ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിക്കെതിരെ മൽസരിക്കുകയല്ല, മറിച്ച് അഴിമതിക്കെതിരെ പോരാടുക എന്നതാണ് വരാനിരിക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങൾ ലക്ഷ്യം വെയ്ക്കുന്നതെന്ന് ആം ആദ്മി പാർട്ടി. കർണാടകയിൽ അധികാരത്തിലെത്തിയാൽ ഡൽഹിയിലും പഞ്ചാബിലും നടപ്പിലാക്കിയ രീതിയിൽ വിജയകരമായി ഭരണം നടത്തും എന്നും എഎപിയുടെ സംസ്ഥാന പ്രസിഡന്റ് പൃഥ്വി റെഡ്ഡി ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
”കർണ്ണാടകയിലെ മൂന്ന് പ്രമുഖ പാർട്ടികൾക്കും പേരിൽ മാത്രമാണ് വ്യത്യാസം. അഴിമതി, ക്രിമിനലിസം, വർഗീയത എന്നീ പൊതുസ്വഭാവങ്ങളാണ് ഇവർക്കുള്ളത്. ജനങ്ങളുടെ ക്ഷേമത്തിലും വികസന പദ്ധതികളിലും ഊന്നിയ പ്രകടനപത്രിക ആയിരിക്കും ആം ആദ്മി പുറത്തിറക്കുക. സംസ്ഥാനത്ത് ഒരു ബദൽ മാതൃക സൃഷ്ടിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്”, റെഡ്ഡി പറഞ്ഞു.
കർണാടക തിരഞ്ഞെടുപ്പിൽ ഗുജറാത്ത് മോഡൽ അവതരിപ്പിക്കുമെന്നാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. ഹിമാചൽ പ്രദേശിലെ വിജയം കർണാടകയിൽ ആവർത്തിക്കാനാകുമെന്ന് കോൺഗ്രസും പ്രതീക്ഷിക്കുന്നു. എന്നാൽ ഡൽഹിയിലും പഞ്ചാബിലും തങ്ങൾ വിജയകരമായ ഭരണമാണ് കാഴ്ച വെയ്ക്കുന്നതെന്നും ഇപ്പോഴുള്ള പാർട്ടികൾക്കെതിരെയുള്ള യഥാർത്ഥ ബദൽ മാതൃക തങ്ങളാണെന്ന് കർണാടകയിലെ ജനങ്ങൾ മനസിലാക്കുമെന്നും എഎപി പറഞ്ഞു.
”മറ്റ് മൂന്ന് രാഷ്ട്രീയ പാർട്ടികളും ഒന്നിനൊന്ന് പകരക്കാർ മാത്രമാണ്. ആരും ആർക്കും ബദലല്ല. ഞങ്ങൾക്ക് ഒരു പ്രവർത്തന മാതൃകയുണ്ട്. അത് ജനങ്ങളിലേക്കെത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു”, റെഡ്ഡി ന്യൂസ് 18 നോട് പറഞ്ഞു. ഡൽഹിയിലെയും പഞ്ചാബിലെയും പ്രകടന പത്രികകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാകും ആം ആദ്മി പാർട്ടി കർണാടകയിലെ പ്രകടനപത്രിക തയ്യാറാക്കുക എന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു. ഡൽഹി മോഡൽ വിജയിച്ച ഒരു മാതൃക ആയതിനാൽ അത് കർണാടകയിൽ പ്രയോഗിക്കും.
”പഞ്ചാബ് മോഡലിനെ കുറിച്ചും നമ്മൾ സംസാരിക്കേണ്ടതുണ്ട്. കർണാടക പോലെ തന്നെ ഒരു വലിയ സംസ്ഥാനമാണ് പഞ്ചാബും. രണ്ടും കാർഷിക സംസ്ഥാനങ്ങളാണ്”, റെഡ്ഡി കൂട്ടിച്ചേർത്തു. കർണാടകയിൽ അധികാരത്തിൽ വന്നാൽ, ഡൽഹിയിലും പഞ്ചാബിലും നടപ്പിലാക്കിയതിനു സമാനമായി, ജനങ്ങൾക്കായുള്ള വിവിധ ആനുകൂല്യങ്ങൾക്കൊപ്പം ഇവിടെയും 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുമെന്നും എഎപി അറിയിച്ചു.
കർണാടകയിൽ തങ്ങൾക്ക് പിന്തുണയേറുകയാണെന്നും എഎപി വിശ്വസിക്കുന്നു, പ്രത്യേകിച്ച് വടക്കൻ കർണാടകയിൽ. ”ഈ മേഖലയിലെ ജനങ്ങളെ മറ്റു പാർട്ടികൾ അവഗണിച്ചതായി തോന്നുന്നു. ഒരു മാറ്റം വേണമെെന്ന് അവരെ ബോധ്യപ്പെടുത്താനും അതിനനുസരിച്ച് പ്രവർത്തിക്കാനുമായുള്ള അവസരമായാണ് ഞങ്ങൾ ഇതിനെ കാണുന്നത്”, റെഡ്ഡി പറഞ്ഞു.
Also read- ഡൽഹി മദ്യനയക്കേസ്: അഴിമതിപ്പണം AAP ഗോവ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന് ED
സൗജന്യ ക്ലിനിക്കുകൾ, എല്ലാ സർക്കാർ സ്‌കൂളുകളും അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കൽ, സർക്കാർ സ്‌കൂളുകളിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തൽ എന്നിവയെല്ലാം എഎപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഉൾപ്പെടുത്തുമെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു. പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിലും നഗരങ്ങളിലും ഗ്രാമങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിലും പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും നേതാക്കൾ അറിയിച്ചു. ബിജെപിയും കോൺഗ്രസും ജെഡിഎസും എഎപിയെ അനുകരിച്ചാണ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നൽകുന്നതെന്നും ജനങ്ങൾ അവരെ തിരിച്ചറിയുമെന്നും റെഡ്ഡി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.