അലോപ്പതിക്കെതിരെ വിവാദ പരാമർശം; ബാബ രാംദേവിനെതിരെ ആയിരം കോടിയുടെ മാനനഷ്ട നോട്ടീസ് അയച്ച് ഐഎംഎ
Last Updated:
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോ ഉദ്ധരിച്ചുകൊണ്ട്, രാംദേവ് അലോപ്പതിയെ ഒരു 'വിഡ്ഢി ശാസ്ത്ര'മെന്ന് വിശേഷിപ്പിച്ചതായും റെംഡെസിവിർ, ഫാവിഫ്ലൂ തുടങ്ങി ഇന്ത്യയിലെ ഡ്രഗ്സ് കൺട്രോളർ ജനറൽ അംഗീകരിച്ച മരുന്നുകൾ കോവിഡ് രോഗികളെ ചികിത്സിക്കാൻ അപര്യാപ്തമാണെന്ന് പറഞ്ഞതായും ഐ എം എ ആരോപിക്കുന്നു.
യോഗഗുരു ബാബ രാംദേവിനെതിരെ ആയിരം കോടി രൂപയുടെ മാനനഷ്ട നോട്ടീസ് അയച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐ എം എ) ഉത്തരാഖണ്ഡ് ഘടകം. കോവിഡ് 19 ചികിത്സിക്കുന്നതിന് അലോപ്പതി മരുന്നുകൾ ഉപയോഗിക്കുന്നതിനെതിരെ രാംദേവ് നടത്തിയ വിവാദ പരാമർശങ്ങളെ തുടർന്നാണ് നടപടി. അലോപ്പതി ചികിത്സയെക്കുറിച്ചുള്ള തന്റെ പ്രസ്താവനകൾ തിരുത്തിക്കൊണ്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയോ അടുത്ത 15 ദിവസത്തിനുള്ളിൽ രേഖാമൂലം മാപ്പെഴുതി നൽകുകയോ ചെയ്തില്ലെങ്കിൽ അദ്ദേഹത്തിൽ നിന്ന് ആയിരം കോടി രൂപ ഈടാക്കണം എന്നാണ് ഐ എം എയുടെ ആവശ്യം.
അലോപ്പതി ചികിത്സയ്ക്കും പ്രൊഫഷനും എതിരെ പരാമർശങ്ങൾ നടത്തിയതിന് രാംദേവിനെതിരെ അടിയന്തിരമായി കർശന നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സൂചിപ്പിച്ചു കൊണ്ട് ഐ എം എ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ടിറത്ത് സിങ് റാവത്തിനും ചീഫ് സെക്രട്ടറിക്കും കത്ത് നൽകിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോ ഉദ്ധരിച്ചുകൊണ്ട്, രാംദേവ് അലോപ്പതിയെ ഒരു 'വിഡ്ഢി ശാസ്ത്ര'മെന്ന് വിശേഷിപ്പിച്ചതായും റെംഡെസിവിർ, ഫാവിഫ്ലൂ തുടങ്ങി ഇന്ത്യയിലെ ഡ്രഗ്സ് കൺട്രോളർ ജനറൽ അംഗീകരിച്ച മരുന്നുകൾ കോവിഡ് രോഗികളെ ചികിത്സിക്കാൻ അപര്യാപ്തമാണെന്ന് പറഞ്ഞതായും ഐ എം എ ആരോപിക്കുന്നു.
advertisement
ബാബ രാംദേവിന്റെ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്കാണ് തിരി കൊളുത്തിയത്. ഡോക്ടർമാർ ഉൾപ്പെട്ട സംഘടനകളായ ഐ എം എ, എയിംസിലെയും സഫ്ദർജംഗ് ആശുപത്രികളിലെയും റെസിഡന്റ് ഡോക്റ്റേഴ്സ് അസോസിയേഷനുകൾ എന്നിവയും രാംദേവിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിട്ടുണ്ട്.
കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധൻ അലോപ്പതി മരുന്നുകളെക്കുറിച്ച് രാംദേവ് നടത്തിയ പരാമർശങ്ങളെ 'തികച്ചും ദൗർഭാഗ്യകരം' എന്നാണ് വിശേഷിപ്പിച്ചത്. രാംദേവിന്റെ പരാമർശങ്ങൾ കൊറോണ വൈറസിന് എതിരെയുള്ള പോരാട്ടത്തിലെ മുന്നണിപ്പോരാളികളെ അപമാനിക്കുന്നതാണെന്നും അത് ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം ചോർത്തുമെന്നും അഭിപ്രായപ്പെട്ട ആരോഗ്യമന്ത്രി രാംദേവിനോട് തന്റെ പ്രസ്താവന പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.
advertisement
'നിങ്ങളുടെ പ്രസ്താവന കൊറോണയ്ക്കെതിരെയുള്ള മുന്നണിപ്പോരാളികളെ അപമാനിക്കുക മാത്രമല്ല, ഈ രാജ്യത്തെ ജനങ്ങളുടെ പൊതുവികാരം വ്രണപ്പെടുത്തുകയും ചെയ്യുന്നതാണ്', രാംദേവിനോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ട് അയച്ച കത്തിൽ മന്ത്രി രൂക്ഷമായ ഭാഷയിൽ വിമർശനം രേഖപ്പെടുത്തി.
'അലോപ്പതിയെക്കുറിച്ചുള്ള നിങ്ങളുടെ പ്രസ്താവന ആരോഗ്യപ്രവർത്തകരുടെ മനോവീര്യം കെടുത്തുകയും കോവിഡ് 19-നെതിരെയുള്ള നമ്മുടെ പോരാട്ടത്തെ ദുർബലപ്പെടുത്തുകയും ചെയ്യും' - മന്ത്രി ഹർഷ് വർദ്ധൻ കൂട്ടിച്ചേർത്തു. ജനങ്ങളുടെ ജീവൻ രക്ഷിക്കാനായി ഡോക്ടർമാർ രാവും പകലുമെന്നില്ലാതെ അക്ഷീണ പ്രയത്നത്തിലാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. പിന്നീട് ആരോഗ്യമന്ത്രിക്ക് നൽകിയ മറുപടിയിൽ വിവാദ പരാമർശങ്ങൾ പിൻവലിക്കുന്നതായി രാംദേവ് അറിയിച്ചു.
advertisement
പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും രാംദേവ് വ്യക്തമാക്കി. ഒരു വാട്‌സ്ആപ്പ് സന്ദേശം രാംദേവ് വായിക്കുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായതെന്നും ഐ എം എ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്നും ഈ സംഭവവികാസങ്ങളോട് പ്രതികരിച്ചുകൊണ്ട് പതഞ്ജലി യോഗപീഠ് അറിയിച്ചു.
Keywords: Baba Ramdev, IMA, Allopathy Medicines, Union Health Minister, Covid Warriors, ബാബ രാംദേവ്, ഐ എം എ, അലോപ്പതി മരുന്ന്, കേന്ദ്ര ആരോഗ്യമന്ത്രി, കോവിഡ് മുന്നണിപ്പോരാളികൾ
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 26, 2021 5:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
അലോപ്പതിക്കെതിരെ വിവാദ പരാമർശം; ബാബ രാംദേവിനെതിരെ ആയിരം കോടിയുടെ മാനനഷ്ട നോട്ടീസ് അയച്ച് ഐഎംഎ