അക്രമങ്ങളെയും ഹലാൽ മാംസം, ഹിജാബ് മുതലായവ നിരോധിക്കുന്നതിനെയും സർക്കാർ സംവിധാനങ്ങളും ഇന്ത്യയിലെ ജുഡീഷ്യറിയും ശക്തമായി പിന്തുണക്കുന്നു.
    10. മുസ്ലീങ്ങളെ കൊലപ്പെടുത്തുകയും അവരുടെ സ്വത്തുക്കളും വസ്തുവകകളും പോലീസ് ഇല്ലാതാക്കുകയും ചെയ്യുന്നു.
    11. കശ്മീരിനെ ഒരു ജയിലായി ചിത്രീകരിക്കുന്നു. കശ്മീരിൽ വ്യാജ ഏറ്റുമുട്ടലുകൾ സൃഷ്ടിക്കുന്നു.
    12. എന്തുകൊണ്ടാണ് ലോകം മനുഷ്യരാശിയുടെ താത്പര്യങ്ങൾക്കു മുൻ​ഗണന നൽകാതെ സാമ്പത്തിക താത്പര്യങ്ങൾക്ക് മുൻ​ഗണന നൽകുന്നത്?
    13. ഇന്ത്യയിലെ സിഖുകാരും പീഡിപ്പിക്കപ്പെടുകയാണ്. ഇതിലൂടെ ഇന്ത്യയുടെ ഇരട്ടത്താപ്പാണ് വ്യക്തമാകുന്നത്.
    14. പാശ്ചാത്യ രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയ റഷ്യയുമായി വ്യാപാരം നടത്തുമ്പോൾ തന്നെ അമേരിക്കയെയും മറ്റ് പടിഞ്ഞാറൻ രാജ്യങ്ങളെയിം പ്രീതിപ്പെടുത്താനുള്ള ശ്രമങ്ങളും ഇന്ത്യ നടത്തുന്നു.
    15. ഇന്ത്യയിലെ സാമൂഹിക മാതൃകയെ പാശ്ചാത്യ മൂല്യങ്ങളുമായി താരതമ്യം ചെയ്യുന്നു.
    16. ജിസിസിയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമ്പോൾ തന്നെ ഈ രാജ്യങ്ങൾക്കെതിരെ, അവരുടെ ദേശീയ താത്പര്യങ്ങൾക്ക് വിരുദ്ധമായി ചാരവൃത്തി നടത്തുന്നു.
    17. ബി.ജെ.പി സ്‌പോൺസർ ചെയ്‌ത പുരോഹിതർമാർ വഴി മക്കയെ ആക്രമിക്കുമെന്നും മസ്ജിദുകൾ തകർക്കുമെന്നും ഭീഷണിപ്പെടുത്തി യുഎഇയിൽ ക്ഷേത്രങ്ങൾ നിർമിക്കുന്നു.

    കശ്മീരിൽ സുരക്ഷാ നടപടികൾ ശക്തം

    ജമ്മു കശ്മീരിൽ നിന്ന് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി വിന്യസിച്ചിരുന്ന സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിന്റെ (സിആർപിഎഫ്) നിരവധി സുരക്ഷാ ഉദ്യോ​ഗസ്ഥരെ കശ്മീരിലെ സുരക്ഷ കൂടുതൽ ശക്തമാക്കാനായി തിരിച്ചു വിളിച്ചിട്ടുണ്ട്. സ്ഫോടകവസ്തുക്കളുടെ സാന്നിധ്യം ഉണ്ടോ എന്നറിയാനുള്ള പരിശോധനകളും നടന്നു വരികയാണ്. വ്യോമാക്രമണം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ (എൻഎസ്ജി) കൗണ്ടർ ഡ്രോൺ യൂണിറ്റിലെ ടീമുകളെ സജ്ജമാക്കി നിർത്തിയിട്ടുണ്ട് എന്നും അധികൃതർ അറിയിച്ചു.

    ഏതു തരത്തിലുള്ള തീവ്രവാദ മുന്നേറ്റങ്ങളെയും നേരിടാൻ തയ്യാറായി ‘ബ്ലാക്ക് ക്യാറ്റ്’ കമാൻഡോകളുടെ ടീമും സജ്ജമായിട്ടുണ്ട്. ജമ്മു കശ്മീർ പോലീസിന്റെയും സിആർപിഎഫിന്റെയും ഉദ്യോഗസ്ഥർക്കൊപ്പം മാർക്കോസ് (MARCOS – Marine Commandos) ടീം അം​ഗങ്ങളും ദാൽ തടാകത്തിൽ പട്രോളിംഗ് നടത്തുമെന്നും ജി 20 കൺവെൻഷൻ സെന്റർ ഇതിനടുത്താണ് സ്ഥിതി ചെയ്യുന്നത് എന്നും സുരക്ഷാ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥൻ ന്യൂസ് 18 നോട് പറഞ്ഞു.

    Also read- പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയെ പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍

    ഭീകരർ ജലമാർ​ഗം വഴി കശ്മീരിലെ ഉൾപ്രദേശങ്ങളിലേക്ക് കടക്കാൻ സാധ്യത ഉള്ളതിനാലും നിയന്ത്രണ രേഖയിൽ നിന്നുള്ള നുഴഞ്ഞുകയറ്റം തടയാനും മറൈൻ കമാൻഡോകൾ കശ്മീരിലെ വുളൂർ തടാകത്തിൽ 1990കളുടെ പകുതി മുതൽ സുരക്ഷാ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. ജി 20 ഉച്ചകോടി കഴിഞ്ഞ് പ്രതിനിധികൾ അതാതു രാജ്യങ്ങളിലേക്ക് മടങ്ങുന്നതിനു മുൻപ് പാരി മഹൽ, ചെസ്മഷായി, മുഗൾ ഉദ്യാനങ്ങൾ എന്നിവ സന്ദർശിക്കുമെന്നും സുരക്ഷാ ഉദ്യോ​ഗസ്ഥർ പറഞ്ഞു.

    ടൂറിസം സാധ്യതകളെക്കുറിച്ചു ചർച്ച ചെയ്യുന്ന ജി 20 യുടെ ആദ്യ വർക്കിംഗ് ഗ്രൂപ്പ് യോഗം ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഗുജറാത്തിലെ റാൺ ഓഫ് കച്ചിലും രണ്ടാമത്തെ യോ​ഗം ഏപ്രിൽ മാസം പശ്ചിമ ബംഗാളിലെ സിലിഗുരിയിലും നടന്നിരുന്നു. മാർച്ച് 30 മുതൽ ഏപ്രിൽ രണ്ടുവരെ ജി-20 ഉച്ചകോടി ഉദ്യോഗസ്ഥ സമ്മേളനം കുമരകത്ത് വച്ചും നടന്നിരുന്നു.ജി 20 അംഗങ്ങൾ, ക്ഷണിക്കപ്പെട്ട 9 രാഷ്ട്രങ്ങൾ, വിവിധ അന്താരാഷ്ട്ര- പ്രാദേശിക സംഘടനകൾ എന്നിവയിൽ നിന്നുള്ള 120-ലധികം പ്രതിനിധികളാണ് പരിപാടിയിൽ പങ്കെടുത്തത്.

    Published by:Vishnupriya S
    First published: