ബംഗളൂരു: ആചാരത്തിന്‍റെ ഭാഗമായി പിഞ്ചുകുഞ്ഞിനെയും കയ്യിലേന്തി ക്ഷേത്ര പൂജാരി തീക്കനലിലൂടെ നടക്കുന്നത് വിമർശനങ്ങൾ ഉയർത്തുന്നു. കര്‍ണാടകയിലെ ഹവേരി ജില്ലയിലെ ഒരു ക്ഷേത്രത്തിൽ ദുസഹറയോടനുബന്ധിച്ച് നടന്ന ചടങ്ങാണ് വിവാദമായിരിക്കുന്നത്. ഒരു കുഞ്ഞിനെയും കയ്യിലേന്തി ക്ഷേത്ര പുരോഹിതൻ എരിയുന്ന കനലിലൂടെ നടക്കുന്ന വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശിശുസംരക്ഷണ പ്രവര്‍ത്തകരടക്കം പ്രതിഷേധം ഉയർത്തിയിരിക്കുന്നത്.
ബുലാപുരിലെ ദുര്‍ഗാക്ഷേത്രത്തിൽ ദുസഹരറയോടനുബന്ധിച്ച് എല്ലാവർഷവും ഈ ആചാരം നടക്കാറുണ്ട്. ഈ വർഷവും ക്ഷേത്രപൂജാരി ബസവരാജപ്പ സ്വാമി ചടങ്ങുകളുടെ ഭാഗമായാണ് ചുട്ടുപൊള്ളുന്ന കനലിലൂടെ നടന്നത്. ഒപ്പം ഒരു കയ്യിൽ പിഞ്ചു കുഞ്ഞിനെയുമേന്തിയിട്ടുണ്ടായിരുന്നു. മാതാപിതാക്കളുടെ വഴിപാടിന്‍റെ ഭാഗമായാണ് കുഞ്ഞും ചടങ്ങിൽ ഉൾപ്പെട്ടതെന്നാണ് റിപ്പോർട്ട്. എന്നാൽ കുഞ്ഞിന്‍റെ ജീവന് വരെ ഭീഷണി ഉയർത്തി അശ്രദ്ധമായ തരത്തിലെ ഇത്തരം 'അന്ധവിശ്വാസ'ത്തെ ചോദ്യം ചെയ്താണ് വിമർശനം ഉയരുന്നത്.
സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്കോ ക്ഷേത്രപുരോഹിതനോ എതിരായി ഇതുവരെ പരാതികൾ ഒന്നും ഉയർന്നിട്ടില്ല. അതേസമയം ഇത്തരം അന്ധവിശ്വാസങ്ങൾ സംബന്ധിച്ച് പരാതി ഉയരാത്തത് ആശങ്ക ഉണ്ടാക്കുന്നു എന്നാണ് ശിശുസംരക്ഷണ പ്രവർത്തകർ പറയുന്നത്.
'മനപ്പൂർവ്വമായ അശ്രദ്ധയിലേക്കാണ് സംഭവം വിരൽ ചൂണ്ടുന്നത്. ഒരു ക്ഷേത്രപുരോഹിതൻ തന്നെ ഇത് ചെയ്യുന്നത് കൂടുതൽ ആളുകളെ ഇത്തരം കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കും. കനലിൽ നടക്കുന്നതും അതിലെ പുകയും കുഞ്ഞിന് അപകടകരമായി ബാധിക്കാവുന്നതാണ്. ഇത്തരം പ്രവർത്തികൾക്കെതിരെ കർശന നടപടികൾ തന്നെയുണ്ടാകാണം'. ചൈൽഡ് റൈറ്റ്സ് ട്രസ്റ്റ് അംഗം വസുദേവ് ശര്‍മ്മ വ്യക്തമാക്കി.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.